Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2022 5:28 AM IST Updated On
date_range 8 Feb 2022 5:28 AM ISTവനമേഖലയിൽ മാലിന്യം തള്ളൽ; നിരീക്ഷണം ശക്തമാക്കുന്നു
text_fieldsbookmark_border
ആദിവാസി കുടികളിലെ വാച്ചർമാരെ വനസംരക്ഷണ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചു തൊടുപുഴ: വനമേഖലയിൽ സഞ്ചാരികളടക്കമുള്ളവർ വൻ തോതിൽ മാലിന്യം തള്ളുന്ന സാഹചര്യത്തിൽ നിരീക്ഷണത്തിന് നടപടികളുമായി വനം വകുപ്പ് അധികൃതർ. നേര്യമംഗലം മുതൽ ചീയപ്പാറ വരെ വനമേഖലയിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. വന്യമൃഗങ്ങൾക്കടക്കം ദോഷമാകുന്ന സാഹചര്യത്തിലാണ് കൂടുതൽ വാച്ചർമാരെ നിയോഗിക്കുന്നത്. ചീയാപ്പാറയിൽ പ്രവർത്തിച്ചിരുന്ന അനധികൃത കടകൾ ഇതിന്‍റെ ഭാഗമായി നേരത്തേ തന്നെ വനം വകുപ്പ് ഒഴിപ്പിച്ചിരുന്നു. വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികളും ഇവിടെനിന്ന് ഭക്ഷണം കഴിച്ചശേഷം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ വനത്തിലേക്കും മറ്റും തള്ളിയിരുന്നു. പ്രദേശത്തെ കടകളിൽനിന്ന് മാലിന്യം വനത്തിലേക്ക് തള്ളിയിരുന്നതായി അധികൃതർ പറയുന്നു. ഒക്ടോബർ രണ്ട് മുതലുള്ള ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇവിടെയുള്ള പ്ലാസ്റ്റിക്കുകൾ നിർമാർജനം ചെയ്തിരുന്നു. അഞ്ചാംമൈൽ വനസംരക്ഷണ സമിതിയിലെ ആദിവാസി കുടികളിലെ താൽക്കാലിക വാച്ചർമാരെയാണ് വനസംരക്ഷണ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചത്. അഞ്ച് പേരാണ് സംഘത്തിലുള്ളത്. വനത്തിലേക്ക് പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് തടയുക, റോഡരികിലേക്ക് ചാഞ്ഞുകിടക്കുന്ന ഈറ്റകളും വള്ളികളും വെട്ടിമാറ്റി ഗതാഗതം സുഗമമാക്കുക, വന്യമൃഗങ്ങളുടെ സാന്നിധ്യമറിഞ്ഞ് മുന്നറിയിപ്പ് നൽകുക, കാട്ടു തീയടക്കമുള്ളവ തടയുക എന്ന ലക്ഷ്യത്തിലാണ് ഇവരെ നിയോഗിക്കുക. 24 മണിക്കൂറും ഇവരുടെ സേവനം ഉണ്ടാകും. ഇവർക്ക് പ്രത്യേക യൂനിഫോമും തിരിച്ചറിയൽ കാർഡും വിതരണം ചെയ്തിട്ടുണ്ട്. മാലിന്യം തള്ളുന്നവരെ കണ്ടാൽ ഇവർ ആദ്യം മുന്നറിയിപ്പ് നൽകും. വീണ്ടും ആവർത്തിച്ചാൽ ഇവർക്കെതിരെ പിഴയടക്കം നടപടികൾ സ്വീകരിക്കും. വനമേഖലയായ ഇവിടെ കുരങ്ങുകൾക്ക് സഞ്ചാരികൾ ഭക്ഷണം കൊടുക്കുകയും അത് ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കുട്ടികളുമായി എത്തുന്നവർ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ----- TDL VACHAR വനമേഖലയുടെ നിരീക്ഷണത്തിനും സംരക്ഷണത്തിനുമായി നിയോഗിച്ചിരിക്കുന്ന വാച്ചർമാരടങ്ങുന്ന സംഘം -------- മരുന്നുകളുടെ വിലവർധന തടയണം തൊടുപുഴ: ജീവൻരക്ഷ മരുന്നുകളുടെയും ജീവിതശൈലി രോഗങ്ങളുടെ മരുന്നുകളുടെയും അന്യായമായ വില വർധനവ് തടയാൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു. കോവിഡ് മഹാമാരി ഉയർത്തുന്ന വെല്ലുവിളിക്കിടയിലും യാതൊരു നീതീകരണവുമില്ലാതെ അലോപ്പതി മരുന്നുകളുടെ വില 10 മുതൽ 50 ശതമാനം വരെ വർധിച്ചു. സാധാരണക്കാരെ നട്ടം തിരിക്കുന്ന വിലവർധനക്ക് കളമൊരുക്കുന്നത് വൻകിട മരുന്നുകമ്പനികളും വിതരണക്കാരും ചേർന്നാണ്. സാധാരണക്കാരെ കൊള്ളയടിക്കാൻ സ്വകാര്യ ആശുപത്രികളും മരുന്നുകമ്പനികളും ഡ്രഗ് കൺട്രോളർ വിഭാഗത്തിന്റെ ഒത്താശയോടുകൂടി മത്സരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. സർക്കാർ ഈ സാഹചര്യത്തിൽ മരുന്ന് വിപണിയിൽ ഇടപെട്ട് ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞ വിലയിൽ ജനങ്ങൾക്ക് ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കണമെന്നും ജിമ്മി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story