Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 5:31 AM IST Updated On
date_range 30 Nov 2021 5:31 AM ISTകാർഷിക മേഖലയെ തകിടംമറിച്ച് മഴ; കർഷകർക്ക് തിരിച്ചടി
text_fieldsbookmark_border
കട്ടപ്പന: മൂന്നുവര്‍ഷമായി തുടരുന്ന അപ്രതീക്ഷിത മഴയും കാലാവസ്ഥ മാറ്റവും ജില്ലയിലെ കാര്‍ഷിക മേഖലയെ തളര്‍ത്തുന്നു. 2018ലെ പ്രളയത്തിന് പിന്നാലെയാണ് കാലാവസ്ഥയില്‍ അടിമുടി മാറ്റമുണ്ടായതെന്ന് കര്‍ഷകര്‍ പറയുന്നു. മഴയുടെയും വെയിലിൻെറയും കാലം തെറ്റിയതും ഹൈറേഞ്ച് മേഖലയില്‍ മഴയും ചൂടും വര്‍ധിച്ചതും വിളകളെ സാരമായി ബാധിച്ചു. ഏലം, കുരുമുളക്, കാപ്പി, തേയില, ജാതിക്ക, ഗ്രാമ്പു, കൊക്കോ, റബര്‍ തുടങ്ങിയവയാണ് ജില്ലയില്‍ പ്രധാനമായും കൃഷി ചെയ്യുന്നത്. നൂറുകണക്കിനു കര്‍ഷകരാണ് കാര്‍ഷിക മേഖലയെ മാത്രം ആശ്രയിക്കുന്നത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ വിളവെടുപ്പില്‍ നഷ്്ടം നേരിട്ടതോടെ കര്‍ഷകരില്‍ പലരും നിലനില്‍പ് പോലും നശിച്ച അവസ്ഥയിലാണ്. കര്‍ഷകര്‍ക്കിടയിലെ ആത്മഹത്യ നിരക്കും വര്‍ധിച്ചിട്ടുണ്ട്. ജൂണ്‍, ജൂലൈ മാസങ്ങളിലെ ശക്തമായ മഴയും പിന്നീട് നവംബര്‍ വരെയുള്ള ഇടവിട്ട മഴകളും ഇടക്കിടെയുള്ള ഇളം വെയിലും ഡിസംബര്‍, ജനുവരി മാസങ്ങളിലെ കോടമഞ്ഞുമാണ് ജില്ലയെ കാര്‍ഷിക മേഖലക്ക് അനുയോജ്യമാക്കിയത്. അമിത ചൂടും മഴയും താങ്ങാനാവാത്ത വിളയാണ് ഏലം. മിതമായ ചൂടും വെയിലും ഉണ്ടെങ്കില്‍ മാത്രമേ ഏലച്ചെടികള്‍ പരിപാലിക്കാനാകൂ. എന്നാല്‍, കാലാവസ്ഥയില്‍ മാറ്റം വന്നതോടെ ഏലം കൃഷി നഷ്്ടത്തിലേക്ക് കൂപ്പുകുത്തി. ചില വര്‍ഷങ്ങളായി ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ അതിശക്തമായ വെയിലാണ്. ചൂട് വര്‍ധിച്ചതോടെ ഈ സമയത്ത് ഏലച്ചെടികള്‍ വ്യാപകമായി കരിഞ്ഞുണങ്ങുന്നതും പതിവാണ്. സമാനമായി ജൂലൈ മാസം മുതല്‍ തുടങ്ങുന്ന ശക്തമായ മഴയിലും ഏലച്ചെടികള്‍ വ്യാപകമായി നശിക്കും. അഴുകലും മഞ്ഞനിറവും മറ്റും ബാധിക്കുന്നതും വ്യാപകമായി. കാപ്പി, കുരുമുളക് വിളകളുടെയും അവസ്ഥയും സമാനമാണ്. കാലം തെറ്റിയെത്തുന്ന മഴയും വെയിലും കാപ്പി, കുരുമുളക് കര്‍ഷകരെ ദുരിതത്തിലാക്കി. കഴിഞ്ഞ വര്‍ഷം വിളവെടുപ്പ് സമയത്തുണ്ടായ മഴയെ തുടര്‍ന്ന് കിൻറല്‍ കണക്കിനു വിളകളാണ് അഴുകല്‍ ബാധിച്ച് നശിച്ചത്. ഇതോടെ കാപ്പിക്കും കുരുമുളകിനും വില കുറയുകയും ചെയ്തു. മിതമായ വെയിലില്‍ മാത്രമാണ് തേയില ചെടികള്‍ തളിരിടുന്നത്. മഴ ശക്തമായതോടെ ചെറുകിട കര്‍ഷകരുടെ തേയില ചെടികൾക്ക് ഇല മുരടിപ്പും അഴുകലും ബാധിച്ചുട്ടുണ്ട്. ഇതിന് പിന്നാലെ ഉണ്ടായ വിലയിടിവും കൊളുന്ത് എടുക്കലിനെ ബാധിച്ചു. ഇതോടെ പലരും തേയില കൃഷി ഉപേക്ഷിച്ച മട്ടാണ്. റബര്‍, ഗ്രാമ്പു, ജാതിക്ക തുടങ്ങിയ വിളകളെയും കാലാവസ്ഥ മാറ്റം ബാധിച്ചിട്ടുണ്ട്. റബറിന് വില ഉയര്‍ന്നു നില്‍ക്കുകയാണെങ്കിലും ഉല്‍പാദനം കുറഞ്ഞിട്ടുണ്ട്. മഴയില്‍ ടാപ്പിങ്ങും ഷീറ്റ് ഉണക്കലും പ്രതിസന്ധിയിലാകുകയും ചെയ്തു. ഫോട്ടോ. കനത്ത മഴയിൽ അഴുകിയ ഏലച്ചെടികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
