തട്ടാംപടിയിലെ വെള്ളക്കെട്ട്; നാട്ടുകാർ ദുരിതത്തിൽ
text_fieldsആലുവ-പറവൂർ റോഡിലെ തട്ടാംപടി കവലയിലെ വെള്ളക്കെട്ട്
കരുമാല്ലൂർ: ആലുവ-പറവൂർ റോഡിലെ ഏറെ ജനത്തിരക്കേറിയ തട്ടാംപടി കവലയിലെ വെള്ളക്കെട്ട് നാട്ടുകാർക്ക് തീരാദുരിതം വിതക്കുന്നു. കുറെ കാലമായി ഈ കവലയിലെ വെള്ളക്കെട്ട് തുടങ്ങിയിട്ട്. തട്ടാംപടി കവലയിലെത്തുന്ന ജനങ്ങൾക്ക് കടകളിലോ പ്രധാന സ്ഥാപനമായ സഹകരണ ബാങ്കിലോ കടക്കണമെങ്കിൽ നീന്തി കയറണമെന്ന സ്ഥിതിയാണ്. രണ്ടുവർഷം മുമ്പ് ഇവിടെ ഉണ്ടായിരുന്ന കാന പൊളിച്ചുനീക്കി. വെള്ളം ഗതിമാറി ഒഴുകുന്നു എന്ന കാരണം പറഞ്ഞാണ് കാന പൊളിച്ചു നീക്കിയത്. ഇതോടെ മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം മുഴുവൻ കവലയിൽ കെട്ടി നിൽക്കുന്ന അവസ്ഥയാണ്.
ഇവിടത്തെ വെള്ളക്കെട്ട് വാഹനങ്ങൾക്കും ജനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ട് കാരണമായിട്ടുണ്ട്. പറവൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പിലേക്ക് യാത്രക്കാർ പോകുന്നതും വെള്ളം നീന്തിയാണ്. തൊട്ടടുത്ത മീൻ വില്പനശാലയിൽനിന്നും എത്തുന്ന വെള്ളവും ഇതിൽ കലരുന്നുണ്ട്. ഷിഗല്ല പോലുള്ള ജലജന്യ രോഗങ്ങൾ നാട്ടിൽ പടരുമ്പോഴാണ് നൂറുകണക്കിന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കവലയിൽ മഴവെള്ളവും മലിനജലവും കൂടിക്കലർന്ന് പരിസരമാകെ മലിനമാവുകയാണ്.
ഒരു കൊല്ലം മുമ്പ് പൊളിച്ച് മാറ്റിയ കാരണം കാനക്ക് പകരം ഈ ഭാഗത്ത് ചരിച്ച് കോൺക്രീറ്റ് ചെയ്ത് തൊട്ടടുത്ത കാനയിലേക്ക് വെള്ളം ഒഴുകി പോകുന്ന നിലയിൽ പണി നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് തുക വകയിരുത്തി കരാർ നൽകിയതാണ്. എന്നാൽ ആലുവ - പറവൂർ റോഡിന്റെ ബി.എം ബി.സി മാതൃകയിലുള്ള ടാറിങ് പൂർത്തിയാകാത്തതിനാൽ ഇപ്പോൾ ഈ ജോലി ചെയ്യാൻ തടസ്സമുണ്ട് എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ജൽജീവൻ പദ്ധതി പ്രകാരം നടത്തിയ പണികൾ പൂർത്തിയാക്കി പി.ഡബ്ല്യു.ഡിക്ക് കൈമാറാത്തതും തട്ടാംപടിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സമായി നിൽക്കുന്നു. ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ദുസ്സഹമായ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കണമെന്ന് കരുമാലൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് ജോർജ് മേനാച്ചേരി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

