Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:30 AM IST Updated On
date_range 16 Feb 2022 5:30 AM ISTമനുഷ്യാവകാശ കമീഷൻ ഇടപെട്ടു; ജ്യോതിമോൾക്ക് 'ലൈഫി'ൽ വീട്
text_fieldsbookmark_border
തൊടുപുഴ: പീരുമേട് ഉപ്പുതറ മേമാരികുടിയിൽ പടുത കെട്ടി വാസയോഗ്യമല്ലാത്ത വീട്ടിൽ താമസിച്ച ജ്യോതിമോൾക്കും കുടുംബത്തിനും ലൈഫ് മിഷനിലൂടെ വീട് അനുവദിച്ചതായി ഉപ്പുതറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു. കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കിന്‍റെ ഇടപെടലിനെ തുടർന്നാണ് നടപടി. വന്യമൃഗ ഭീഷണിയുള്ള സ്ഥലത്ത് മൂന്ന് വയസ്സുള്ള മകൾക്കും ഭർത്താവിനുമൊപ്പമാണ് ജ്യോതി പടുത കെട്ടിയ കൂരയിൽ താമസിക്കുന്നത്. ഇടുക്കി പദ്ധതിക്കുവേണ്ടി 1967ൽ കുടിയൊഴുപ്പിച്ച ഉത്തമന്‍റെ മകളാണ് ജ്യോതി. ഉപ്പുതറ പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ആറുമാസം മുമ്പ് ജ്യോതിക്ക് വീട് അനുവദിച്ചെങ്കിലും വനാവകാശ രേഖ ഇല്ലാത്തതിനാൽ പഞ്ചായത്തുമായി ഉടമ്പടി വെക്കാനായില്ല. വനാവകാശരേഖ ലഭിക്കാൻ ജ്യോതി നിരവധിതവണ റേഞ്ച് ഓഫിസ് കയറിയിറങ്ങി. ഗിന്നസ് മാടസാമിയാണ് ഇക്കാര്യം കമീഷന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ആവശ്യമായ നടപടി സ്വീകരിച്ചശേഷം റിപ്പോർട്ട് സമർപ്പിക്കാൻ കമീഷൻ ഉപ്പുതുറ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. ഒന്നാം ഗഡുവായ 90,000 രൂപ ജ്യേതിയുടെ പേരിൽ ഇടുക്കി ജില്ല സഹകരണ ബാങ്ക് ഉപ്പുതുറ ശാഖയിലെ അക്കൗണ്ടിൽ നിക്ഷേപിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പീരുമേട് താലൂക്ക് ആശുപത്രി നവീകരിക്കും -വാഴൂർ സോമൻ പീരുമേട്: താലൂക്ക് ആശുപത്രി നവീകരിച്ച് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് വാഴൂർ സോമൻ എം.എൽ.എ. ആശുപത്രിയിലെ പ്രസവ വാർഡിന്‍റെ അവസാനഘട്ട നിർമാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പീരുമേട് തോട്ടം മേഖലയിലെ പ്രധാന ആശുപത്രിയാണിത്. 1988 മേയ് 27നാണ് താലൂക്ക് ഹെഡ് ക്വോർട്ടേഴ്സ് ആശുപത്രിയാക്കി ഉയർത്തിയത്. പ്രസവവാർഡും ഓപറേഷൻ തിയറ്ററും പണിയാൻ രണ്ടുഘട്ടങ്ങളായി 5.35 കോടി അനുവദിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം. നൗഷാദ് അധ്യക്ഷത വഹിച്ചു. പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. സാബു, ആശുപത്രി സുപ്രണ്ട് ഡോ. അനന്ത് മോഹൻ എന്നിവർ സംസാരിച്ചു. ചിത്രം TDL peerumedu പീരുമേട് താലൂക്ക് ആശുപത്രി പ്രസവ വാർഡിന്‍റെ അവസാനഘട്ട നിർമാണ ഉദ്ഘാടനം വാഴൂർ സോമൻ എം.എൽ.എ നിർവഹിക്കുന്നു യുവതിയോട് അപമര്യാദയായി പെരുമാറി; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ വണ്ണപ്പുറം: കുടുംബാരോഗ്യ കേന്ദ്രത്തിൽ മുറിവിൽ മരുന്ന് വെച്ചുകെട്ടാൻ ചെന്ന യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. തട്ടക്കുഴ തേക്കുംകാട്ടിൽ രവീന്ദ്രനെ (53) ആണ് യുവതിയുടെ പരാതിയിൽ കാളിയാർ പൊലീസ് അറസ്റ്റ് ചെയ്തത്. കാലിലെ മുറിവിൽ മരുന്ന് വെച്ചുകെട്ടാനാണ് യുവതി എത്തിയത്. ഈ സമയം ജീവനക്കാരൻ അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. മരുന്നുവെച്ചുകെട്ടിയ ശേഷം വീട്ടിലേക്ക് പോയ യുവതി ഭർത്താവിനും, സുഹൃത്തുക്കൾക്കുമൊപ്പം തിരിച്ചെത്തിയാണ് പരാതി ഉന്നയിച്ചത്. ആശുപത്രിയിൽ സംഘർഷാവസ്ഥ ഉടലെടുത്തതോടെ സ്ഥലത്തെത്തിയ പൊലീസ് രവീന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജീവനക്കാരുടെ കുറവ് മൂലം രണ്ട് അറ്റൻഡർമാർ മാത്രമാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. അതിൽ ഒരാൾ ചീട്ടെഴുതുന്ന ജോലിയിൽ ആയിരുന്നതിനാലാണ് പുരുഷ അറ്റൻഡർ യുവതിയെ പരിചരിക്കേണ്ടിവന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story