Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:28 AM IST Updated On
date_range 23 March 2022 5:28 AM ISTവേനല്‍ ചൂട്; ഹൈറേഞ്ച് ജലക്ഷാമത്തിന്‍റെ പിടിയിൽ
text_fieldsbookmark_border
കാര്‍ഷിക മേഖലക്കും തിരിച്ചടിയാകുമെന്ന് ഭീതി നെടുങ്കണ്ടം: വേനല്‍ ചൂടില്‍ ഹൈറേഞ്ച് വെന്തുരുകുന്നു. മേഖലയില്‍ പലഭാഗവും ജലക്ഷാമത്തിന്റെ പിടിയിലായി. മഴ കുറഞ്ഞതും ചൂടിന്റെ കാഠിന്യം വർധിച്ചതും മൂലം മിക്ക പുഴയിലെയും ജലത്തിന്റെ ഒഴുക്ക് കുറഞ്ഞ നിലയിലാണ്. വേനല്‍ മഴ ലഭിക്കാത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. കഴിഞ്ഞയാഴ്ച ചിലയിടങ്ങളില്‍ മാത്രമാണ് വേനല്‍ മഴ പെയ്തത്. കാര്യമായി വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ ഏപ്രില്‍-മേയ് മാസങ്ങളില്‍ കുടിവെള്ളത്തിന് ഹൈറേഞ്ച് ജനത വലയും. ഇപ്പോള്‍ തന്നെ ചെറു അരുവികളിലെയും തോടുകളിലെയും നീരൊഴുക്ക് ഇടമുറിഞ്ഞു. ജലസംഭരണികളും വറ്റിവരണ്ടു. ഗ്രാമങ്ങളോടൊപ്പം പട്ടണങ്ങളിലും ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ഇത് കാര്‍ഷിക മേഖലക്ക് വീണ്ടും തിരിച്ചടിയാകുമെന്ന ഭീതിയിലാണ് കര്‍ഷകര്‍. ജലക്ഷാമത്തിന് പുറമെ വേനല്‍ ചൂടില്‍ കൃഷികളും വാടി. നീര്‍ച്ചാലുകൾ, ചെക്ക്ഡാമുകൾ, കിണറുകൾ എന്നിവയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതും ആശങ്ക കൂട്ടുന്നുണ്ട്. പാറയിടുക്കുകളില്‍നിന്ന് ഇറ്റുവീഴുന്ന വെള്ളത്തുള്ളികള്‍ ഓര്‍മകള്‍ മാത്രമാണിന്ന്. ഇത്തരം ഓലികളില്‍നിന്ന് ഊറിവരുന്ന ജലം ഏതാനും വര്‍ഷം മുമ്പുവരെ മലയോരവാസികള്‍ക്ക് അനുഗ്രഹമായിരുന്നു. നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം, ഉടുമ്പന്‍ചോല, ഇരട്ടയാര്‍, വണ്ടന്‍മേട് പഞ്ചായത്തുകളിലാണ് ജലക്ഷാമം ഏറ്റവും രൂക്ഷം. ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ജലവിതരണ പദ്ധതികൾ മിക്ക പഞ്ചായത്തിലും കാര്യക്ഷമമല്ല. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച മിക്ക കുടിനീര്‍ പദ്ധതികളും പ്രയോജനരഹിതമായ നിലയിലാണ്. നാണ്യവിളകള്‍ പലതും കരിഞ്ഞുതുടങ്ങിയത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്തവരുടെ സ്ഥിതി ദയനീയമാണ്. ജല അതോറിറ്റിയുടെ ജലവിതരണം പലഭാഗത്തും ഇപ്പോഴേ മുടങ്ങിക്കിടക്കുകയാണ്. ചൂട് കൂടിയതോടെ കാട്ടുതീ ഹൈറേഞ്ചില്‍ സ്ഥിരം സംഭവമായി. ഏക്കർ കണക്കിന് കൃഷിയിടങ്ങളാണ് തീയില്‍ കത്തിയമര്‍ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story