Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:31 AM IST Updated On
date_range 13 Feb 2022 5:31 AM ISTഓടയിലേക്ക് മലിനജലമൊഴുക്കൽ; നടപടിയുമായി നഗരസഭ
text_fieldsbookmark_border
തൊടുപുഴ: നഗരത്തിൽ ഓടക്ക് ഉള്ളിലേക്ക് പൈപ്പ് സ്ഥാപിച്ച് കെട്ടിട ഉടമകൾ മലിനജലമൊഴുക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപെട്ടതോടെ കർശന നടപടിയുമായി നഗരസഭ. തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ ഷാപ്പുംപടിക്കുസമീപം ഓടക്ക് ഉള്ളിലേക്ക് പി.വി.സി പൈപ്പ് സ്ഥാപിച്ച് മലിനജലം ഒഴുക്കിയതിന് സമീപത്തെ കെട്ടിട ഉടമക്ക് 25,000 രൂപ പിഴ ചുമത്തി. മൂന്നുദിവസത്തിനകം പൈപ്പ് നീക്കം ചെയ്യാനും നിര്‍ദേശിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രതീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. നഗരസഭ ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡിന്‍റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇവിടെനിന്ന് കടുത്ത ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നഗരസഭ ശുചീകരണ തൊഴിലാളികള്‍ ഓട തുറന്ന് പരിശോധിച്ചത്. സാധാരണ വേനല്‍ക്കാലത്ത് വെള്ളമൊഴുക്ക് നിലച്ച ഓടയിലൂടെ വലിയ തോതില്‍ വെള്ളമൊഴുക്ക് ശ്രദ്ധയില്‍പെടുകയായിരുന്നു. കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് സമീപത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍നിന്നും ശുചിമുറിയില്‍നിന്നും ഉൾപ്പെടെ മലിനജലം ഓടയിലേക്ക് ഒഴുക്കുന്നത് കണ്ടെത്തിയത്. പൈപ്പ് നീക്കം ചെയ്യണമെന്ന് കെട്ടിട ഉടമയെ വിളിച്ചുവരുത്തി താക്കീത് നല്‍കി. കെട്ടിടങ്ങളില്‍ നിന്നും പൈപ്പുവെച്ച് ഓടയിലേക്ക് മലിനജലം ഒഴുക്കുന്നതുമൂലം പലഭാഗത്തും മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുന്ന അവസ്ഥയാണ്. നഗരത്തിൽ പലയിടങ്ങളിലും ഇത്തരത്തിൽ ഓടകളിലേക്ക് മാലിന്യം തുറന്നുവിടുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു. മലിനജലം ഒഴുക്കുന്ന ആളുകളെ കണ്ടെത്തി നോട്ടീസ് നൽകും. തുടർന്ന് പിഴയും ഈടാക്കും. വ്യാപാരസ്ഥാപനങ്ങളുടെ ഔട്ട്ലെറ്റുകൾ, ഹോട്ടലുകൾ, തൊടുപുഴയാറിനോട് ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലൊക്കെ പരിശോധന നടത്തുമെന്നും നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. ഇടവെട്ടി ശ്രീകൃഷ്ണ ക്ഷേത്രം പുനഃപ്രതിഷ്ഠ നാളെ തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിന്‍റെ പുനഃപ്രതിഷ്ഠ തിങ്കളാഴ്ച രാവിലെ 8.30നുശേഷം ക്ഷേത്രം തന്ത്രി തരണനല്ലൂർ രാമൻ നമ്പൂതിരിപ്പാടിന്‍റെയും മേൽശാന്തി പെരിയമന ഹരിനാരായണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പുനഃപ്രതിഷ്ഠാ ചടങ്ങുകൾ 17 വരെ തുടരും. ചൊവ്വാഴ്ച ഉപദേവന്മാരായ ശിവൻ, ഗണപതി, സുബ്രഹ്മണ്യൻ എന്നീ ദേവന്മാരുടെ പ്രതിഷ്ഠയും നടക്കും. 1975 മുതലുള്ള മുൻ ഭരണസമിതി അംഗങ്ങളെയും നവീകരണസമിതി അംഗങ്ങളെയും കിടങ്ങൂർ ദേവസ്വത്തിന്‍റെ ഊരാഴ്മയിലുള്ള ക്ഷേത്ര ദേവസ്വം ട്രസറ്റ് രക്ഷാധികാരിയും കിടങ്ങൂർ ദേവസ്വം മാനേജറുമായ എൻ.പി. ശ്യാംകുമാർ നമ്പൂതിരി ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ആദരിക്കും. തിങ്കളാഴ്ച നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം നാണയപ്പറ നിറക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്‍റ് വി.ബി. ജയൻ, സെക്രട്ടറി സിജു.ബി, പുനരുദ്ധാരണ സമിതി കൺവീനർ എം.ആർ. ജയകുമാർ, നവീകരണ സമിതി കൺവീനർ പി.ആർ. സുധീർ കുമാർ, ക്ഷേത്രം മാനേജർ സതീഷ് കെ.ആർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story