Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:34 AM IST Updated On
date_range 13 April 2022 5:34 AM ISTഏലത്തോട്ടങ്ങളിൽ ബാലവേലയെന്ന് കണ്ടെത്തൽ
text_fieldsbookmark_border
നെടുങ്കണ്ടം: മൈലാടുംപാറയില്‍ വിദ്യാഥികളെ ഉപയോഗിച്ച് ഏലത്തോട്ടങ്ങളില്‍ ജോലി ചെയ്യിക്കുന്നതായി ജില്ല ശിശുസംരക്ഷണ സമിതി കണ്ടെത്തി. മരുന്നടി, ഏലക്ക വിളവെടുക്കല്‍ എന്നിവക്ക് കുട്ടികളെ തുച്ഛമായ ശമ്പളം നല്‍കിയാണ് ജോലിചെയ്യിക്കുന്നത്. ഇവർ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്നവരാണ്. തോട്ടങ്ങളില്‍ കുട്ടികളെ ഉപയോഗിച്ച് ജോലി ചെയ്യിക്കുന്നതായി ശിശുസംരക്ഷണ സമിതിക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ബാലവേല കണ്ടെത്തിയത്. ജില്ല ശിശുസംരക്ഷണ സമിതിയും ഉടുമ്പന്‍ചോല പൊലീസും മോട്ടര്‍ വാഹന വകുപ്പും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വിവാഹം ചെയ്തയച്ചതായും കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കള്‍ക്കും കുട്ടികളെ ജോലിക്കെത്തിച്ചവർക്കും ശിശുസംരക്ഷണ സമിതി താക്കീത് നല്‍കിയിട്ടുണ്ട്. സംഭവങ്ങളില്‍ ശിശുസംരക്ഷണ സമിതി കൂടുതല്‍ അന്വേഷണം ആരംഭിച്ചു. വിവരങ്ങള്‍ ശേഖരിച്ചശേഷം നടപടികളിലേക്ക് കടക്കും. മാസങ്ങള്‍ക്ക് മുമ്പ് ഏലത്തോട്ടങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നതായി കണ്ടെത്തി നെടുങ്കണ്ടം പൊലീസ് രണ്ട് എസ്‌റ്റേറ്റുകള്‍ക്കെതിരെ കേസെടുത്തിരുന്നു. 16 വയസ്സുള്ള കുട്ടികളെക്കൊണ്ട് ഏലത്തോട്ടത്തില്‍ മരുന്നടിപ്പിക്കുന്നതായാണ് അന്ന് കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍നിന്ന് ബാലവേലക്കായി വ്യാപകമായ തോതില്‍ കുട്ടികളെ എത്തിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലെ തോട്ടങ്ങളിലേക്ക് ദിനേന ആയിരക്കണക്കിന് തൊഴിലാളികളെയാണ് നൂറുകണക്കിന് വാഹനങ്ങളിലെത്തിക്കുന്നത്. ഇവരോടൊപ്പമാണ് മിക്കപ്പോഴും കുട്ടികളെയും കൊണ്ടുവരുന്നത്. പലരും വരുന്നത് മാതാപിതാക്കൾക്കൊപ്പമാണ്. ഇവരില്‍ അധികവും 16 വയസ്സില്‍ താഴെയുള്ളവരാണ്. അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ വഴിയാണ് ഇവരെ തോട്ടങ്ങളിലേക്ക് എത്തിക്കുന്നത്. ഏലത്തോട്ടങ്ങളിലും എസ്‌റ്റേറ്റ് ലയങ്ങളിലും താമസിപ്പിച്ചാണ് പണി എടുപ്പിക്കുന്നത്. ഉപയോഗിക്കുന്നതിലധികവും നിരോധിത കീടനാശിനിയാണ്. ഏലത്തോട്ടങ്ങളില്‍ ജോലിക്കുശേഷം തൊഴിലാളികൾ വാഹനങ്ങളില്‍ തിരികെ വീടുകളിലേക്ക് മടങ്ങുന്ന സമയത്താണ് ചൊവ്വാഴ്ച പരിശോധന നടന്നത്. ജില്ല ശിശുസംരക്ഷണ ഓഫിസര്‍ എം.ജി. ഗീത, പ്രൊട്ടക്ഷന്‍ ഓഫിസര്‍ ജോമറ്റ് ജോര്‍ജ്, റസ്‌ക്യൂ ഓഫിസര്‍ കിരണ്‍ കെ.പൗലോസ്, ഉടുമ്പന്‍ചോല സ്റ്റേഷനിലെ എ.എസ്.ഐ ബിജു ഇമ്മാനുവേല്‍, വൈ. അന്‍സാരി, എച്ച്.ജി. ജോസഫ് രാജന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. idl ndkm തോട്ടം തൊഴിലാളികളുമായെത്തിയ വാഹനം പരിശോധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
