Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:28 AM IST Updated On
date_range 20 Jun 2022 5:28 AM ISTകണ്ണംപടി -കിഴുകാനം മേഖലക്ക് ഭീഷണിയായി കാട്ടാനകൾ
text_fieldsbookmark_border
-വൈദ്യുതിവേലി ശരിയായി പ്രവർത്തിക്കാത്തതാണ് പ്രശ്നത്തിന് കാരണം കട്ടപ്പന: മഴക്കാലം ആരംഭിച്ചതോടെ കണ്ണംപടി -കിഴുകാനം മേഖലയിൽ കാട്ടാന ശല്യം രൂക്ഷം. പകലും രാത്രിയും ആനകൾ ആദിവാസികളുടെ ജീവിതം ദുരിതത്തിലാക്കുകയാണ്. വൈദ്യുതിവേലി ശരിയായി പ്രവർത്തിക്കാത്തതാണ് പ്രശ്നത്തിന് കാരണം. വൈദ്യുതി പ്രവഹിക്കാത്തതിനാൽ വേലി തകർത്താണ് ആനകൾ എത്തുന്നത്. വാഴ, തെങ്ങ്, കമുക്, ചേന തുടങ്ങിയ വിളകളെല്ലാം തിന്നും ചവിട്ടി നശിപ്പിച്ചുമാണ് കാട്ടാനക്കൂട്ടം പ്രദേശത്തുനിന്ന് പിൻവാങ്ങുന്നത്. മിക്കവാറും രാത്രിയാണ് കൂട്ടമായി എത്തുക. ശബ്ദം ഉണ്ടാക്കിയാലും ആനക്കൂട്ടം ഓടിപ്പോകാറില്ല. ഭയം മൂലം മിക്കവാറും രാത്രി ആരും പുറത്തിറങ്ങാത്ത അവസ്ഥയാണ്. മഴക്കാലം ആരംഭിച്ചതോടെ പകലും ആന ശല്യം വർധിച്ചിട്ടുണ്ട്. കിഴുകാനം റോഡിലും പരിസരത്തും മിക്കവാറും ആന ഉണ്ടാകും. സ്കൂൾ കുട്ടികളും ഭയത്തോടെയാണ് പോകുന്നത്. എപ്പോൾ വേണമെങ്കിലും ആന റോഡിലിറങ്ങാം. കൃഷി നശിച്ചാലും അർഹമായ നഷ്ടപരിഹാരം പലപ്പോഴും ലഭിക്കാറില്ല. കിഴുകാനം ഫോറസ്റ്റ് ഓഫിസിൽ വിളിച്ചുപറഞ്ഞാലും പലപ്പോഴും ഉദ്യോഗസ്ഥർ വൈകിയാണ് എത്തുന്നതെന്നും ആക്ഷേപമുണ്ട്. കണ്ണംപടി, കിഴുകാനം, മേമാരി, കത്തിതേപ്പൻ, വക്കത്തി, മുല്ലള്ളൂ, ഭീമൻചുവട് തുടങ്ങിയ കുടികളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് കാട്ടാനയുടെ അക്രമണത്തിൽ വലയുന്നത്. കിഴുകാനത്തെ കാട്ടാനശല്യത്തിന് അടിയന്തര പരിഹാരം വേണമെന്നാണ് ആദിവാസികളുടെ ആവശ്യം. കാട്ടാന ആക്രമണം; സ്കൂട്ടറിൽ യാത്രചെയ്ത പൂജാരി രക്ഷപ്പെട്ടത് തലനാരിഴക്ക് കട്ടപ്പന: മലമുകളിൽനിന്ന് താഴത്തെ റോഡിലേക്ക് അതിവേഗത്തിൽ മുട്ടുകുത്തി നിരങ്ങിയെത്തിയ കാട്ടാന പൂജാരിയുടെ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു. കണ്ണംപടി പാലൂക്കാവ് ക്ഷേത്രം പൂജാരി കിഴുകാനം മരുതുംമൂട്ടിൽ മനുവാണ് (28) പരിക്കുകളോടെ തലനാരിഴക്ക് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം പൂജക്കായി സ്കൂട്ടറിൽ യാത്ര ചെയ്യവെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. സ്കൂട്ടറിൽ വന്ന മനുവിനെ റോഡിന്റെ മുകൾ ഭാഗത്തുനിന്ന കാട്ടാന കണ്ടു. അതിവേഗത്തിൽ മുട്ടിൽ നിരങ്ങിയെത്തിയ ആന സ്കൂട്ടറിൽ ഇടിക്കുകയും മനു തെറിച്ച് കാട്ടിലേക്ക് വീഴുകയുമായിരുന്നു. ലൈറ്റും എൻജിനും ഓഫാകാതിരുന്നത് മനുവിന് അനുഗ്രഹമായി. എൻജിനിൽ നിന്നുയർന്ന ശബ്ദം കാരണം ആന പിൻവാങ്ങി. ആന പിൻവാങ്ങുന്നതു വരെ കാട്ടിൽ പതുങ്ങിയിരുന്ന മനു, വീട്ടുകാരെ ഫോണിൽ വിളിച്ച് വരുത്തിയാണ് രക്ഷപ്പെട്ടത്. മനുവിന്റെ ഇടത് കാലിന് നേരിയ പരിക്കുണ്ട്. ഫോട്ടോ. 1. കിഴുകാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പൂജാരി മനു 2. കാട്ടാന ഇടിച്ചിട്ട സ്കൂട്ടർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
