Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:30 AM IST Updated On
date_range 28 Feb 2022 5:30 AM ISTഇടുക്കി ജലാശയം; മുന്നറിയിപ്പ് അവഗണിക്കുന്നതിനാൽ അപകടം തുടർക്കഥയാകുന്നു
text_fieldsbookmark_border
കട്ടപ്പന: ഇടുക്കി ജലാശയത്തിലെ അഞ്ചുരുളി മേഖലയിൽ മുന്നറിയിപ്പ് ടൂറിസ്റ്റുകൾ അവഗണിക്കുന്നതിനാൽ അപകടം തുടർക്കഥയാകുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ ഈ മേഖലയിൽ ജലശായത്തിൽ വീണ് പത്തോളം പേർ മരിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ കഴിഞ്ഞ ശനിയാഴ്ച എറണാകുളത്തുനിന്ന് അഞ്ചുരുളി കൗന്തി മേഖലയിൽ ജന്മദിനാഘോഷത്തിനെത്തിയ ഒമ്പതംഗ സംഘത്തിലെ ഒരു പെൺകുട്ടി ജലശായത്തിൽ വീണ് മരിച്ചു. അശ്രദ്ധയും അമിതാവേശവും സാഹസിക ഫോട്ടോ ഷൂട്ടും ഒക്കെയാണ് അപകടകാരണം. അഞ്ചുരുളി തുരങ്കമുഖത്ത് നടത്തുന്ന സാഹസിക വിനോദങ്ങളും അപകടം വിളിച്ചുവരുത്തുന്നു. ജലാശയത്തിൽ ഇറങ്ങി ഫോട്ടോ എടുക്കാനുള്ള ശ്രമത്തിനിടെയാണ് ശനിയാഴ്ച പെൺകുട്ടി അപകടത്തിൽപെട്ടത്. അഞ്ചുരുളി തുരങ്ക മുഖത്ത് ടണലിനുള്ളിൽ കയറുന്ന യുവാക്കൾ കിലോമീറ്ററുകൾ ഉള്ളിലേക്ക് കയറാൻ മത്സരം നടത്തുന്നതും പതിവാണ്. അടുത്തിടെ അന്തർസംസ്ഥാന തൊഴിലാളികളായ നാലംഗ സംഘം തുരങ്കത്തിനുള്ളിൽ കയറി മദ്യപിച്ചു. മദ്യ ലഹരിയിൽ തുരങ്കത്തിനുള്ളിൽ ഏറെനേരം കഴിഞ്ഞ ഇവരിൽ രണ്ടുപേർ തമ്മിൽ ഉള്ളിലേക്ക് ആരാണ് കൂടുതൽ ദൂരം കയറുന്നത് എന്നുപറഞ്ഞു മത്സരവും നടത്തി. നെടുങ്കണ്ടം കല്ലാർ മേഖലയിലോ ഇരട്ടയാറിലോ പെട്ടെന്ന് ജലനിരപ്പ് ഉയർന്നാൽ ഇവർക്ക് തുരങ്കത്തിൽനിന്ന് രക്ഷപ്പെടാൻ കഴിയാത്ത സ്ഥിതി ഉണ്ടായേനെ. മഴക്കാലത്ത് തുരങ്കത്തിനുള്ളിൽ കയറുന്നത് നിയന്ത്രിക്കാൻ ആളില്ലാത്തതിനാൽ അപകടം എപ്പോഴും സംഭവിക്കാവുന്ന സ്ഥിതിയാണ്. നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും അഞ്ചുരുളിയിലെ തുരങ്കത്തിനുള്ളിൽ ഇപ്പോഴും ധാരാളം ആളുകൾ എത്തുന്നുണ്ട്. ടുറിസ്റ്റ് കേന്ദത്തിലും സമീപ പ്രദേശങ്ങളിലും കാര്യമായ സുരക്ഷ സംവിധാനങ്ങളില്ലാത്തതിനാൽ ഇടുക്കി ജലാശയത്തിൽ വീണ് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ശനിയാഴ്ച അപകടമുണ്ടായ സ്ഥലത്തിന് സമീപം രണ്ടുവർഷം മുമ്പ് പത്താം ക്ലാസ് വിദ്യാർഥി ജലാശയത്തിൽ വീണ് മരിച്ചിരുന്നു. വാഴവര ഒമ്പതാംമൈല്‍ കണ്ടത്തില്‍ ടോമിയുടെ മകന്‍ അലനാണ് (15) അന്ന് മരിച്ചത്. സുഹൃത്തിനോടൊപ്പം അഞ്ചുരുളിയിൽ എത്തിയ അലനും കുട്ടുകാരനും ആളുകളുടെ കണ്ണിൽപെടാതെ ജലാശയത്തിന്‍റെ വിജനപ്രദേശത്ത് എത്തി കുളിക്കാനിറങ്ങുകയായിരുന്നു. ജലാശയ കരയിൽ സുരക്ഷ മുന്നറിയിപ്പ് ബോർഡുകളാ ഗാർഡുകളോ ഇല്ലാത്തതിനാൽ അപകടസാധ്യത കുട്ടികൾക്ക് അറിയാൻ കഴിഞ്ഞില്ല. കാൽവഴുതി വീണ അലൻ ആഴങ്ങളിലേക്ക് താഴ്ന്നുപോയി. ഇത് അഞ്ചുരുളിയിൽ 15 വർഷമായി തുടരുന്ന സംഭവങ്ങളിൽ ഒന്ന് മാത്രമാണിത്. ഇടുക്കി ജലാശയത്തിലെ ഏറ്റവും മനോഹര പ്രദേശങ്ങളിൽ ഒന്നാണ് അഞ്ചുരുളി. പ്രതിദിനം നുറുകണക്കിന് ടുറിസ്റ്റുകൾ എത്തുന്ന ഇവിടത്തെ പ്രധാന കാഴ്ച അഞ്ചുരുളി ടണൽ മുഖമാണ്. ഇരട്ടയാർ ഡാമിൽനിന്ന് ഇടുക്കി ജലാശയത്തിലേക്ക് വെള്ളം പതിക്കുന്ന കാഴ്ച അതിമനോഹരമാണ്. അതുപോലെതന്നെ അപകടകരമാണ് ഇവിടെ കയറുന്നതും. പാറയിൽ വഴുവഴുപ്പുള്ളതിനാൽ കാൽതെറ്റിയാൽ പാറയിൽ തലതല്ലി ജലാശയത്തിൽ പതിക്കും. രക്ഷപ്പെടുത്തുക അസാധ്യമാണ്. ടണലിൽ കയറുന്നത് അതിലേറെ സാഹസമാണ്. ടണലിലൂടെ അപ്രതീക്ഷിത ജലപ്രവാഹം ഉണ്ടായാൽ രക്ഷപ്പെടാനാകില്ല. വേനലായതോടെ ടണൽമുഖത്ത് ജലപ്രവാഹം കുറവായതിനാൽ ഒട്ടുമിക്ക ടുറിസ്റ്റുകളും ഉള്ളിൽകയറുന്നുണ്ട്. ഫോട്ടോ. ശനിയാഴ്ച ഇടുക്കി ജലാശയത്തിൽ അപകടത്തിൽപെട്ട പെൺകുട്ടിക്കായി നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ രക്ഷാപ്രവർത്തനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
