Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2021 5:28 AM IST Updated On
date_range 19 Jan 2021 5:28 AM ISTഇടുക്കിയിൽ ധനമന്ത്രിയുടെ 100 രൂപ മാജിക്; എല്ലാം ടോക്കൺ പദ്ധതി (lead)
text_fieldsbookmark_border
*ബജറ്റിൽ 20 ശതമാനം തുക മാറ്റിെവച്ച പദ്ധതികൾ നാമമാത്രം *തൊടുപുഴയുടെ ആവശ്യങ്ങൾ തീർത്തും തള്ളി *ഇടുക്കി മെഡിക്കൽ കോളജിനും ബജറ്റിൽ 100 * മന്ത്രി 'മണിയുടെ ആശുപത്രി'ക്കും 100 തൊടുപുഴ: കൊട്ടിഗ്ഘോഷിച്ച് ജില്ലക്കായി പ്രഖ്യാപിച്ചതിൽ നാമമാത്ര പദ്ധതികൾക്കൊഴികെ ബജറ്റിൽ തുകയില്ല. 1000 കോടിയുടെ പദ്ധതിയെന്നാണ് ഭരണപക്ഷ എം.എൽ.എമാർ കണക്ക് നിരത്തിയത്. ഇതിൽ 44 കോടിയുടെ പദ്ധതികൾക്ക് മാത്രമാണ് 20 ശതമാനം തുക വകയിരുത്തിയിട്ടുള്ളത്. ബാക്കി മുഴുവൻ പദ്ധതികൾക്കും 100 രൂപ വീതം ടോക്കൺ പ്രൊവിഷൻ മാത്രം. വർഷങ്ങളായി ഉദ്ഘാടനം കാത്തുകിടക്കുന്ന തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് രണ്ടുകോടിയാണ് ബജറ്റ് പ്രഖ്യാപനം. അനുവദിച്ചതാകട്ടെ വെറും 100 രൂപ. എം.എൽ.എമാർ ചോദിച്ച വികസന പദ്ധതികൾ വാരിക്കോരി ബജറ്റിൽ ഉൾപ്പെടുത്തിയത് 100 രൂപ മാത്രം നീക്കിവെച്ചുകൊണ്ടാണ്. പദ്ധതി ബജറ്റിൽ ഉൾപ്പെടുത്താൻ വേണ്ടിയാണ് ഇതെന്നും പിന്നീട് കൂടുതൽ തുക അനുവദിക്കും എന്നുമാണ് വാഗ്ദാനം. എന്നാൽ, പദ്ധതി തുകയുടെ 20 ശതമാനം എങ്കിലും നീക്കിവെച്ചാൽ മാത്രമേ ഭരണാനുമതി കിട്ടൂ. തൊടുപുഴ മണ്ഡലത്തിലെ 20 പ്രവൃത്തികൾക്കാണ് ബജറ്റിൽ തുക അനുവദിക്കണമെന്ന് പി.ജെ. ജോസഫ് എം.എൽ.എ ധനമന്ത്രിക്ക് കത്ത് നൽകിയിരുന്നത്. കിട്ടിയത് ഒരു റോഡിനുമാത്രം. ബാക്കി പ്രവൃത്തികൾക്ക് 100 രൂപ വീതം ടോക്കൺ പ്രൊവിഷൻ. തൊടുപുഴ ടൗൺ റോഡ് നവീകരണത്തിന് ആറുകോടിയുടെ എസ്റ്റിമേറ്റ്. എന്നാൽ, തുക 100 മാത്രം. മാരിയിൽ കടവ് പാലത്തിൻെറ അപ്രോച്ച് റോഡ്, ഒളമറ്റം കമ്പിപ്പാലം, തൊടുപുഴ സ്റ്റേഡിയം, അഗ്നിരക്ഷ നിലയം കെട്ടിടനിർമാണം, തൊടുപുഴ നഗരസഭ സൗന്ദര്യവത്കരണം, കരിങ്കുന്നം-വടക്കുംമുറി-പുറപ്പുഴ റോഡ്, കാരിക്കോട്-അഞ്ചിരി-ആനക്കയം-കാഞ്ഞാർ റോഡ്, മുളപ്പുറം-അനിക്കുഴ റോഡ്, പെരുമാകണ്ടം പടി കോടിക്കുളം-ചീനിക്കുഴി കോട്ട റോഡ്, മുട്ടം ബൈപാസ്, കലയന്താനി-ചിലവ്-കരിമണ്ണൂർ റോഡ്, ഒളമറ്റം കമ്പിപ്പാലം, തൊടുപുഴ സ്േറ്റഡിയം, മലങ്കര പാർക്കിന് സ്ഥലമെടുപ്പ് തുടങ്ങിയ പദ്ധതികൾക്കെല്ലാം വകയിരുത്തിയത് 100 രൂപ വീതം. ഇടുക്കി മെഡിക്കൽ കോളജിനും നൂറുരൂപ തന്നെ. മന്ത്രി എം.