Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:28 AM IST Updated On
date_range 16 April 2021 5:28 AM ISTകണ്ണീരിലാകുന്ന കർഷകൻ
text_fieldsbookmark_border
മറയൂര്‍: അധ്വാനം പാഴാകുന്നതിൻെറ സങ്കടത്തിലാണ് കാന്തല്ലൂരിലെ പച്ചക്കറി കർഷകർ. വിഷുച്ചന്ത പ്രതീക്ഷിച്ച് ഇറക്കിയ ഉൽപന്നങ്ങൾ വിളവെടുപ്പിന് പാകമായി നശിച്ചിട്ടും വി.എഫ്.പി.സി.കെയും ഹോര്‍ട്ടികോര്‍പ്പും സംഭരിക്കാന്‍ തയാറാകാത്തതാണ് കർഷകർക്ക് ഇരുട്ടടിയായത്. പുത്തൂര്‍, പെരുമല, കാന്തല്ലൂര്‍, കീഴാന്തൂര്‍, ഗുഹനാഥപുരം, ആടിവയല്‍ തുടങ്ങിയ ഗ്രാമങ്ങളിലായി ഹെക്ടറുകണക്കിന് സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്തത്. കാരറ്റ്, കാബേജ്, ബീൻസ്, വെളുത്തുള്ളി, ബീറ്റ്റൂട്ട് തുടങ്ങിയ വിളകളാണ് കൂടുതലും. വിളകളെല്ലാം നിലവില്‍ പാകമായെങ്കിലും പ്രദേശത്തുനിന്ന് സംഭരിച്ച് വിറ്റഴിക്കേണ്ട വി.എഫ്.പി.സി.കെയും ഹോര്‍ട്ടികോര്‍പും നിഷ്‌ക്രിയത്വം തുടരുകയാണ്. ഈ സാഹചര്യം മുതലാക്കി പ്രദേശത്തെ ഇടനിലക്കാർ വിലയിടിച്ച് പച്ചക്കറി സംഭരിച്ച് കൊള്ളലാഭം കൊയ്യുകയാണ്. കർഷകരാകെട്ട, നശിക്കുന്ന വിളകൾ കിട്ടുന്ന വിലയ്ക്ക് വിൽക്കാൻ നിർബന്ധിതരാകുന്നു. പച്ചക്കറികള്‍ പൂര്‍ണമായും സംഭരിക്കാന്‍ ബന്ധപ്പെട്ട ഏജൻസികൾ തയാറാകാത്തത് കാന്തല്ലൂരിലെ പച്ചക്കറി കർഷകർക്ക് സമ്മാനിച്ച ദുരിതം ചെറുതല്ല. പച്ചക്കറി സംഭരിച്ച ഇനത്തിൽ കഴിഞ്ഞ രണ്ടുവര്‍ഷമായി കാന്തല്ലൂർ വി.എഫ്.പി.സി.കെക്ക് ഹോര്‍ട്ടികോര്‍പ് 12 ലക്ഷം രൂപ കുടിശ്ശിക നൽകാനുണ്ട്. പണം എത്രയും വേഗം കൊടുത്തുതീര്‍ക്കണമെന്ന് ഹോർട്ടികോർപിന് മന്ത്രിതലത്തില്‍ നിര്‍ദേശമുണ്ടായെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ഓണക്കാലത്ത് സംഭരിച്ച വകയിൽ ആറുലക്ഷം രൂപയോളം വീണ്ടും കുടിശ്ശിക വരുത്തി. ഇതും വി.എഫ്.പി.സി.കെക്ക് ഹോര്‍ട്ടികോര്‍പ് നല്‍കിയില്ല. പച്ചക്കറി നൽകിയതിൻെറ വില വി.എഫ്.പി.സി.കെയിൽനിന്ന് കിട്ടാതായതോടെ വായ്പയും മറ്റും വാങ്ങി വിളവിറക്കിയ കര്‍ഷകർ കടക്കെണിയിലായി. പച്ചക്കറി സംഭരണവുമായി ബന്ധപ്പെട്ട് ഹോർട്ടികോർപിൻെറ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് നിരന്തരം ഉണ്ടായതെന്നാണ് ആക്ഷപം. ഹോർട്ടികോർപ് തങ്ങളുടെ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കാത്തതിനാൽ പ്രതിസന്ധിയിലായത് നിരവധി കര്‍ഷകരുടെ ജീവിതമാണ്. ഇൗ സാഹചര്യത്തിൽ തങ്ങള്‍ക്ക് കിേട്ടണ്ട തുക ലഭ്യമാക്കാൻ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം. വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ഇടനിലക്കാരെ ആശ്രയിച്ച് മാത്രമാണ് കാന്തല്ലൂരിലെ കർഷകർ പച്ചക്കറി വിറ്റഴിച്ചിരുന്നത്. കുറഞ്ഞ വിലയ്ക്ക് കർഷകരിൽനിന്ന് വാങ്ങി കൂടിയ വിലയ്ക്ക് വിപണിയിൽ എത്തിച്ച് ഇടനിലക്കാർ വൻ ചൂഷണമാണ് നടത്തിയിരുന്നത്. പിന്നീട് സർക്കാർ ഏജൻസികൾ സംഭരണം തുടങ്ങിയതോടെ ഇടനിലക്കാരുടെ ചൂഷണം ഇല്ലാതായി. കര്‍ഷകര്‍ക്ക് ന്യായമായ വിലയും ലഭിച്ചിരുന്നു. ഇത് കൂടുതല്‍ ആളുകളെ പച്ചക്കറി കൃഷിയിലേക്ക് ആകർഷിച്ചു. ബാങ്കിൽനിന്നും സ്വകാര്യ പണമിടപാടുകാരിൽനിന്നും വായ്പയെടുത്ത് പലരും കൃഷിയിറക്കി. എന്നാല്‍, സംഭരിച്ച പച്ചക്കറിക്ക് ഹോർട്ടികോർപ് വില നൽകാതെ വന്നത് കർഷകരെ കടക്കെണിയിലാക്കി. ഇതോടെ, വീണ്ടും ഇടനിലക്കാരുടെ ചൂഷണത്തിന് തലവെച്ചുകൊടുക്കേണ്ട ഗതികേടിലാണ് കർഷകർ. ചിത്രം: TDL103 kanthalloor കാന്തല്ലൂരിൽ വിളവെടുപ്പിന് പാകമായ പച്ചക്കറി പാടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story