Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2022 5:30 AM IST Updated On
date_range 22 Jan 2022 5:30 AM ISTപുളിയന്മലയിലെ റോഡരികിൽ ആശുപത്രി മാലിന്യം തള്ളുന്നു
text_fieldsbookmark_border
കട്ടപ്പന: പുളിയന്മലയിലെ പൊതുനിരത്തിൽ ആശുപത്രി മാലിന്യം തള്ളുന്നു. പുളിയന്മല -കമ്പംമെട്ട് സംസ്ഥാന പാതയിൽ പി.ടി.ആർ പടിക്ക് സമീപമാണ് മാലിന്യനിക്ഷേപം പതിവായിരിക്കുന്നത്. ചൊവ്വാഴ്ച്ച രാത്രി 15 ചാക്ക് കോഴി മാലിന്യമാണ് തള്ളിയത്. തുടർച്ചയായ മാലിന്യ നിക്ഷേപത്തെ തുടർന്ന് നാട്ടുകാർ പൊറുതിമുട്ടിയിരിക്കുകയാണ്. മാലിന്യ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വണ്ടന്മേട് ഗ്രാമപഞ്ചായത്തിൽ നിവേദനം നൽകാനിരിക്കെയാണ് വീണ്ടും നിക്ഷേപിച്ചിരിക്കുന്നത്. കട്ടപ്പനയിൽ നിന്നും കാഞ്ചിയാറ്റിൽ നിന്നും തമിഴ്നാട്ടിലേക്ക് ലോഡ് കയറ്റാൻ പോകുന്ന വാഹനങ്ങളിലാണ് മാലിന്യം എത്തിക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. വീടുകളിൽനിന്നുള്ള മാലിന്യങ്ങളും ആശുപത്രി മാലിന്യവും സംസ്ഥാന പാതയോരത്ത് നിരന്തരമായി തള്ളുന്നുണ്ട്. കോഴി മാലിന്യങ്ങളുടെ ദുർഗന്ധം വമിക്കുന്നതിനാൽ അടുത്ത് താമസിക്കുന്ന കുടുംബങ്ങളും ബുദ്ധിമുട്ടിലാണ്. രണ്ടുവർഷത്തിനിടയിലാണ് ഏലത്തോട്ടത്തിനോട് ചേർന്നുള്ള ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് പതിവായത്. രാത്രി സമയത്തായതിനാൽ കുറ്റക്കാരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ രാത്രി മേഖലയിൽ തമ്പടിക്കാനും നാട്ടുകാർ തീരുമാനിച്ചിട്ടുണ്ട്. മാലിന്യനിക്ഷേപം രൂക്ഷമായ സാഹചര്യത്തിൽ പ്രദേശത്ത് സി.സി.ടി.വി സ്ഥാപിക്കാൻ മുൻ കൈയെടുക്കുമെന്ന് വണ്ടൻമേട് പഞ്ചായത്ത് മൂന്നാം വാർഡ് മെംബർ ശെൽവി ശേഖർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് യോഗത്തിൽ ഈ വിഷയം പ്രധാന്യത്തോടെ അവതരിപ്പിക്കും. ഒരു മാസം മുമ്പ് വൃത്തിയാക്കിയിട്ട സ്ഥലത്താണ് വീണ്ടും മാലിന്യം തള്ളിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
