Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:33 AM IST Updated On
date_range 17 April 2022 5:33 AM ISTമക്കുവള്ളി, മനയത്തടം മേഖലയിലെ കുടിയിറക്ക്; നഷ്ടപരിഹാരത്തെച്ചൊല്ലി പ്രതിഷേധം
text_fieldsbookmark_border
ചെറുതോണി: മക്കുവള്ളി, മനയത്തടം, കൈതപ്പാറ പ്രദേശങ്ങളിലെ കുടിയേറ്റ കര്‍ഷകരെ റീബിള്‍ഡ് കേരള പദ്ധതിയില്‍പ്പെടുത്തി വനംവകുപ്പ് കുടിയിറക്കുന്നതിനെതിരെ പ്രതിഷേധം. അര്‍ഹമായ നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തതിനെതിരെയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്. അഞ്ചുസെന്‍റ് ഉടമക്കും ആറേക്കര്‍ ഉടമക്കും ഒരേ നഷ്ടപരിഹാരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കുടുംബത്തിന് 15 ലക്ഷം രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപനം. നിയമപ്രകാരമുള്ള അപേക്ഷ നല്‍കിയാല്‍ ആദ്യം ഏഴരലക്ഷം രൂപ അക്കൗണ്ടിലൂടെ നല്‍കും. ഈ തുക നടപടി പൂര്‍ത്തിയാക്കാതെ പിന്‍വലിക്കാന്‍ കഴിയില്ല. അക്കൗണ്ടില്‍ വന്നാല്‍ വീട് പൊളിച്ചുമാറ്റി സ്ഥലം കൈമാറുമ്പോള്‍ ബാക്കി തുക കൂടി നല്‍കുമെന്നാണ് പറയുന്നത്. എന്നാല്‍, തുക എന്നുനല്‍കുമെന്ന് ഉറപ്പില്ല. ഇവിടെയുള്ള ആദിവാസികളുള്‍പ്പെടെ 90ശതമാനം ആളുകള്‍ക്കും പട്ടയം നല്‍കിയിട്ടുണ്ട്. അഞ്ചുസെന്‍റ് മുതല്‍ ആറേക്കര്‍ വരെയുള്ളവര്‍ കൃഷിഭൂമിയില്‍ തെങ്ങ്, റബര്‍, ജാതി കൊക്കോ, കുരുമുളക്, ഏലം മുതലായ കൃഷികളും തന്നാണ്ട് വിളകളായ വാഴ, കപ്പ, ചേന, ചേമ്പ് മുതലായവയും കൃഷിചെയ്യുന്നുണ്ട്. 75 വര്‍ഷം മുമ്പ് സര്‍ സി.പിയുടെ കാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനാണ് ഇവിടെ കര്‍ഷകരെ കുടിയിരുത്തിയത്. വന്യമൃഗങ്ങളോട് പൊരുതി ഒരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ പട്ടിണിയും ദാരിദ്ര്യവും സഹിച്ച് ഒരുവിധം ജീവിക്കാനുള്ള സാഹചര്യമെത്തിയപ്പോള്‍ അര്‍ഹമായ ആനുകൂല്യം നല്‍കാതെ കുടിയിറക്കാനുള്ള നീക്കം തടയുമെന്ന് കര്‍ഷകര്‍ പറയുന്നു. 50 സെന്‍റില്‍ താഴെയുള്ള കര്‍ഷകര്‍ 15 ലക്ഷം വാങ്ങിപ്പോകുവാന്‍ തയാറാണ്. എന്നാല്‍, 50 സെന്‍റിൽ കൂടുതല്‍ സ്ഥലമുള്ളവര്‍ ഒഴിവാകാന്‍ തയാറല്ല. ഇടുക്കി ജില്ലയില്‍ ഇപ്പോള്‍ റീബിള്‍ഡ് കേരളയില്‍പ്പെടുത്തി മറയൂര്‍ ഭാഗത്ത് കുടിയിറക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിട്ടില്ല. കുറച്ചു സ്ഥലമുള്ളവര്‍ ഒഴിവാകുന്നതോടെ താമസമുള്ളവരുടെ എണ്ണം കുറയും. ഇതോടെ കാട്ടുമൃഗങ്ങളുടെ ശല്ല്യം വർധിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. കൈതപ്പാറ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്‍റെ 15ആം വാര്‍ഡാണ്. ത്രിതല പഞ്ചായത്തുകള്‍ ഇവിടെ ഫണ്ടുകള്‍ നല്‍കിയിട്ടുമുണ്ട്. ഈ പ്രദേശത്ത് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പടശേഖര സമിതിയും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് തലമുറകളിലായി അധ്വാനിച്ച് ഭൂമിയില്‍നിന്ന് വരുമാനം ലഭിക്കുന്ന അവസ്ഥയിലെത്തിയപ്പോഴാണ് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാതെ വസ്തു ഏറ്റെടുക്കാന്‍ വനംവകുപ്പ് ശ്രമിക്കുകയാണ്. ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകർ ആവശ്യപ്പെടുന്നു. നിലവിലെ ഉത്തരവിനെതിരെ എം.പി, എം.എല്‍.എ എന്നിവര്‍ക്കും സര്‍ക്കാറിനും പരാതി നല്‍കിയിട്ടുണ്ടെന്ന് കര്‍ഷക പ്രതിനിധികൾ പറഞ്ഞു TDL റീബിള്‍ഡ് കേരള പദ്ധതിയില്‍പ്പെടുത്തി ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന കുരുമുളക് കൊടിത്തോട്ടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story