Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2021 5:28 AM IST Updated On
date_range 4 Jan 2021 5:28 AM ISTഈറ്റശേഖരണം നിലച്ചു; ദുരിതത്തിലായി തൊഴിലാളികൾ
text_fieldsbookmark_border
അടിമാലി: ഈറ്റ ശേഖരണം നിലച്ചതോടെ തൊഴിലാളികൾ ദുരിതത്തിലായി. ഈറ്റശേഖരണത്തിന് വനംവകുപ്പ് നൽകുന്ന പാസിൻെറ അനിശ്ചിത്വവും ബാംബു കോർപറേഷൻെറ അനാസ്ഥയുമാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞതവണ സർക്കാർ അനുമതി നൽകിയതിൻെറ 20 ശതമാനം ഈറ്റയാണ് ബാംബു കോർപറേഷൻ ശേഖരിച്ചത്. കോവിഡ് മൂലമുള്ള പ്രതിസന്ധിയാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെന്നാണ് കോർപറേഷൻ നിലപാട്. പാസിൻെറ കാലാവധി പുതുക്കാതെ ഈറ്റശേഖരണം അനുവദിക്കുകയില്ലെന്നാണ് വനംവകുപ്പിൻെറ നിലപാട്. നേരത്തേ ബാംബു കോർപറേഷന് പുറമെ എച്ച്.എൻ.എൽ (ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ്) കമ്പനിയും ഈറ്റ ശേഖരിച്ചിരുന്നു. എന്നാൽ, പേപ്പർ നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ ഇറക്കുമതിയിലൂടെ കുറഞ്ഞ നിരക്കിൽ ലഭിക്കാൻ തുടങ്ങിയതോടെ എച്ച്.എൻ.എൽ ഈറ്റ ശേഖരണത്തിൽനിന്ന് പിൻവാങ്ങി. ബാംബു കോർപറേഷൻ നെയ്ത്താവശ്യത്തിനായിട്ടാണ് ഈറ്റ ശേഖരിച്ചിരുന്നത്. ഇതാണ് രണ്ടുമാസമായി നിലച്ചുകിടക്കുന്നത്. നേര്യമംഗലം, അടിമാലി, പൂയംകുട്ടി, ആനകുളം റേഞ്ചുകളിലായിരുന്നു പ്രധാനമായി ഈറ്റശേഖരണം നടത്തിയിരുന്നത്. പട്ടികജാതി-വർഗ വിഭാഗങ്ങളാണ് പ്രധാനമായി ഈറ്റശേഖരണം നടത്തി ഉപജീവന മാർഗം കണ്ടെത്തിയിരുന്നത്. ബാംബു കോർപറേഷൻെറ ഈറ്റ ശേഖരണം വൈകുന്നത് ജില്ലയുടെ മലയോര മേഖലയിലെ പരമ്പരാഗത ഈറ്റവെട്ട് തൊഴിലാളികളെ ഉൾപ്പെടെ പട്ടിണിയിലാക്കിയിരിക്കുകയാണ്. ഭീമമായ ജി.എസ്.ടി ഈ മേഖലയിലും ഏർപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് മറ്റൊരു കാരണം. നേരത്തേ 12 മാസവും നടന്നിരുന്ന ഈറ്റശേഖരണം ഇപ്പോൾ വർഷത്തിൽ മൂന്നോ നാലോ മാസത്തിൽ ഒതുങ്ങുന്നു. തൊഴിലിനാവശ്യമായ ഈറ്റ ലഭിക്കാത്തതുമൂലം ജില്ലയിലെ ബഹുഭൂരിപക്ഷം ഈറ്റ നെയ്ത്ത് തൊഴിലാളികളും തൊഴിലില്ലാതെ പ്രതിസന്ധിയിലായി. ഇപ്പോൾ പേരിന് മാത്രമാണ് പലരും ഈ രംഗത്ത് തുടരുന്നത്. പനമ്പ്, മുറം, കുട്ട, വട്ടി തുടങ്ങി ഈറ്റ ഉൽപങ്ങൾ കൊണ്ട് ഉപജീവനമാർഗം കണ്ടെത്തിയവർ പലരും ഇപ്പോൾ മേഖല ഉപേക്ഷിച്ചു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് അടിമാലി പഞ്ചായത്തിലെ ചാറ്റുപാറ, മച്ചിപ്ലാവ് മേഖലയിൽ തമിഴ് വംശജർ മാത്രമാണ് ഈ മേഖലയിൽ ഇപ്പോൾ അവശേഷിക്കുന്നത്. നേരത്തേ സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായിരുന്നു ഈ മേഖലയിലുള്ള നെയ്ത്ത് തൊഴിലാളികൾക്ക് ഏറ്റവും തിരക്കുണ്ടായിരുന്നത്. കുരുമുളക് കർഷകർക്കായി പനമ്പ് നിർമിക്കുകയായിരുന്നു ഇത്. എന്നാൽ, പ്ലാസ്റ്റിക് പടുതകളിലേക്ക് കുരുമുളക് ഉണക്ക് മാറിയതും ഇവർക്ക് വിനയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story