Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2022 5:28 AM IST Updated On
date_range 5 Jan 2022 5:28 AM ISTവികസന സമിതി യോഗത്തില്‍ പരാതിപ്രളയം
text_fieldsbookmark_border
പ്രധാന ഉദ്യോഗസ്ഥർ എത്താത്തതില്‍ പ്രതിഷേധം ചെറുതോണി: ഇടുക്കി താലൂക്കില്‍ നടന്ന വികസന സമിതി യോഗത്തില്‍ പരാതി പ്രളയം. താലൂക്കിന് കീഴില്‍ വരുന്ന ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളുടെയും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ജനപ്രതിനിധികള്‍ പരാതികളുന്നയിച്ചത്. കഞ്ഞിക്കുഴി, വാത്തിക്കുടി, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, പത്ത് ചെയിന്‍ പ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ഭവനപദ്ധതിയില്‍ അര്‍ഹരായവര്‍ക്ക് കൈവശരേഖ കിട്ടാത്തതിനാല്‍ വീടു നിര്‍മിക്കാന്‍ കഴിയുന്നില്ലെന്ന പരാതിയാണ് പ്രധാനമായും ഉന്നയിച്ചത്. ചെറുതോണി ടൗണിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ചും പരാതി ഉയര്‍ന്നു. റോഡുവക്കിലും പൊതുസ്ഥാപനങ്ങള്‍ക്കും വീടിനും സമീപം അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിക്കുന്നതു സംബന്ധിച്ചായിരുന്നു മറ്റൊരു പരാതി. എന്നാല്‍, മറുപടി പറയേണ്ട ഉദ്യോഗസ്ഥരില്‍ പ്രധാനപ്പെട്ടവര്‍ യോഗത്തിന് എത്താത്തതില്‍ അംഗങ്ങള്‍ പ്രതിഷേധിച്ചു. ഏറ്റവും കൂടുതല്‍ പരാതി വനംവകുപ്പിനെതിരെയായിരുന്നു. മീനുളിയാന്‍പാറ, പാല്‍കുളംമേട്, പൈനാവ് വ്യൂപോയിന്‍റ് എന്നീ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ മുന്നറിയിപ്പില്ലാതെ അടച്ചതില്‍ ജനപ്രതിനിധികള്‍ പ്രതിഷേധിച്ചു. വഞ്ചിക്കവലയിലെ കെ.എസ്.ഇ.ബി കോളനി സംബന്ധിച്ച് ജില്ല പഞ്ചായത്തുമായുള്ള തര്‍ക്കം പരിഹരിച്ച് സ്ഥലം ഏറ്റെടുക്കണമെന്ന് ജനപ്രതിനിധികളാവശ്യപ്പെട്ടു. ഇടുക്കി മെഡിക്കല്‍ കോളജില്‍ കിടത്തിച്ചികിത്സ ആരംഭിക്കണമെന്നും കോവിഡ് മൂലം മരണപ്പെട്ടവര്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നും ആവശ്യം ഉയർന്നു. എല്ലാ മാസവും ആദ്യ ശനിയാഴ്ച നടക്കുന്ന യോഗത്തില്‍ വകുപ്പുതല ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്ന് കര്‍ശന നിർദേശം കൊടുക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് അംഗം കെ.ജി സത്യന്‍ അധ്യക്ഷതവഹിച്ചു. തഹസില്‍ദാര്‍ വിന്‍സെന്‍റ് ജോസഫ് പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story