Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:29 AM IST Updated On
date_range 9 Jan 2022 5:29 AM ISTവേനൽച്ചൂടിൽ കിതച്ച് കാർഷികമേഖല
text_fieldsbookmark_border
തൊടുപുഴ: വേനല്‍ച്ചൂടിന്‍റെ കാഠിന്യം മൂലം കാര്‍ഷികമേഖല കിതക്കുന്നു. നീളുനിന്ന മഴയും ഇതിനുശേഷം ഇപ്പോഴുള്ള കനത്ത ചൂടും കാർഷികമേഖലയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ്. പ്രളയവും കോവിഡും താണ്ഡവമാടിയ ജില്ലയിലെ കാർഷികരംഗം ഇപ്പോൾ ഭയപ്പെടുന്നത് ചൂടിനെയാണ്. വേനല്‍ നീണ്ടാല്‍ വിളകള്‍ കരിഞ്ഞുണങ്ങാനുള്ള സാധ്യതയേറെയാണ്. ചൂടിന്‍റെ ആധിക്യം കൂടിയാല്‍ തൊഴിലാളികളുടെ ദൗർലഭ്യവും നേരിടും. ഏലത്തോട്ടങ്ങളില്‍ ഉള്‍പ്പെടെ വിളകളെ വരള്‍ച്ച ബാധിച്ചുതുടങ്ങി. വേനല്‍ മൂലം ജലസ്രോതസ്സുകളും നീരൊഴുക്കുകൾ പലതും വറ്റിത്തുടങ്ങിയതോടെ പല കാര്‍ഷിക വിളകളും പ്രതിസന്ധിയിലായി. ഏലം മേഖലയിലാണ് സാധാരണ ചൂട് പ്രതികൂലമായി ബാധിക്കുന്നത്. മതിയായ തോതില്‍ ജലസേചനം ലഭിച്ചില്ലെങ്കില്‍ ഏലച്ചെടികള്‍ ഉണങ്ങിക്കരിയുകയും കര്‍ഷകര്‍ക്ക് വന്‍ നഷ്ടം സംഭവിക്കുകയും ചെയ്യും. പല ഏലത്തോട്ടങ്ങളിലെ ചെറു അരുവികളും തോടുകളും വറ്റിയ നിലയിലാണ്. വന്‍കിട തോട്ടങ്ങളില്‍ കുളങ്ങളും മറ്റും നിര്‍മിച്ച് വേനലിനെ പ്രതിരോധിക്കുമെങ്കിലും ചെറുകിട കര്‍ഷകര്‍ക്ക് കഴിയാറില്ല. അതിനാല്‍ വേനലിന്‍റെ കെടുതികള്‍ കൂടുതലായി ബാധിക്കുന്നതും ചെറുകിട ഏലം കര്‍ഷകരെയാണ്. ജലലഭ്യത കുറഞ്ഞതോടെ കൂടുതല്‍ ഈര്‍പ്പം ആവശ്യമായ പാവലും പയറും അടക്കം പച്ചക്കറി വിളകള്‍ക്കും പ്രതിസന്ധി ഉണ്ടാകും. ചൂട് കൂടിയാല്‍ പാവലിന് പഴുപ്പ് ബാധിച്ച് കരിഞ്ഞുണങ്ങി നശിക്കും. കൂടാതെ കപ്പ, വാഴ കൃഷിയെയും വേനല്‍ ബാധിക്കാനിടയുണ്ട്. ഏത്തവാഴ കൃഷി ചെയ്ത പല കര്‍ഷകും ദൂരെസ്ഥലങ്ങളില്‍നിന്ന് വെള്ളം കൊണ്ടുവന്ന് നനക്കേണ്ട അവസ്ഥയിലാണ്. ഹൈറേഞ്ച് മേഖലയിലെ പല സ്രോതസ്സുകളും വറ്റിത്തുടങ്ങിയതോടെ ജല സേചനവും ബുദ്ധിമുട്ടിലേക്കാണ് നീങ്ങുന്നത്. നെല്‍കൃഷിയെയും വേനലിന്‍റെ കാഠിന്യം ബാധിച്ചുതുടങ്ങിയിട്ടുണ്ട്. വേനല്‍ നീണ്ടേക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായം. ഇങ്ങനെ വന്നാല്‍ എങ്ങനെ പ്രതിരോധിക്കുമെന്നാണ് കര്‍ഷകരുടെ ആശങ്ക. ഇതിനിടെയാണ് കനത്ത ചൂടില്‍ ജോലിക്കിറങ്ങാന്‍ തൊഴിലാളികളും മടിക്കുന്നത്. ചൂട് വർധിക്കുന്നത് ക്ഷീര കർഷകർക്കും തിരിച്ചടിയാണ്. പാൽ ഉൽപാദനം കുറയുന്നതിനൊപ്പം പച്ചപ്പുല്ലിന് ക്ഷാമം നേരിടും. പച്ചപ്പുലിന് ക്ഷാമം നേരിട്ടാൽ പുറത്തുനിന്ന് വൈക്കോലടക്കം വലിയ വില നൽകി വാങ്ങേണ്ടിവരും. ഇത് ബാധ്യതക്കിടയാക്കും. മലങ്കര ഡാമിന്‍റെ ഷട്ടർ അടച്ച് ജലം സംഭരിച്ചുതുടങ്ങി; തിങ്കളാഴ്ച മുതൽ കനാൽ വഴി വെള്ളം ഒഴുക്കും മുട്ടം: വേനൽ കനത്തതോടെ മലങ്കര ഡാമിൽനിന്ന് കനാൽ വഴി വെള്ളം ഒഴുക്കുന്നതിന് ഷട്ടറുകൾ അടച്ച് ജലം സംഭരിച്ചുതുടങ്ങി. ഡാമിന്‍റെ ആറ് ഷട്ടറുകളും വെള്ളിയാഴ്ചയോടെ അടച്ചു. കഴിഞ്ഞ ജൂൺ മാസം മുതൽ തുറന്നുവെച്ച ഷട്ടറുകളാണ് നിലവിൽ അടച്ചത്. ഷട്ടറുകൾ അടച്ചതോടെ ജലനിരപ്പ് ഉയർന്ന് 40.5 മീറ്ററിൽ എത്തി. കനാലിലൂടെ വെള്ളം ഒഴുക്കണമെങ്കിൽ ഡാമിൽ 41 മീറ്റർ വെള്ളമാണ് ആവശ്യം. ഞായറാഴ്ച്ചയോടെ 41 മീറ്ററിൽ ജലനിരപ്പ് എത്തും. തിങ്കളാഴ്ച മുതൽ ഇടതുകര കനാലും ജനുവരി 20ഓടെ വലതുകര കനാലും തുറക്കാനാണ് ആലോചിക്കുന്നതെന്ന് എം.വി.ഐ.പി അധികൃതർ പറഞ്ഞു. സാധാരണ ഡിസംബർ ആദ്യവാരത്തോടെ മലങ്കര ജലാശയത്തിൽനിന്നുള്ള ഇടത്-വലത് കര കനാലുകളിൽ വെള്ളം തുറന്നുവിടാറുള്ളതാണ്. ഇത്തവണ ഡിസംബർ വരെ മഴ കാര്യമായി ലഭിച്ചതിനാലും ശേഷം കനാലുകളുടെ നവീകരണം നടക്കേണ്ടിയിരുന്നതിനാലും കനാൽ തുറക്കൽ നീളുകയായിരുന്നു. മഴമൂലം കനാലുകളിലേക്കുള്ള നീരൊഴുക്ക് നിലക്കാത്തതിനാൽ കോൺക്രീറ്റിങ് ആരംഭിച്ചത് ഡിസംബർ പകുതിക്ക് ശേഷമാണ്. ഇടതുകര കനാലിന്‍റെ അറ്റകുറ്റപ്പണി കഴിഞ്ഞെങ്കിലും വലതുകര കനാലിന്‍റേത് പൂർത്തിയായിട്ടില്ല. കടുത്ത ചൂടിൽ കനാൽ വരണ്ടതോടെ കനാലിനെ ആശ്രയിച്ച് കഴിയുന്നവരും കൃഷിക്കാരുമാണ് ഏറെ വലഞ്ഞ് തുടങ്ങിയിരുന്നു. തെക്കുംഭാഗം, ഇടവെട്ടി, കുമാരമംഗലം പഞ്ചായത്തുകളിൽ കുടിവെള്ളത്തിന് നെട്ടോട്ടമാണ്. മലങ്കര കനാലിലൂടെ എത്തുന്ന വെള്ളമാണ് കനാലിന് ചുറ്റുപാടുമായി താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ കിണറുകളിൽ ഉറവയായി എത്തുന്നത്. സമീപത്തായുള്ള ഏക്കറ് കണക്കിന് കൃഷിക്കും കനാലിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. സമീപത്തെ ചെറു തോടുകളും ജല സംഭരണികളും സജീവമാകുന്നതും ഈ വെള്ളമെത്തുന്നതുകൊണ്ടുമാത്രമാണ്. ഇടത്-വലത് കര എന്നിങ്ങനെ 70 കിലോമീറ്ററോളം ദൂരമാണ് മലങ്കര കനാലൊഴുകുന്നത്. പെരുമറ്റംകുടി കോലാനി മണക്കാട് അരിക്കുഴ ഭാഗത്ത് കൂടി ഒഴുകുന്ന വലത് കര കനാൽ 27 കിലോമീറ്റർ ദൂരവും തെക്കുഭാഗം, ഇടവെട്ടി, കുമാരമംഗലം കല്ലൂർക്കാട് വഴി ഒഴുകുന്ന ഇടതുകര കനാൽ 30 കിലോമീറ്ററിലധികവുമാണ് ഒഴുകുന്നത്. മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനത്തിനുശേഷം പുറംതള്ളുന്ന ജലമാണ് മലങ്കര ജലാശയത്തിലേക്ക് എത്തുന്നത്. ഈ ജലം ഉപയോഗിച്ച് മുട്ടം മിനി പവ്വർ ഹൗസിൽ മൂന്ന് മെഗാ യൂനിറ്റോളം വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്. ഡാമിലെ ജലനിരപ്പ് ഉയർത്തിയതോടെ കനാലിന്‍റെ ഷട്ടറുകളിലെ ചോർച്ച പ്രകടമായി. ഇടതു-വലതുകര കനാലുകളിലാണ് ചോർച്ച പ്രകടമായത്. ചോർച്ചയിലൂടെ ലിറ്ററ്കണക്കിന് വെള്ളമാണ് ഒഴുകുന്നത്. ഷട്ടറിലെ ചോർച്ച പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. tdlmoolamattom1 കനാലിലൂടെ ജലം ഒഴുക്കുന്നതിനുവേണ്ടി മലങ്കര ഡാമിന്‍റെ ഷട്ടറുകൾ അടച്ച നിലയിൽ tdl moolamattom2 ഷട്ടറിലെ ചോർച്ചമൂലം കനാലിലൂടെ വെള്ളം ഒഴുകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story