വാട്ടർ മെട്രോ ജെട്ടി, കെട്ടിട നിർമാണത്തിന് നഗരസഭയുടെ അനുമതിയില്ലെന്ന്
text_fieldsഫോർട്ട്കൊച്ചി: കൊച്ചിയുടെ കൈയ്യൊപ്പായി വിശേഷിപ്പിക്കുന്ന വാട്ടർ മെട്രോ ജെട്ടിയും ജെട്ടിയോട് ചേർന്ന് ഏകദേശം ഇരുപതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടവും നിർമിക്കുന്നതിന് ഇതുവരെ ഒരു പ്ലാൻ പോലും നഗരസഭയിൽ സമർപ്പിച്ചിട്ടില്ലെന്ന് ആരോപണം.
കൊച്ചി നഗരസഭയുടെ മുൻ മേയറായിരുന്ന കെ.ജെ. സോഹൻ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോഴാണ് നിർമാണത്തിലിരിക്കുന്ന ജെട്ടിയുടെയോ,അനുബന്ധ കെട്ടിട നിർമാണത്തിനോ ഒരു രൂപരേഖയോ പ്ലാനോ നഗരസഭയിൽ സമർപ്പിച്ചിട്ടില്ലെന്ന മറുപടി ലഭിച്ചത്. കേരള മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരം സ്വകാര്യ കെട്ടിടങ്ങൾക്ക് ബാധകമായ എല്ലാ നിയമങ്ങളും സർക്കാർ വക കെട്ടിടങ്ങൾക്കും ബാധകമാണ്. കൊച്ചിൻ പോർട്ടിന്റെ അധീനതയിലുള്ള സ്ഥലത്താണ് ജെട്ടിയും,കെട്ടിടവും നിർമിക്കുന്നത്.
എന്നാൽ, കൊച്ചിൻ പോർട്ടിന്റെ ഒരു അനുമതിയും നേടിയിട്ടില്ലെന്ന് വിവരാവകാശ പ്രകാരം പോർട്ടും കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. ഇതിനു പുറമെ ഹെറിറ്റേജ് മേഖലയിലാണ് നിർമാണമെന്നതിനാൽ പൈതൃക കമീഷനിൽ നിന്നോ തീരദേശ പരിപാലന അതോറിറ്റിയിൽ നിന്നോ അനുമതി വാങ്ങിയിട്ടില്ല. നഗരത്തിൽ പണിയുന്ന മറ്റെല്ലാ വാട്ടർ മെട്രോ ജെട്ടികളുടെയും അവസ്ഥ ഇതാണ്.
ഫോർട്ട്കൊച്ചിയിലെ ചരിത്ര പ്രാധാന്യം നിറഞ്ഞ കരിപ്പുര കെട്ടിടം ഇടിച്ചു തകർത്ത് അവിടെയാണ് ജെട്ടി നിർമിക്കുന്നത്. നിയമങ്ങളെ മുഴുവൻ കാറ്റിൽ പറത്തി നിർമാണം നടത്തുന്നതിന് ഉത്തരവാദികളായ വാട്ടർ മെട്രോയുടെ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്ന് കൊച്ചിയിലെ വിവിധ പൈതൃക സംരക്ഷണ സംഘടന ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

