Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2021 5:29 AM IST Updated On
date_range 2 Jan 2021 5:29 AM ISTകോവിഡ് ആശങ്കയിലും കലാലയത്തിെൻറ പടികടന്ന് വിദ്യാർഥികളെത്തി
text_fieldsbookmark_border
കോവിഡ് ആശങ്കയിലും കലാലയത്തിൻെറ പടികടന്ന് വിദ്യാർഥികളെത്തി തൊടുപുഴ: കോവിഡ് ആശങ്കക്കിടയിലും സ്കൂളുകളിലേക്ക് കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് വിദ്യാർഥികളെത്തി. മഹാമാരിയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട വിദ്യാലയങ്ങൾ വിപുലമായ സുരക്ഷ സജ്ജീകരണങ്ങളോടെയാണ് വെള്ളിയാഴ്ച തുറന്നത്. പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കും പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുമാണ് പുതുവര്‍ഷത്തില്‍ ക്ലാസുകള്‍ ആരംഭിച്ചത്. തൊടുപുഴ എ.പി.ജെ. അബ്ദുൾകലാം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിൽ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പ്രത്യേകം ബാച്ചുകള്‍ ആയിട്ടാണ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്ലസ്ടു രണ്ടാംവര്‍ഷം കുട്ടികള്‍ക്കാണ് നിലവില്‍ എ.പി.ജെ. സ്‌കൂളില്‍ പഠന സൗകര്യം ഒരുക്കിയിരിക്കുന്നത്. 287 വിദ്യാര്‍ഥികളാണ് ഈ വിഭാഗത്തിലുള്ളത്. രാവിലെയും ഉച്ചകഴിഞ്ഞുമായി രണ്ട് സെഷനിലായാണ് ക്ലാസ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു സെഷനില്‍ 50 ശതമാനം കുട്ടികളെ പങ്കെടുപ്പിക്കും. 14 കുട്ടികള്‍ക്ക് ഒരു ക്ലാസ് മുറി എന്ന നിലയില്‍ 10 ക്ലാസ് മുറികളിലായാണ് വിദ്യാര്‍ഥികളെ ഇരുത്തുക. ഓരോരുത്തര്‍ക്കും പ്രത്യേകം ബെഞ്ചും െഡസ്‌കുമുണ്ട്. മൂന്ന് മണിക്കൂറാണ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്. പ്രത്യേക ടൈംടേബിള്‍ പ്രകാരം രാവിലെ ഒമ്പത് മുതല്‍ 12 വരെയും ഉച്ചക്ക് ഒന്നു മുതല്‍ നാലുവരെയുമാണ് ക്ലാസ്. ഇൻറര്‍വെല്‍ സമയം ടീച്ചറുടെ സാന്നിധ്യത്തില്‍ ഓരോ ക്ലാസിനും പ്രത്യേകം സമയക്രമം അനുസരിച്ചായിരിക്കും. പ്രവേശന കവാടത്തില്‍ തന്നെ ശരീര ഊഷ്മാവ് പരിശോധിച്ചശേഷമാണ് വിദ്യാര്‍ഥികളെ സ്‌കൂളിലേക്ക് പ്രവേശിപ്പിക്കുക. ശേഷം വിദ്യാര്‍ഥികള്‍ക്ക് സാനിറ്റൈസര്‍ നല്‍കിയാണ് ക്ലാസ് മുറികളിലേക്ക് കയറ്റുന്നത്. കുടിവെള്ളം കൊണ്ടുവരാമെങ്കിലും മറ്റുള്ളവരുമായി പങ്കുവെക്കരുത്. ഭക്ഷണം കൊണ്ടുവരാന്‍ അനുവാദമില്ല. അസ്വസ്ഥത അനുഭവപ്പെടുന്ന വിദ്യാർഥികള്‍ക്ക് വിശ്രമിക്കുന്നതിനായി പ്രത്യേക മുറികളും സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളിലെ മാനസിക പിരിമുറുക്കവും ആകുലതകളും ഒഴിവാക്കുന്നതിനായി സ്‌കൂളില്‍ കൗണ്‍സിലര്‍മാര്‍ പ്രത്യേക ക്ലാസുകള്‍ നല്‍കും. ഡിസംബര്‍ പകുതിയോടെ തന്നെ അധ്യയനം ആരംഭിക്കുന്നതിനുള്ള ഒരുക്കം ആരംഭിച്ചിരുന്നു. ഫെയ്‌സ് ഷീല്‍ഡും മാസ്‌കും ധരിച്ചാണ് അധ്യാപകര്‍ ക്ലാസുകള്‍ എടുക്കുന്നത്. പരീക്ഷകള്‍ക്കായുള്ള റിവിഷനും വിദ്യാര്‍ഥികള്‍ക്ക് സംശയമുള്ള പാഠഭാഗങ്ങള്‍ വിശകലനം ചെയ്യുന്നതിനുമാണ് മുന്‍ഗണന. മാസങ്ങളോളം വിദ്യാലയം അടച്ചിട്ടതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കി. സ്‌കൂള്‍ പരിസരം ടോയ്‌ലറ്റ്, ക്ലാസ്മുറികള്‍, വാട്ടര്‍ ടാപ്പ്, എന്നിവിടങ്ങളിലും അണുനശീകരണം നടത്തി. സ്‌കൂള്‍ അധ്യാപകര്‍, ജീവനക്കാര്‍, നഗരസഭ അധികൃതര്‍, സ്‌കൂളിലെ എന്‍.എസ്.എസ് വളൻറിയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. വിദ്യാലയം തുറന്നുപ്രവര്‍ത്തിക്കുന്നതിനോട് അനുബന്ധിച്ച് ഗൂഗിള്‍ മീറ്റ് വഴി രക്ഷിതാക്കളുടെ പി.ടി.എ ചേര്‍ന്നിരുന്നു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് എല്ലാ സുരക്ഷ നടപടികളും സ്വീകരിച്ചുകൊണ്ടാണ് ക്ലാസുകള്‍ പ്രവര്‍ത്തനമാരംഭിച്ചതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പൽ കെ.ജി. അനില്‍കുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story