Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2021 5:28 AM IST Updated On
date_range 23 Sept 2021 5:28 AM ISTഅർബുദ ചികിത്സക്ക് സൗകര്യമില്ല; ആശ്രയം അയൽ ജില്ലകൾ
text_fieldsbookmark_border
ജില്ലയിൽ 2500ഓളം അർബുദബാധിതർ അടിമാലി: അർബുദബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ മതിയായ ചികിത്സ സംവിധാനമില്ലാത്തത് രോഗികളുടെ ദുരിതം വർധിപ്പിക്കുന്നു. രോഗനിര്‍ണയത്തിനും ചികിത്സക്കുമായി അയല്‍ ജില്ലകളിലോ തമിഴ്‌നാട്ടിലോ പോകേണ്ട അവസ്ഥയാണ്. ജില്ലയില്‍ തൊടുപുഴ ജില്ല ആശുപത്രിയില്‍ മാത്രമാണ് കീമോയും മറ്റ് ചില സൗകര്യങ്ങളുമുള്ളത്. എന്നാൽ, സര്‍ജറിക്കോ ഗുരുതര രോഗികളെ പരിചരിക്കാനോ ഇവിടെയും സംവിധാനമില്ല. ഇതോടെ കോട്ടയം, കളമശ്ശേരി മെഡിക്കല്‍ കോളജുകളെയോ തമിഴ്‌നാടിനെയോ ആശ്രയിക്കുകയാണ് പലരോഗികളും. ആരോഗ്യവകുപ്പിൻെറ കണക്കുപ്രകാരം 1770 അർബുദ ബാധിതരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതില്‍ കൂടുതലും ഉടുമ്പന്നൂര്‍, കരിമണ്ണൂര്‍, കാമാക്ഷി പഞ്ചായത്തുകളിലാണ്. സ്വകാര്യ ആശുപത്രികളിലെ കണക്കൂടി എടുത്താല്‍ രോഗികൾ 2500ഒാളം വരും. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മറയൂരില്‍നിന്ന് അർബുദത്തിന് ചികിത്സയുള്ള തൊടുപുഴയിലെത്താന്‍ 130 കിലോമീറ്റര്‍ സഞ്ചരിക്കണം. ഇവിടെ പ്രവേശനം ലഭിച്ചില്ലെങ്കില്‍ കോട്ടയത്തേക്ക് വീണ്ടും 60 കിലോമീറ്റര്‍. ഇതോടെ രോഗിയും കൂെടയുള്ളവരും വശംകെടും. കോവിഡ് വ്യാപനത്തോടെ രോഗികള്‍ക്ക് യഥാവിധി ചികിത്സ ലഭിക്കാത്ത സാഹചര്യവുമുണ്ട്. ദീര്‍ഘദൂരയാത്ര ശാരീരികവും മാനസികവുമായി തളര്‍ത്തുന്നു. ചികിത്സാച്ചെലവിനൊപ്പം യാത്രക്കും ഭാരിച്ച തുക ചെലവിടേണ്ടി വരുന്നു. തോട്ടം, ആദിവാസി മേഖലകളിലും അർബുദബാധിതർ വര്‍ധിച്ചുവരുന്നതായാണ് കണക്ക്. തോട്ടം മേഖലയില്‍ അമിതമായ കീടനാശിനിയുടെ ഉപയോഗമാണെങ്കില്‍ ആദിവാസി സമൂഹത്തിനിടയില്‍ മുറുക്കും പുകവലിയുമാണ് പ്രധാന വില്ലന്‍. വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ജനമൈത്രി എക്‌സൈസ് നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികള്‍ നടത്തുന്നുണ്ടെങ്കിലും കാര്യമായ ഫലം കാണുന്നില്ല. പൊതുജനാരോഗ്യ വിഭാഗത്തിൻെറ നേതൃത്വത്തില്‍ അര്‍ബുദനിയന്ത്രണം ലക്ഷ്യമാക്കി അതിജീവനം പദ്ധതി നടപ്പാക്കിയെങ്കിലും വേണ്ടത്ര വിജയിച്ചില്ല. സ്തനാര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം, വായിലെ അര്‍ബുദം എന്നിവ കണ്ടെത്താന്‍ ആദിവാസി കോളനികളില്‍ നേരേത്ത മെഡിക്കല്‍ ക്യാമ്പ് നടത്തിയിരുന്നു. മൂന്ന് വര്‍ഷമായി ഇതും മുടങ്ങി. ആരോഗ്യമേഖലയില്‍ കോടികളുടെ പദ്ധതികള്‍ നടപ്പാക്കുമ്പോഴും ജില്ലയില്‍ അര്‍ബുദനിര്‍ണയത്തിനും ചികിത്സക്കും സ്ഥിരം സംവിധാനത്തിന് നടപടി എങ്ങുമെത്തിയിട്ടില്ല. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പും എം.പിയും എം.എല്‍.എമാരും തദ്ദേശസ്ഥാപനങ്ങളും ഒന്നിക്കേണ്ടതുണ്ട്. --------- Box മെഡിക്കൽ േകാളജിൽ ചികിത്സ സൗകര്യം; നിർദേശം സമർപ്പിച്ചു -ഡി.എം.ഒ ഇടുക്കി മെഡിക്കൽ േകാളജിൽ അർബുദ ചികിത്സ കേന്ദ്രം അനുവദിക്കാൻ സർക്കാറിന് നിർദേശം സമർപ്പിച്ചതായി ജില്ല മെഡിക്കൽ ഒാഫിസർ ഡോ. എൻ. പ്രിയ പറഞ്ഞു. ഇതിന് മതിയായ സൗകര്യം ഇവിടെയുണ്ട്. താലൂക്ക് ആശുപത്രികളിൽ സ്ഥല പരിമിതി ഉള്ളതിനാൽ ജില്ലയുടെ മധ്യഭാഗം എന്ന നിലയിലാണ് ഇടുക്കി െമഡിക്കൽ േകാളജിൽ സൗകര്യം ഒരുക്കാൻ അവശ്യപ്പട്ടത്. ദിവസം തോറും അർബുദബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ ഇതിൻെറ കാരണം പഠിക്കാൻ പ്രത്യേക സംഘത്തെ നിേയാഗിക്കുമെന്നും ഡി.എം.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story