Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:28 AM IST Updated On
date_range 26 March 2022 5:28 AM ISTബസ് സമരം: ഗ്രാമീണ മേഖലയിൽ യാത്രക്ലേശം; ജനം വലഞ്ഞു
text_fieldsbookmark_border
കെ.എസ്.ആർ.ടി.സി 70 ട്രിപ്പുകൾ അധികമായി ഓടിച്ചു അടിമാലി: സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്കിൽ തുടർച്ചയായ രണ്ടാംദിവസവും ജനം വലഞ്ഞു. സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിച്ചിരുന്ന ഗ്രാമീണ മേഖലയെയാണ് സമരം കൂടുതലായി ബാധിച്ചത്. ഇവിടങ്ങളിൽനിന്ന് കെ.എസ്.ആർ.ടി.സി സർവിസ് ഇല്ലാത്തതും സ്പെഷൽ സർവിസായി നടത്തിയ ബസുകളിൽ വൻതിരക്ക് അനുഭവപ്പെട്ടതും ജനങ്ങളെ പ്രതിസന്ധിയിലാക്കി. ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ സ്കൂൾ വാർഷിക പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികളെയും സമരം ബാധിച്ചു. പലയിടത്തും പരീക്ഷ സമയത്തിനുമുമ്പ് സ്കൂളിലെത്താൻ വിദ്യാർഥികൾ ബുദ്ധിമുട്ടി. കൃത്യസമയത്ത് ബസ് കിട്ടാതെ വിദ്യാർഥികളിൽ പലരും വഴിയിൽ കുടുങ്ങി. കെ.എസ്.ആർ.ടി.സി കൂടുതൽ സർവിസ് നടത്തുന്നുണ്ടെങ്കിലും പലയിടത്തും ഇത് അപര്യാപ്തമാണ്. അതേസമയം, സമരത്തെത്തുടർന്ന് കൂടുതൽ സ്വകാര്യ വാഹനങ്ങൾ ടൗണുകളിലേക്കിറങ്ങി. ജോലിക്കും മറ്റും പോകാനായി സ്വന്തം വാഹനങ്ങളെയും ഓട്ടോ-ടാക്സികളെയും ജനം ആശ്രയിച്ചു. സമരത്തെ തുടർന്ന് ജില്ലയിൽ കെ.എസ്.ആർ.ടി.സി രണ്ടാംദിവസവും കൂടുതലായി 70 ട്രിപ്പുകൾ ഓടിച്ചു. അടിമാലിയിൽ നിലവിലുള്ള സർവിസുകൾക്ക് പുറമേ എട്ടും തൊടുപുഴയിൽ മൂന്നും ബസുകൾ അധിക സർവിസിനായി ഉപയോഗിച്ചു. ബസ് സ്റ്റാൻഡിൽ യാത്രക്കാർ കൂടുതലെത്തുന്ന മേഖലകളിലേക്കാണ് കെ.എസ്.ആർ.ടി.സി അധിക ബസുകൾ അയച്ചത്. ജീവനക്കാരുടെയും ബസുകളുടെയും കുറവാണ് കൂടുതൽ സർവിസ് നടത്തുന്നതിന് തടസ്സമായതെന്ന് കോതമംഗലം, മൂന്നാർ ഡിപ്പോ അധികൃതർ പറഞ്ഞു. കൊന്നത്തടി, മാങ്കുളം, വട്ടവട, കാന്തല്ലൂർ, ചിന്നക്കനാൽ, ശാന്തൻപാറ, ബൈസൺവാലി, വെള്ളത്തൂവൽ, സേനാപതി, വാത്തിക്കുടി പഞ്ചായത്തുകളിലാണ് യാത്രപ്രശ്നം അതിരൂക്ഷം. സമരം തുടർന്നാൽ, കൂടുതൽ ട്രിപ്പുകൾ ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ടെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story