Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:35 AM IST Updated On
date_range 7 Aug 2022 12:35 AM ISTതാലൂക്ക് വികസന സമിതിയിൽ ഉദ്യോഗസ്ഥർ വരാത്തതിൽ പ്രതിഷേധം
text_fieldsbookmark_border
ചെറുതോണി: ഇടുക്കി താലൂക്ക് വികസന സമിതിയില്‍ തീരുമാനങ്ങള്‍ നടപ്പാക്കേണ്ട വകുപ്പുതല ഉദ്യോഗസ്ഥരിൽ ചിലർ സ്ഥിരമായെത്താത്തതില്‍ പ്രതിഷേധം. ശനിയാഴ്ച താലൂക്ക് ഓഫിസില്‍ നടന്ന യോഗത്തില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ദേശീയപാത അതോറിറ്റിയെ സംബന്ധിച്ചായിരുന്നു. അടിമാലി മുതല്‍ കുമളി വരെ റോഡില്‍ നിരവധി സ്ഥലത്ത് അപകടകരമായ വിധത്തില്‍ റോഡുകള്‍ ഇടിഞ്ഞതും കലുങ്കുകള്‍ അടഞ്ഞതും ഓടയില്ലാത്തതും സംബന്ധിച്ച് യോഗങ്ങളിൽ പരാതികൾ ഉയർന്നിരുന്നു. എല്ലാത്തിനും തഹസില്‍ദാര്‍ കത്തയക്കുമെങ്കിലും മറുപടി അയക്കുകയോ റോഡ് നന്നാക്കുകയോ ചെയ്യാറില്ല. ഇതിനെതിരെ അംഗങ്ങള്‍ പ്രതിഷേധിച്ചു. വാഴത്തോപ്പ് കെ.എസ്.ഇ.ബി കോളനിയിലെ 50 ഏക്കര്‍ സ്ഥലം കാടുപിടിച്ച് കിടക്കുന്നതുമൂലം കാട്ടുപന്നികളുടെയും ഇഴജന്തുക്കളുടെയും ഉപദ്രവം വർധിച്ചതായും താന്നിക്കണ്ടം, കൊച്ചുപൈനാവ് ഭാഗത്തേക്കുള്ള റോഡ് സൈഡില്‍ കാട് വളര്‍ന്ന് നില്‍ക്കുന്നതിനാല്‍ വാഹനം ഓടിക്കാന്‍ കഴിയാത്തതും കാല്‍നടക്കാര്‍ക്ക് നടന്നുപോകാന്‍ കഴിയാത്തതും സംബന്ധിച്ച് അംഗങ്ങള്‍ പരാതിപ്പെട്ടു. ജില്ല പഞ്ചായത്തും കെ.എസ്.ഇ.ബിയും തമ്മിലെ തര്‍ക്കം മൂലമാണ് കാടുവെട്ടാത്തതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥര്‍ സ്ഥിരമായി യോഗത്തില്‍ പങ്കെടുക്കാത്തത് സംബന്ധിച്ച് അംഗങ്ങള്‍ പ്രതിഷേധം അറിയിച്ചു. തര്‍ക്കം പരിഹരിക്കുന്നത് സംബന്ധിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു. കട്ടപ്പന ടൗണിലെ ഗതാഗതക്കുരുക്കും ഓട്ടോറിക്ഷ സ്റ്റാൻഡ്, വാഹന പാര്‍ക്കിങ്, ബസ് സ്റ്റോപ് സംബന്ധിച്ചും കട്ടപ്പനയില്‍നിന്നുള്ള അംഗങ്ങള്‍ പരാതി ഉന്നയിച്ചു. കട്ടപ്പനയില്‍നിന്ന് ആദ്യമായി ചെയര്‍പേഴ്സൻ യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നു. ടൗണില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ വെട്ടാനും താലൂക്ക് ആശുപത്രി വികസനം എന്നിവ ഉറപ്പാക്കുമെന്നും ട്രാഫിക് കമ്മിറ്റി ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും ചെയര്‍പേഴ്സൻ അറിയിച്ചു. ഇടുക്കി അണക്കെട്ട് തുറന്നുവിട്ടാല്‍ അടിയന്തരമായി നടപ്പാക്കേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ചെറുതോണി- വഞ്ചിക്കവല റോഡിന്‍റെ ഓടയും കലുങ്കും ശുചിയാക്കി വെള്ളക്കെട്ട് പരിഹരിക്കും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭ ചെയര്‍പേഴ്സൻ ഷൈനി സണ്ണി, തഹസില്‍ദാര്‍ ജയേഷ് ചെറിയാന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികളും വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു. ചാരായവുമായി പിടിയിൽ ചെറുതോണി: വിൽപനക്കായി കൊണ്ടുവന്ന അഞ്ച് ലിറ്റർ ചാരായവുമായി പിടിയിൽ. തേക്കുംതണ്ട് രാജപുരം സ്വദേശി വട്ടക്കുന്നേൽ ജോഷിയെയാണ് (49) മുരിക്കാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വാറ്റിയ ചാരായം കുപ്പിയിലാക്കി സഞ്ചിയിൽ വിൽപനക്കായി രാജപുരത്തേക്കു കൊണ്ടുപോകുംവഴിയാണ് മുരിക്കാശ്ശേരി എസ്.ഐയും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story