Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:36 AM IST Updated On
date_range 17 Aug 2022 12:36 AM ISTകരിക്ക് മാലിന്യം വനത്തിൽ തള്ളിയതിന് അറസ്റ്റ്; കള്ളക്കേസെന്ന് ആക്ഷേപം
text_fieldsbookmark_border
അടിമാലി: കരിക്ക് മാലിന്യം വനത്തിൽ തള്ളിയതിന്‍റെ പേരിൽ മൂന്നുപേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനപാലകർ അറസ്റ്റ് ചെയ്തു. ദേശീയ പാതയിൽ വാഹനത്തിൽ കരിക്ക് വിൽപന നടത്തുന്ന വാളറ സ്വദേശി ചാറ്റുമണ്ണിൽ വർഗീസ് സിജി (50), പത്താം മൈൽ കീടത്തുംകുടിയിൽ മീരാൻ (45), ഉത്തർപ്രദേശ് സ്വദേശി ഷാനവാസ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ കൊച്ചി-മധുര ദേശീയപാതയിൽ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്താണ് വാഹനത്തിൽ കരിക്ക് വിറ്റിരുന്നത്. ഞായറാഴ്ച വൈകീട്ട് സ്ഥലത്തെത്തിയ വനപാലകർ ഇവിടെ വ്യാപാരം നടത്താൻ അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ഇതേച്ചൊല്ലി ഇരുകൂട്ടരും വാക്കേറ്റമായി. ഒടുവിൽ വനപാലകർ വാഹനവും മൂന്നുപേരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കരിക്ക് മാലിന്യം വനത്തിൽ തള്ളിയതിനും വനത്തിൽ അതിക്രമിച്ച് കടന്നതിനുമാണ് കേസ്. എന്നാൽ, ഇവർ മാലിന്യം വനത്തിൽ തള്ളിയിട്ടില്ലെന്നും വിൽപന നടത്തിയ കരിക്കിന്‍റെ അവശിഷ്ടം ഇവരുടെ വാഹനത്തിൽ തന്നെയാണ് സൂക്ഷിച്ചിരുന്നതെന്നും പ്രദേശത്തുള്ളവർ പറയുന്നു. വനപാലകരുടെ നടപടിയിൽ പ്രതിഷേധം വ്യാപകമാണ്. വാളറ മുതൽ നേര്യമംഗലം വരെയുള്ള വനമേഖലയിലെ കച്ചവടക്കാരെ വനം വകുപ്പ് ഒഴുപ്പിച്ചിരുന്നു. പിന്നീട് രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് ഇവരെ വീണ്ടും ഇവിടങ്ങളിൽ തുടരാൻ അനുവദിച്ചു. ഇനി പുതിയ വ്യാപാരികളെ കച്ചവടം ചെയ്യാൻ അനുവദിക്കില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. ഇത്തരത്തിൽ പുതുതായി എത്തിയ വ്യാപാരികളാണ് ഇവരെന്നാണ് വനം വകുപ്പ് നൽകുന്ന വിശദീകരണം. അറസ്റ്റിലായവരെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story