Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2021 5:30 AM IST Updated On
date_range 26 July 2021 5:30 AM ISTഎന്നുവരും അടിമാലിയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ?
text_fieldsbookmark_border
അടിമാലി: ഹൈറേഞ്ചിലെ പ്രധാന വാണിജ്യ കേന്ദ്രവും വിവിധ പ്രദേശങ്ങളുടെ സംഗമ കേന്ദ്രവുമായ അടിമാലിയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ തുറക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഗ്രാമീണ മേഖലയിലെ യാത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മറ്റ് പോംവഴികൾ ഇല്ലെന്നിരിക്കെ ജനപ്രതിനിധികളുടെ ഗുരുതര വീഴ്ചയാണ് കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് തടസ്സമായി നില്‍ക്കുന്നത്. 10 വര്‍ഷം മുമ്പ് അടിമാലി പഞ്ചായത്ത് മുന്‍കൈയെടുത്ത് കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിങ് കേന്ദ്രം തുടങ്ങാന്‍ നടപടിയായിരുന്നു. മിനി ബസ്സ്റ്റാൻഡിനായി പൊലീസ് സ്റ്റേഷന് മുന്നില്‍ പഞ്ചായത്ത് വാങ്ങിയ ഭൂമിയില്‍ ഓപറേറ്റിങ് കേന്ദ്രം തുറക്കുകയും പിന്നീട് ഡിപ്പോ ആയി ഉയർത്തുകയുമായിരുന്നു ലക്ഷ്യം. എന്നാല്‍, ഇൗ ഭൂമിയിൽ പഞ്ചായത്ത് ടൗണ്‍ ഹാള്‍ കെട്ടിടം നിർമിച്ച് പഞ്ചായത്ത് ഓഫിസ് ഇവിടേക്ക് മാറ്റിയതോടെ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അനിശ്ചിതത്വത്തിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് വീണ്ടും ഈ ആവശ്യം ഉയര്‍ന്നു. വര്‍ക്ഷോപ്പിനും ജീവനക്കാര്‍ക്ക് വിശ്രമിക്കാനും ഓഫിസിനും സൗകര്യവും പ്രധാന ബസ് സ്റ്റാൻഡിൽ അന്വേഷണ കേന്ദ്രവും അനൗണ്‍സ്‌മൻെറും ഒരുക്കിനല്‍കിയാല്‍ പ്രവര്‍ത്തനം തുടങ്ങാമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. തുടക്കത്തില്‍ ആവശ്യങ്ങൾ അംഗീകരിച്ച പഞ്ചായത്ത്, അവസാന നിമിഷം കാലുമാറി. പരിമിതമായ സ്ഥലത്ത് സൗകര്യം ചെയ്തുനല്‍കാമെന്നറിയിക്കുകയും ഇതിന് പ്രതിമാസ വാടക ആവശ്യപ്പെടുകയും ചെയ്തു. സൗജന്യമായി ഭൂമി നല്‍കുന്നതടക്കം കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം നിരാകരിക്കപ്പെട്ടതോടെ അടിമാലി ഡിപ്പോ വിസ്മൃതിയിലായി. വെള്ളത്തൂവല്‍, കൊന്നത്തടി, രാജാക്കാട്, രാജകുമാരി, ശാന്തന്‍പാറ, ബൈസണ്‍വാലി, മാങ്കുളം, വാത്തികുടി, കഞ്ഞികുഴി തുടങ്ങി നിരവധി പഞ്ചായത്തുകളിലേക്ക് എളുപ്പത്തില്‍ സര്‍വിസ് നിയന്ത്രിക്കാന്‍ കഴിയുന്ന പ്രദേശമാണ് അടിമാലി. ഇതുവഴി ഗ്രാമീണ മേഖലയിലെ യാത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. ---------- Box 'തടസ്സം ജനപ്രതിനിധികളുടെ നിലപാട്' അടിമാലിയില്‍ ഓപറേറ്റിങ് കേന്ദ്രം തുടങ്ങാന്‍ തടസ്സം ജനപ്രതിനിധികൾ പറയുന്നതുപോലെ പ്രവര്‍ത്തിക്കാത്തതാണെന്ന് മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സൻെറർ ഇന്‍ ചാര്‍ജ് സാവി ജോര്‍ജ്. അടിമാലി മിനി ബസ്സ്റ്റാൻഡിനായി വാങ്ങിയ ഭൂമിയില്‍ ഓപറേറ്റിങ് കേന്ദ്രം തുറക്കാന്‍ നടപടി ആയിരുന്നു. എന്നാല്‍, ഇതിനാവശ്യമായ സൗകര്യം ഏര്‍പ്പെടുത്തി നൽകിയില്ല. ഇതാണ് അനുമതി ലഭിക്കാതിരിക്കാന്‍ കാരണം. ഇപ്പോഴും അടിമാലിയില്‍ സാധ്യതയുണ്ട്. പലകുറി ഈ ആവശ്യം ഉന്നയിച്ച് കത്തയച്ചിരുന്നു. അതിർത്തി മേഖലയായ മൂന്നാറില്‍നിന്ന് ആഭ്യന്തര സർവിസ് പ്രയാസകരമാണ്. 37 സര്‍വിസുകളുണ്ടായിരുന്ന മൂന്നാറില്‍ ഇപ്പോള്‍ 26 എണ്ണമായി കുറഞ്ഞിട്ടുണ്ട്. വിവിധ പ്രദേശങ്ങളുടെ സംഗമകേന്ദ്രമായ അടിമാലിയില്‍ ഓപറേറ്റിങ് കേന്ദ്രം തുടങ്ങിയാല്‍ പ്രദേശിക സര്‍വിസുകള്‍ ലാഭകരമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story