എം. മണിയുടെ മണ്ഡലമായ ഉടുമ്പൻചോലയിൽ 650 കോടിയുടെ മെഡിക്കൽ കോളജാണ് വാഗ്ദാനം പക്ഷേ, തുക വകിയിരുത്തിയിരിക്കുന്നത് 100 രൂപ ടോക്കൺ. ഇടുക്കി, പീരുമേട് മണ്ഡലങ്ങളിലും ലഭിച്ചതിൽ ഏറെയും ടോക്കൻ പദ്ധതികൾ മാത്രമാണ്. ഇടുക്കിയെ അവഗണിച്ചു, അവഹേളിച്ചു -ജോസഫ് വിഭാഗം തൊടുപുഴ: ഇടതുസർക്കാറിൻെറ ബജറ്റിൽ ജില്ലയെ തുടർച്ചയായി അവഗണിക്കുകയും അവഹേളിക്കുകയും ചെയ്തിരിക്കുകയാണെന്ന് കേരള കോൺഗ്രസ് ജോസഫ് ജില്ല പ്രസിഡൻറ് പ്രഫ. എം.ജെ. ജേക്കബ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇടുക്കി ജില്ലക്ക് ലഭിച്ചത് 100 രൂപ പദ്ധതികൾ മാത്രമാണ്. എസ്റ്റിമേറ്റ് തുകയുടെ 20ശതമാനം വകയിരുത്താത്ത ഒരുജോലിക്കും ഭരണാനുമതി നൽകാൻ സർക്കാറിന് നിയമപരമായി കഴിയില്ല. എന്നിരിക്കെയാണ് സർക്കാർ ജനങ്ങളെ വഞ്ചിച്ചിരിക്കുന്നത്. ജില്ലയുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ കാര്യമായ ഒരു നിർദേശങ്ങളും ബജറ്റിലില്ല. ബജറ്റിൽ തുക വകയിരുത്താതെ കഴിഞ്ഞ ബജറ്റ് ചർച്ച വേളയിൽ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ച ധനമന്ത്രി ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിച്ചു. തുക വകയിരുത്താതെ പാക്കേജ് നടപ്പിലാക്കാൻ കഴിയില്ലെന്ന് എല്ലാവർക്കുമറിയാം. ഇത്തവണയും ഇത് ആവർത്തിച്ചിരിക്കുകയാണ്. ജില്ലയിലെ ജനങ്ങളെ ഏറ്റവുമധികം ബാധിക്കാൻ പോകുന്ന ഭൂപ്രശ്നങ്ങളിൽ നിയമഭേദഗതി സംബന്ധിച്ച് ബജറ്റ് മൗനം പാലിച്ചിരിക്കുകയാണ്. ജില്ലയിലെ കർഷകർ നേരിടുന്ന വന്യജീവികളുടെ ആക്രമണം പരിഹരിക്കാനും നിർദേശമില്ല. ഇടുക്കി മെഡിക്കൽ കോളജിൻെറ നിർമാണം ഒച്ചിഴയുന്ന വേഗത്തിലാണ്. ഈ നിലയിൽ പോയാൽ മെഡിക്കൽ കോളജിന് അംഗീകാരം നേടാൻ വർഷങ്ങളെടുക്കും. ഇടുക്കി നിയോജകമണ്ഡലത്തിന് ബജറ്റിൽ വലിയ പരിഗണന കിട്ടിയെന്ന് പ്രസ്താവനയിറക്കിയ എം.എൽ.എ ജനങ്ങളെ കബളിപ്പിച്ചിരിക്കുകയാണ്. റോഡുകൾക്കെല്ലാം 100 രൂപ ടോക്കൺ മാത്രം. റോഡുകളുടെ എസ്റ്റിമേറ്റ് തുക ബജറ്റിൽ വകയിരുത്തിയ തുകയെന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണെന്നും ജേക്കബ് ആരോപിച്ചു. മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ, അഡ്വ. ജോസഫ് ജോൺ, അഡ്വ. ജോസി ജേക്കബ്, മനോഹർ നടുവിലേടത്ത്, ഫിലിപ് ചേരിയിൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story