Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:04 AM IST Updated On
date_range 11 Aug 2022 12:04 AM ISTറേഷനരിയിൽ ചെള്ളും വണ്ടും; പരാതി പറഞ്ഞ് മടുത്ത് കാർഡുടമകൾ
text_fieldsbookmark_border
അടിമാലി: റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഗോതമ്പും അരിയും ചെള്ളും വണ്ടും മൂലം ഉപയോഗിക്കാൻ കഴിയാത്തവയെന്ന് ആക്ഷേപം. ദേവികുളം താലൂക്കിലെ റേഷൻകടകളിലാണ് നാലുമാസത്തിലേറെയായി ചെള്ളും വണ്ടും അടങ്ങിയ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നത്. അങ്കമാലി എഫ്.സി.ഐ ഗോഡൗണിൽ നിന്നാണ് ഇവിടെ റേഷൻ അരിയും ഗോതമ്പും എത്തുന്നത്. പഴയ സ്റ്റോക്ക് പിന്നാക്ക പ്രദേശമായ ദേവികുളത്തേക്ക് നൽകുന്നു എന്ന് പരാതിയുണ്ട്. താലൂക്കിൽ 118 റേഷൻകടകളാണുള്ളത്. ഇതിൽ 21 കടകളുടെ പരിധിയിൽ ആദിവാസി വിഭാഗങ്ങൾ മാത്രമാണുള്ളത്. അങ്കമാലിയിൽനിന്ന് തന്നെയാണ് എറണാകുളം ജില്ലയിലേക്കും വിതരണം നടത്തുന്നത്. ഇവിടെ പരാതി കുറക്കാനാണ് പിന്നാക്ക മേഖലയിലേക്ക് നിലവാരമില്ലാത്ത ഉൽപന്നങ്ങൾ കയറ്റി വിടുന്നതെന്ന് പറയുന്നു. കഴിഞ്ഞമാസം എല്ലാ കാർഡുകൾക്കും പച്ചരി മാത്രമാണ് നൽകിയത്. ഇത് വിവാദമായിരുന്നു. ഗോതമ്പിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫിസർ പറഞ്ഞു. തോട്ടം മേഖലയിൽ വെള്ളയരിയും കാർഷിക മേഖലയിൽ കുത്തരിയുമാണ് കൂടുതൽ ഉപയോഗിക്കുന്നത്. എന്നാൽ, വിതരണത്തിലെത്തുന്നതിൽ പകുതിയിലേറെയും പച്ചരിയാണ്. ഈ സാഹചര്യത്തിൽ ചോറ് വെക്കാൻ പുഴുക്കലരി വേറെ തേടിപ്പോകേണ്ടിവരും. മൂന്ന് മാസമായി മണ്ണെണ്ണയും ലഭിക്കുന്നില്ല. കാലവർഷം ശക്തമായതോടെ വൈദ്യുതിയും വല്ലപ്പോഴുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story