Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 5:29 AM IST Updated On
date_range 29 Jan 2022 5:29 AM ISTതൊവരയാർ പാടത്ത് പൊന്നുവിളയിച്ച് കർഷക കൂട്ടായ്മ
text_fieldsbookmark_border
കട്ടപ്പന: തൊവരയാർ പാടത്ത് പൊന്നുവിളയിച്ചിരിക്കുകയാണ് ഇവിടുത്തെ കർഷക കൂട്ടായ്മ. തൊവരയാർ മേഖലയിലെ അഞ്ചു കർഷകർ ചേർന്ന് രൂപം കൊടുത്ത കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കൃഷി. അന്യമാകുന്ന നെൽകൃഷിക്ക് കൃഷി വകുപ്പിന്‍റെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിച്ചില്ലെങ്കിലും മികച്ച വിളവ് നേടിയിരിക്കുകയാണ് കർഷക കൂട്ടായ്മ. നരിയമ്പാറ തൊവരയാറിലെ രണ്ടേക്കർ കൃഷിയിടത്തിലാണ് ഇവർ പൊന്നുവിളയിച്ചത്. കുടിയേറ്റ കാലത്ത് 250 ഏക്കറിൽ നെൽകൃഷി നടന്നിരുന്ന തൊവരയാർ മേഖലയിൽ ഇന്നും ഈ കൃഷി നിലനിൽക്കുന്ന സ്ഥലമാണ്. നരിയമ്പാറ മാടപ്പള്ളിൽ എം.ബി. രവീന്ദ്രൻ നായർ, സഹോദരൻ എം.ബി. ഉണ്ണി, ഇവരുടെ സുഹൃത്തുക്കളായ നിർമല സിറ്റി പുതുപ്പറമ്പിൽ ഗിരീഷ്‌കുമാർ, കമ്പംമെട്ട് പൂവത്താനിക്കുന്നേൽ ബിജു തോമസ്, പാറത്തോട് പണ്ടാരനിലത്ത് പി.എൻ. ഷിജു എന്നിവർ ചേർന്നാണ് വർഷങ്ങളായി തൊവരയാറിൽ നെൽകൃഷി നടത്തുന്നത്. രവീന്ദ്രന്‍റെയും ഉണ്ണിയുടെയും ഉടമസ്ഥതയിലുള്ള സ്ഥലത്തിനു പുറമെ സമീപത്തെ ഭൂമി പാട്ടത്തിനെടുത്തുമാണ് കൃഷി ചെയ്യുന്നത്. മുമ്പ് 22 ക്വിന്‍റൽ നെല്ല് വരെ ലഭിച്ചിരുന്നു. മുൻവർഷങ്ങളിൽ തമിഴ്‌നാട്ടിൽനിന്നടക്കം തൊഴിലാളികളെ എത്തിച്ചാണ് കൃഷിയിറക്കിയത്. കോവിഡ് വ്യാപനത്തെത്തുടർന്ന് തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ ഈ അഞ്ച് കുടുംബങ്ങളിൽനിന്നുള്ളവരും സുഹൃത്തുക്കളുമെല്ലാം ചേർന്നാണ് കഴിഞ്ഞ വർഷം മുതൽ കൃഷിജോലി ചെയ്യുന്നത്. പൂർണമായി ജൈവ രീതിയിലാണ് കൃഷി. സർക്കാറിന്‍റെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിക്കാതായതോടെ ഇവരുടെ ബുദ്ധിമുട്ട് വർധിച്ചിരിക്കുകയാണ്. കൃഷി വകുപ്പ് സബ്‌സിഡി നൽകുകയും കൊയ്ത്തുയന്ത്രം അടക്കമുള്ളവ ലഭ്യമാക്കുകയും ചെയ്ത് കൂടുതൽ കർഷകരെ ഈ രംഗത്തേക്ക് ആകർഷിക്കാൻ നടപടി ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം. ഫോട്ടോ: തൊവരയാർ പാടത്തെ നെൽകൃഷി വിളവെടുപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
