Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2020 5:29 AM IST Updated On
date_range 30 Dec 2020 5:29 AM ISTവിലയിടിവ്; ഏത്തവാഴ കർഷകർക്ക് തിരിച്ചടി
text_fieldsbookmark_border
തൊടുപുഴ: ഏത്തക്കുലയുടെ വില കുത്തനെ ഇടിഞ്ഞതോടെ കർഷകർക്ക് തിരിച്ചടി. സർക്കാർ നിശ്ചയിച്ച തറവിലയായ 30രൂപയിലും താഴെയാണ് നാളുകളായി വില. ഒരുകിലോ ഏത്തക്കാക്ക് 20 മുതൽ പരമാവധി 24രൂപ വരെയാണ് കർഷകർക്ക് ലഭിക്കുന്നത്. ഇതോടെ മിക്ക കർഷകരും കിട്ടുന്ന വിലക്ക് പ്രാദേശികമായി കുലകൾ വിറ്റഴിക്കാനാണ് ശ്രമിക്കുന്നത്. മുടക്കുമുതൽ പോലും ലഭിക്കാത്ത അവസ്ഥയാണുള്ളതെന്ന് കർഷകർ പറയുന്നു. ലോക് ഡൗണിൽ ഉൽപാദനം കൂടിയതും മറുനാടൻ ഏത്തക്കുലകൾ കുറഞ്ഞവിലയിൽ വൻതോതിൽ എത്തിയതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പറയുന്നത്. ശരാശരി 15- 18 രൂപക്ക് മറുനാടൻ ഏത്തക്കായ ലഭിക്കുന്ന സാഹചര്യമുള്ളതിനാൽ കർഷകർക്ക് ഇതും പ്രതിസന്ധി സൃഷ്ടിക്കുന്നു. നാലുകിലോ മറുനാടൻ ഏത്തപ്പഴം 100 രൂപക്ക് വിപണിയിൽ കിട്ടുന്ന സാഹചര്യമാണിപ്പോൾ. അടുത്തിടെ കാർഷിക ഉൽപന്നങ്ങളുടെ തറവില പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തുവിട്ട കണക്കനുസരിച്ച് ഒരുകിലോ ഏത്തക്കായ ഉൽപാദിപ്പിക്കാൻ കർഷകന് 25 രൂപ ചെലവ് വരും. 20 രൂപക്കും 24 രൂപക്കും ഏത്തക്കായ വിൽക്കുന്ന കർഷകന് ഉൽപാദന ചെലവ് പോലും ലഭിക്കുന്നില്ല. 30 രൂപ തറവില നിശ്ചയിച്ച ഏത്തക്കാക്ക് 24 രൂപ മാത്രമാണ് കർഷകന് ലഭിക്കുന്നതെങ്കിൽ ശേഷിക്കുന്ന ആറ് രൂപ സർക്കാർ നൽകണമെന്നതാണ് ചട്ടം. എന്നാൽ, പദ്ധതിയുടെ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ ആനുകൂല്യം ആർക്കും ലഭിക്കാറില്ല. അതേസമയം ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കൃഷി വകുപ്പിൻെറ ഭാഗത്തുനിന്ന് സഹായം വേണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story