Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2021 5:29 AM IST Updated On
date_range 19 Jan 2021 5:29 AM ISTവാഹനങ്ങളിലെ കൂളിങ് ഫിലിം; ജില്ലയിൽ രണ്ട് ദിവസത്തിനിടെ 117 പേർ കുടുങ്ങി
text_fieldsbookmark_border
തിങ്കളാഴ്ച 89പേർക്കാണ് പിഴചുമത്തിയത് തൊടുപുഴ: വാഹനങ്ങളിലെ കൂളിങ് ഫിലിമും കർട്ടനും മാറ്റാത്തവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. മോട്ടോർ വാഹന വകുപ്പിൻെറ ഓപറേഷൻ സ്‌ക്രീൻ പരിശോധന ശക്തമാക്കിയതോടെ ജില്ലയിൽ രണ്ട് ദിവസത്തിനിടെ 117പേർ കുടുങ്ങി. മോട്ടോർ വാഹനവകുപ്പിന് കീഴിലെ എൻഫോഴ്സ്മൻെറിൻെറയും ആർ.ടി.ഒയുടെയും കീഴിൽ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് ഇത്രയധികം കേസുകൾ പിടികൂടിയത്. തിങ്കളാഴ്ച മാത്രം 89പേർക്കാണ് പിഴചുമത്തിയത്. ഇതിൽ 67 വാഹനങ്ങൾ പിടികൂടിയത് എൻഫോഴ്സ്മൻെറ് വിഭാഗമാണ്. 22 പേരെ ഇടുക്കി ആർ.ടി.ഒയുടെ കീഴിലുള്ള വിവിധ ഡിവിഷനുകളിൽനിന്ന് കണ്ടെത്തി. കാഴ്ചമറക്കുന്ന കൂളിങ് ഫിലിമുകളോ കർട്ടനോ ഉള്ള വാഹന ഉടമകളിൽനിന്ന് 1250 രൂപയാണ് പിഴ ഈടാക്കുന്നത്. പിഴയടക്കുന്നതിനൊപ്പം കർട്ടനോ ഫിലിമോ നീക്കിയതായി തൊട്ടടുത്തുള്ള ആർ.ടി.ഒ ഓഫിസിലെത്തി സാക്ഷ്യപ്പെടുത്തുകയും വേണം. ആവർത്തിച്ചാൽ രജിസ്‌ട്രേഷൻ റദ്ദാക്കും. നിരോധനമറിയാതെ നിരവധി വാഹനങ്ങളാണ് കൂളിങ് ഫിലിമും കർട്ടനുകളുമായെത്തി കുടുങ്ങിയത്. ചിലർ തൽക്ഷണം കർട്ടൻ നീക്കംചെയ്ത് രക്ഷപ്പെട്ടു. വരുംദിവസങ്ങളിലും ജില്ലയിലെമ്പാടും കർശന പരിശോധനയുണ്ടാകുമെന്ന് ഇടുക്കി ആർ.ടി.ഒ ആർ. രമണനും എൻഫോഴ്സ്മൻെറ് ആർ.ടി.ഒ കെ. ഹരികൃഷ്ണനും അറിയിച്ചു. സ്വകാര്യ വാഹനങ്ങൾക്കു പുറമെ സർക്കാർ, അർധസർക്കാർ വാഹനങ്ങളും പരിശോധനയിൽ ഉൾപ്പെടുത്തും. ഹൈകോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് പരിശോധന കർശനമാക്കാൻ ട്രാൻപോർട്ട് സെക്രട്ടറി ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ ഉദ്യോഗസ്ഥർക്ക് ട്രാൻസ്‌പോർട്ട് കമീഷണറുടെ നിർദേശവുമെത്തി. തുടർന്നാണ് പരിശോധന കർശനമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story