Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:29 AM IST Updated On
date_range 1 March 2022 5:29 AM ISTഅതിർത്തി വനമേഖലയിലെ സംയുക്ത പട്രോളിങ് നിലച്ചു
text_fieldsbookmark_border
കേരളത്തിന്റെ ഭാഗത്ത് മതിയായ ജീവനക്കാരില്ലാത്തതാണ് പ്രശ്നം മൂന്നാർ: അതിർത്തി വനമേഖലയിൽ തമിഴ്നാടും കേരളവും സംയുക്തമായി നടത്തിയിരുന്ന പട്രോളിങ് നിലച്ചു. തീവ്രവാദികളുടെയും ചന്ദനക്കൊള്ളക്കാരുടെയും സാന്നിധ്യം കണ്ടെത്തിയതോടെ ആരംഭിച്ച സംയുക്ത പട്രോളിങ്ങാണ് കേരളത്തിന്റെ ഭാഗത്തുനിന്ന് മതിയായ ജീവനക്കാരില്ലാത്തതിനാൽ അവതാളത്തിലായത്. മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷന് കീഴിൽ മൂന്ന് ദേശീയോദ്യാനങ്ങളാണുള്ളത്. ഇതിലേറ്റവും തന്ത്രപ്രധാനമായ ചിന്നാർ വന്യജീവി സങ്കേതത്തിലാണ് ഉന്നതരുടെ അശാസ്ത്രീയ നടപടികൾ മൂലം ജീവനക്കാരില്ലാതായത്. ഇവിടെ പകുതിയിൽ താഴെ ജീവനക്കാരെ ഉപയോഗിച്ചാണ് വനസംരക്ഷണ പ്രവർത്തനങ്ങൾ. ചിന്നാർ വന്യജീവി സങ്കേതത്തിൽ 32 ഗാർഡുമാരാണുള്ളത്. ഇതിൽ 16 പേരെ ഒരുമിച്ച് പരിശീലനത്തിന് അയച്ചതോടെയാണ് പ്രവർത്തനം താളം തെറ്റിയത്. ബാക്കിയുള്ളവരിൽ ഒരാൾ സ്ഥാനക്കയറ്റം ലഭിച്ച് പോയതോടെ ജോലി ചെയ്യുന്നവരുടെ എണ്ണം 15 ആയി. 90.44 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ചിന്നാർ വന്യജീവി സങ്കേതത്തിന്റെ സുരക്ഷ ഇവരുടെ ചുമതലയാണ്. നാല് വർഷം മുമ്പ് ആയുധധാരികളായ തീവ്രവാദികളെ വനമേഖലയിൽ കണ്ടെത്തിയിരുന്നു. മറയൂർ ചന്ദനക്കാടുകളിൽനിന്ന് തമിഴ്നാട്ടിലേക്ക് ചന്ദനം കടത്തുന്നതും ചിന്നാർ വനത്തിലൂടെയാണ്. ഇവ തടയുന്നതിനാണ് ഇരുസംസ്ഥാനവും സംയുക്ത പട്രോളിങ് ആരംഭിച്ചത്. പട്രോളിങ് നിലച്ചതിന് പുറമെ നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം മൂന്ന് മടങ്ങായി വർധിച്ചതും പ്രതിസന്ധി സൃഷ്ടിക്കുന്നു. നിലവിലെ 15 പേരിൽ നാലുപേർ ചിന്നാർ, കരിമുട്ടി ചെക്ക് പോസ്റ്റുകളിൽ ദിവസം മുഴുവൻ ഡ്യൂട്ടി ചെയ്യണം. ബാക്കി 11 ഗാർഡുമാരാണ് വിസ്തൃതമായ വന്യജീവി സങ്കേതം രാപ്പകലില്ലാതെ സംരക്ഷിക്കേണ്ടത്. പകൽ പരിസ്ഥിതി വികസന സമിതിയുടെയും വിവിധ ടൂറിസം പദ്ധതികളുടെയും ചുമതലകളും ഫയർ ലൈൻ ജോലികളും ഇവർക്കാണ്. കൂടാതെ ചന്ദനമരങ്ങളുടെ കണക്കെടുപ്പും വനം വകുപ്പിന്റെ മാനേജ്മെന്റ് പ്ലാൻ രൂപവത്കരണ ജോലികളും ചെയ്യണം. വിവിധ മേഖലകളിലെ ഇക്കോ ഷോപ്പുകളുടെ മേൽനോട്ട ച്ചുമതലയും ഓരോ ഗാർഡിനാണ്. രാത്രിയായാൽ ചന്ദന സംരക്ഷണ ജോലികളുമുണ്ട്. വാളയാറിലും അരിപ്പയിലുമായി നടക്കുന്ന ആറുമാസ പരിശീലനത്തിന് മുൻകാലങ്ങളിൽ ഇത്രയും പേരെ ഒരുമിച്ച് അയച്ചിരുന്നില്ല. മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷന് കീഴിലെ ഇരവികുളം ദേശീയോദ്യാനത്തിലും ഷോല ദേശീയോദ്യാനത്തിലും ജീവനക്കാരുടെ എണ്ണത്തിൽ കുറവില്ല. എന്നാൽ, പ്രധാനപ്പെട്ട അതിർത്തി പ്രദേശമായ ചിന്നാറിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് കുറക്കുന്നത് വലിയ സുരക്ഷ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story