Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2021 5:28 AM IST Updated On
date_range 3 May 2021 5:28 AM ISTഎ. രാജയുടെ വിജയം; തോട്ടം മേഖലയിൽ ആഹ്ലാദം
text_fieldsbookmark_border
മൂന്നാർ: ദേവികുളത്തെ എ. രാജയുടെ മിന്നുന്ന വിജയം മൂന്നാറിലെ തോട്ടം മേഖലക്ക് അഭിമാനമാകുന്നു. കുണ്ടള ഈസ്റ്റ് ഡിവിഷനിലെ തോട്ടം തൊഴിലാളികളായ അന്തോണി ലക്ഷ്മണൻ - ഈശ്വരി ദമ്പതികളുടെ മകനാണ് രാജാ എന്നതാണ് തോട്ടം തൊഴിലാളികളുടെ സന്തോഷം ഇരട്ടിയാക്കുന്നത്. 1984 ഒക്ടോബർ 17ന് കുണ്ടളയിൽ ജനിച്ച രാജായുടെ പ്രൈമറി സ്കൂൾ വിദ്യാഭ്യാസം അവിടെ തന്നെ ആയിരുന്നു. പിന്നീട് മേപ്പാടി ഗവ. സ്കൂളിൽ പത്താംക്ലാസ് പഠിച്ചു. തേനിയിൽ പ്ലസ്2 പൂർത്തിയാക്കിയശേഷം ഡിഗ്രിയും നിയമബിരുദവും തമിഴ്നാട്ടിൽനിന്ന് നേടിയശേഷം മൂന്നാറിൽ മടങ്ങിയെത്തി. 2009 മുതൽ ദേവികുളം മുൻസിഫ് കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു. ഇതോടൊപ്പം സി.പി.എം പ്രവർത്തനത്തിലും സജീവമായി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, ഇടുക്കി ജില്ല ട്രഷറർ, സി.പി.എം മൂന്നാർ ഏരിയ കമ്മിറ്റി അംഗം, ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി അംഗം എന്നീ പദവികൾ വഹിക്കുന്നതിനിടെയാണ് സ്ഥാനാർഥി ആകുന്നത്. കെ.ഡി.എച്ച്.പി കമ്പനിയുടെ കന്നിമല ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആയ ഷൈനി പ്രിയ ആണ് ഭാര്യ. മക്കൾ: അക്ഷര, ആരാധ്യ. നിയന്ത്രണങ്ങളുടെ വേലിക്കെട്ടിലൊതുക്കിയ ആഹ്ലാദവുമായി ഇടതു മുന്നണി പ്രവർത്തകർ മൂന്നാർ: കഴിഞ്ഞതവണത്തെ ഭൂരിപക്ഷം മറികടന്ന് നേടിയ വിജയം ഗംഭീരമായി ആഘോഷിക്കാൻ കഴിയാതെ വീർപ്പുമുട്ടുകയാണ് ദേവികുളം മണ്ഡലത്തിലെ ഇടതുമുന്നണി പ്രവർത്തകരും നേതാക്കളും. കോവിഡ് പ്രോട്ടോകോൾ നിബന്ധനകളും പാർട്ടിയുടെ കർശന നിർദേശവും മൂലം പൊതുപരിപാടികളും ആൾക്കൂട്ടവും ഉപേക്ഷിച്ചിരിക്കുകയാണ്. വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് പതിവായി കാണുന്ന ആൾക്കൂട്ടങ്ങളോ മുദ്രാവാക്യം വിളികളോ ഉണ്ടായില്ല. വിജയം ഉറപ്പിച്ചതോടെ അഡ്വ. എ. രാജ പാർട്ടി ഓഫിസിൽ എത്തി. അവിടെ കാത്തിരുന്ന സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.വി. ശശി മധുരം നൽകി സ്വീകരിച്ചു. പ്രധാനപ്പെട്ട കുറച്ചു പ്രവർത്തകർ മാലയണിയിച്ചും മുദ്രാവാക്യം വിളിച്ചും തങ്ങളുടെ ആവേശം പ്രകടിപ്പിച്ചു. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തെക്കാൾ രണ്ടായിരത്തിലധികം വോട്ടുകൾ നേടിയാണ് രാജായുടെ വിജയം. പാർട്ടി നിലപാട് എൽ.ഡി.എഫിന് ഗുണംചെയ്തു -പി.ഡി.പി തൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ പി.ഡി.പി എടുത്ത നിലപാട് എൽ.ഡി.എഫിന് ഗുണം ചെയ്തെന്ന് പി.ഡി.പി ജില്ല എക്സിക്യൂട്ടിവ് യോഗം വിലയിരുത്തി. ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ആഹ്വാനപ്രകാരമാണ് പ്രവർത്തകർ എൽ.ഡി.എഫിനുവേണ്ടി രംഗത്തിറങ്ങിയത്. പി.ഡി.പി ജില്ല പ്രസിഡൻറ് കെ.എ. കബീർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പി.സി.എഫ് യു.എ.ഇ കമ്മിറ്റി ജനറൽ സെക്രട്ടറി കാഞ്ഞാർ കരീം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി നെജിബ് കളരിക്കൽ, ജില്ല ട്രഷറർ നസീർ മക്കാർ, ജലീൽ ഉടുമ്പന്നുർ, ബഷീർ മൗലവി, നാസർ ചിറക്കുന്നേൽ, അഷ്റഫ് മൗലവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story