Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജീവിതം വഴിമുട്ടി...

ജീവിതം വഴിമുട്ടി മാങ്കുളത്തെ കർഷകർ

text_fields
bookmark_border
അടിമാലി: നാല് വശങ്ങളും വനത്താല്‍ ചുറ്റപ്പെട്ട മാങ്കുളം പഞ്ചായത്തില്‍ വന്യമൃഗ ശല്യത്തിന്​ അറുതിയില്ല. പോത്ത്, ആന, പുലി, പന്നി തുടങ്ങിയവയെല്ലാം കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് ഇറങ്ങുകയാണ്. ഒടുവിൽ മയില്‍ വരെ കർഷകർക്ക്​ ഭീഷണിയാകുന്നു. ഒരുമാസത്തിനിടെ നാല്​ വളര്‍ത്തുനായകളെയും ഒരു ആടിനെയും പുലി കൊന്നു. പലയിടത്തും ജനവാസ കേന്ദ്രങ്ങളില്‍ പുലിയുടെ കാൽപ്പാടുകള്‍ കാണാം. ചില ആദിവാസി കോളനികളോട് ചേര്‍ന്ന് കടുവയും എത്തുന്നതായി പറയുന്നു. ഈ വര്‍ഷം 2000 ഏക്കറിലേറെ കൃഷി കാട്ടാനയും കാട്ടുപന്നിയും നശിപ്പിച്ചു. ദീര്‍ഘകാല വിളകളായ ഏലം, തെങ്ങ്, കവുങ്ങ്, ജാതി, തന്നാണ്ട് വിളകളായ വാഴ, മരച്ചീനി, വിവിധയിനം കിഴങ്ങ് വര്‍ഗങ്ങള്‍ മുതലായവയാണ് വന്യമൃഗങ്ങള്‍ നശിപ്പിച്ചത്. വന്യമൃഗങ്ങള്‍ വീടുകള്‍ക്കും മനുഷ്യജീവനും ഭീഷണിയായിട്ടും ഇവയെ തുരത്താന്‍ ഒരു നടപടിയും വനംവകുപ്പ്​ സ്വീകരിച്ചിട്ടില്ല. ഡി.എഫ്.ഒ, രണ്ട് റേഞ്ച് ഓഫിസര്‍മാര്‍ ഉൾപ്പെടെ ഒരു പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജോലിനോക്കുന്ന ഏക പഞ്ചായത്തും മാങ്കുളമാണ്. അടുത്തിടെയായി കാട്ടുപോത്തുകളും ജനവാസ കേന്ദ്രങ്ങളിൽ ചുറ്റിത്തിരിയുന്നു. ഇതുസംബന്ധിച്ച് വനംവകുപ്പിനെ അറിയിച്ചിട്ടും ഫലമുണ്ടായില്ല. ജില്ലയുടെ ഭക്ഷ്യ കലവറയായി കരുതപ്പെട്ടിരുന്ന മാങ്കുളത്ത് ഒരോ കൃഷിയും പടിയിറങ്ങാന്‍ കാരണം വന്യജീവി ശല്യമാണ്. നെല്‍കൃഷി പൂര്‍ണമായി നിലച്ചു. കമുക്​, തെങ്ങ് കൃഷികളും 80 ശതമാനം കുറഞ്ഞു. മരച്ചീനി കൃഷിയും 50 ശതമാനത്തിലേക്ക് ചുരുങ്ങി. ഇഞ്ചി കൃഷിയും നാമമാത്രമായി. ഏലവും കുരുമുളകുമാണ് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കുന്നത്. ജലവൈദ്യുതി പദ്ധതി വരുന്നതോടെ ഇതും ഇല്ലാതാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. മുനിപാറ പാറാന്തോട്ടത്തില്‍ മാത്യു ആന്‍റണിയുടെ വീട്ടിലെ വളര്‍ത്തുനായെ കഴിഞ്ഞദിവസം പുലി ആക്രമിച്ചിരുന്നു. മൂന്നാഴ്ച മുമ്പ്​ വിരിഞ്ഞപാറയില്‍ വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചു. ചിത്രം : TDL Mankulam ആനക്കുളത്തെ വീട്ടുമുറ്റത്ത് എത്തിയ കാട്ടുപോത്ത് പദ്ധതികൾ കാര്യക്ഷമമല്ലെന്ന്​ യൂത്ത്​ കോൺഗ്രസ്​ തൊടുപുഴ: വന്യജീവി ശല്ല്യം തടയാൻ വനംവകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന പദ്ധതികൾ കാര്യക്ഷമമല്ലെന്ന്​ യൂത്ത്​ കോൺഗ്രസ്​ നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. വന്യജീവി ശല്യം തടയുന്നതിനല്ല, കൂടുതൽ കമീഷൻ കിട്ടുന്ന പദ്ധതികൾ നടപ്പാക്കാനാണ് വനംവകുപ്പിന്​ താൽപര്യം. നടപ്പാക്കിയ പദ്ധതികൾ എത്രശതമാനം പ്രവർത്തനക്ഷമമാണെന്ന് അന്വേഷിക്കണം. ഓരോ പ്രദേശത്തിനും അനുയോജ്യമായ പദ്ധതികളേതെന്ന് പഠിക്കാതെ അപ്രായോഗിക പദ്ധതികളാണ് പലയിടത്തും നടപ്പാക്കിയത്. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഭൂരിഭാഗം പദ്ധതികളും പ്രവർത്തനരഹിതമാണ്. ഈ പ്രദേശങ്ങളിലെല്ലാം കാട്ടാന ശല്യം രൂക്ഷമാണ്. കാര്യക്ഷമമായ ഓഡിറ്റിങ് നടക്കാത്തതിനാൽ പല പദ്ധതികളുടെ മറവിലും വ്യാപക അഴിമതിയുണ്ട്. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി, യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്‍റ്​ മുകേഷ് മോഹനൻ, ജില്ല സെക്രട്ടറി ആരിഫ് കരീം എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story