Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:28 AM IST Updated On
date_range 6 April 2022 5:28 AM ISTഹിറ്റായി ആക്രി വ്യാപാരം; ആകെ മാറി ലീലാമണിയുടെ ജീവിതം
text_fieldsbookmark_border
മൂലമറ്റം: ഏതൊരു തൊഴിലും മഹത്തരവും അതിജീവനത്തിൻെറ ചവിട്ടുപടികളുമാണെന്ന് പറയുന്നു, കുളമാവ് ഇടപ്പറമ്പിൽ ലീലാമണി എന്ന 55കാരിയുടെ ജീവിതം. ആക്രി വ്യാപാരത്തിലൂടെ പ്രതിസന്ധികളിൽനിന്ന് കരകയറിയ ഇച്ഛാശക്തിയുടെ കഥയാണ് ലീലാമണിയുടേത്. സാമ്പത്തികമായ വെല്ലുവിളികൾക്ക് മുന്നിൽ പകച്ചുനിന്നപ്പോൾ വീണുകിട്ടിയ ആശയമാണ് ആക്രി വ്യാപാരം. അതിൽ വിജയം കൈപ്പിടിയിലൊതുക്കിയതോടെ തൻെറ സ്വപ്നങ്ങൾ ഇതുവഴി സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് ലീലാമണി. സാമ്പത്തികമായി ആകെ തളർന്നുനിൽക്കുന്ന സമയം. തയ്യൽക്കട തുടങ്ങാൻ വായ്പക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. ഓരോ ഹരിതകർമ സേനാ യൂനിറ്റും കൺസോർഷ്യമായി രജിസ്റ്റർ ചെയ്ത് വ്യക്തിഗതമായോ കൂട്ടായോ ബിസിനസ് സംരംഭം തുടങ്ങണമെന്ന സർക്കാർ നിർദേശം ലീലാമണിയുടെ ജീവിതത്തിൽ വഴിത്തിരിവായി. രണ്ടുവർഷം മുമ്പ് സ്വന്തം വീട് പൊളിച്ച സാധനങ്ങൾ ആക്രിക്കടയിൽ വിൽക്കാൻ പോയപ്പോഴാണ് വീടുകളിൽനിന്ന് ആക്രി ശേഖരിച്ച് വിറ്റാൽ വരുമാനമുണ്ടാക്കാമല്ലോ എന്ന് ചിന്തിച്ചത്. മൂലമറ്റത്തെ ആക്രി വ്യാപാരിയുമായി ഇതേക്കുറിച്ച് സംസാരിച്ചു. ആക്രിവസ്തുക്കൾ ശേഖരിച്ച് കൊണ്ടുവന്നാൽ എടുത്തുകൊള്ളാമെന്ന് അദ്ദേഹം ഏറ്റു. സി.ഡി.എസ് ചെയർപഴ്‌സനും പിന്തുണച്ചു. ഹരിതകർമ സേന ശേഖരിക്കാത്ത സാധനങ്ങളെല്ലാം ലീലാമണിക്ക് എടുക്കാം. അങ്ങനെ കുന്നും മലയും കയറി എല്ലാവിധ ആക്രിസാധനങ്ങളും വാങ്ങാൻ തുടങ്ങി. സ്വയം ചുമന്ന് റോഡിൽ എത്തിച്ച് വാഹനത്തിൽ കയറ്റി ആക്രിക്കടയിലെത്തിക്കും. എല്ലാ ചെലവും കഴിഞ്ഞ് പ്രതിമാസം 10,000 രൂപയോളം വരുമാനമുണ്ടാക്കാൻ കഴിയുന്നുണ്ടെന്ന് ലീലാമണി പറഞ്ഞു. 'സാം സ്‌ക്രാപ് ഷോപ്' എന്ന പേരിൽ സംരംഭം വളർന്നു. മാസത്തിൽ പത്തുദിവസം അറക്കുളം പഞ്ചായത്തിലെ മൂന്ന്, പന്ത്രണ്ട് വാർഡുകളിൽ ഹരിതകർമ സേനാംഗമായി പ്രവർത്തിക്കും. ബാക്കി ദിവസങ്ങളിലാണ് ആക്രി വ്യാപാരം. കുളമാവിൽ ആക്രി ശേഖരിക്കാൻ വാടകക്കെടുത്ത മുറിയിലാണ് താമസം. ഇതിനുപുറമെ മൂലമറ്റം ഓഡിറ്റ് ഭാഗത്ത് ഒരുസെന്‍റ് ഭൂമി വാങ്ങി ഷെഡ് കെട്ടിയിട്ടുണ്ട്. അവിടേക്ക് ആക്രി വ്യാപാരം വ്യാപിപ്പിക്കാനാണ് ശ്രമം. വ്യാപാരം ഇതേ രീതിയിൽ മുന്നോട്ട് പോയാൽ സ്വന്തമായി സ്ഥലം വാങ്ങി വീട് വെക്കണമെന്ന ആഗ്രഹവും ലീലാമണിക്കുണ്ട്. tdl mltm2 ലീലാമണി ആക്രി ഉൽപന്നങ്ങൾ കയറ്റിയ വാഹനത്തിനുസമീപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
