Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2020 5:28 AM IST Updated On
date_range 6 Sept 2020 5:28 AM ISTവിമാനത്താവള വികസന വിജയം: സിയാൽ മാതൃകയെന്ന് മുഖ്യമന്ത്രി
text_fieldsbookmark_border
നെടുമ്പാശ്ശേരി: സർക്കാർ മേൽനോട്ടത്തിൽ വിമാനത്താവള വികസനം വിജയകരമാക്കാമെന്നതിന് സിയാൽ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിൻ ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡിൻെറ (സിയാൽ) നിക്ഷേപകരുടെ 26ാം വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്പനിയുടെ ചെയർമാൻകൂടിയായ അദ്ദേഹം. സിയാലിൽ 2019-20 സാമ്പത്തികവർഷം 27 ശതമാനം ലാഭവിഹിതം നൽകാനുള്ള ഡയറക്ടർ ബോർഡിൻെറ ശിപാർശ യോഗം അംഗീകരിച്ചു. ''വിമാനത്താവള നടത്തിപ്പിൽ സ്വകാര്യകുത്തക കമ്പനികളെ കൊണ്ടുവന്നാലേ വികസനം സാധ്യമാകൂ എന്നൊരു അഭിപ്രായം ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ, സർക്കാറിൻെറ മേൽനോട്ടത്തിൽ വിമാനത്താവള നിർമാണവും വികസനവും വിജയകരമായി നടപ്പാക്കാൻ കഴിയുമെന്ന് സിയാൽ തെളിയിക്കുന്നു. നാട്ടുകാരുടെ മണ്ണും മനസ്സും ഏറ്റെടുത്താണ് വികസന പദ്ധതികൾ നടപ്പാക്കുന്നത്. അവ സമ്പൂർണമായി സ്വകാര്യവത്കരിച്ചുകൂടാ. 2016ൽ ഈ ഡയറക്ടർ ബോർഡ് അധികാരത്തിൽ വരുമ്പോൾ സിയാലിൽ 7000 പേർ ജോലി ചെയ്തിരുന്നു. 2020 മാർച്ചിൽ അത് 12,000 പേരായി. 2000 കോടി രൂപയുടെ വികസന പദ്ധതികളാണ് നാലര വർഷത്തിനുള്ളിൽ സിയാൽ പൂർത്തിയാക്കിയത്. എന്നിട്ടും ഒരുരൂപപോലും യൂസർ ഫീസായി യാത്രക്കാരിൽനിന്ന് ഈടാക്കുന്നില്ല'' -മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളത്തിലെ സൗരോർജ പ്ലാൻറുകളുടെ ശേഷി 15.5ൽനിന്ന് 40 മെഗാവാട്ടായി ഉയർത്താനും കഴിഞ്ഞു. സിയാൽ പയ്യന്നൂരിൽ സ്ഥാപിക്കുന്ന 12 മെഗാവാട്ട് സൗരോർജ പ്ലാൻറും കോഴിക്കോട് അരിപ്പാറയിൽ പൂർത്തിയാകുന്ന 4.5 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുതി പദ്ധതിയും ഈ വർഷം അവസാനത്തോടെ കമീഷൻ ചെയ്യാൻ കഴിയുമെന്നും പിണറായി വ്യക്തമാക്കി. കോവിഡ് പ്രോട്ടോകോൾ മുൻനിർത്തി ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ് നിക്ഷേപകരുടെ വാർഷിക പൊതുയോഗം നടത്തിയത്. മുഖ്യമന്ത്രിയെകൂടാതെ ഡയറക്ടർമാരായ മന്ത്രി തോമസ് ഐസക്, മന്ത്രി വി.എസ്. സുനിൽകുമാർ, എം.എ. യൂസുഫ് അലി, എൻ.വി. ജോർജ്, ഇ.എം. ബാബു, കെ. റോയ് പോൾ, എ.കെ. രമണി, സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ, കമ്പനി സെക്രട്ടറി സജി കെ. ജോർജ് എന്നിവർ പങ്കെടുത്തു. 200 കോടി കടന്ന് സിയാലിൻെറ ലാഭം നെടുമ്പാശ്ശേരി: സിയാലിൻെറ ചരിത്രത്തിലാദ്യമായി ലാഭം 200 കോടി കടന്നു. 2019-20 സാമ്പത്തികവർഷം 655.05 കോടി രൂപ മൊത്തവരുമാനം നേടിയപ്പോൾ ലാഭം 204.05 കോടി രൂപയാണ്. ഓഹരി ഉടമകൾക്ക് 27 ശതമാനം ലാഭവിഹിതം ലഭിക്കും. ഇതോടെ 2003-04 മുതൽ നൽകിവരുന്ന ലാഭവിഹിതം മൊത്തം 282 ശതമാനമായി ഉയർന്നു. സിയാലിൽ സംസ്ഥാന സർക്കാറിൻെറയും കേരള പൊതുമേഖല സ്ഥാപനങ്ങളുടെയും ആകെ ഓഹരി 34.15 ശതമാനമാണ്. ഇതുവരെ സർക്കാർ/പൊതുമേഖല സ്ഥാപനങ്ങൾക്ക് ലാഭവിഹിതമായി മാത്രം 368.46 കോടി രൂപ തിരികെ ലഭിച്ചു. 30 രാജ്യങ്ങളിൽനിന്നായി 19,000 നിക്ഷേപകരുണ്ട് സിയാലിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story