രണ്ടുകോടി വിലവരുന്ന തിമിംഗല ഛർദിയുമായി രണ്ടുപേർ പിടിയിൽ
text_fieldsജിനീഷ്, സൗമിത്രൻ
പള്ളുരുത്തി: വന്യജീവി സംരക്ഷണ നിയമപ്രകാരം കൈവശം സൂക്ഷിക്കലും, വിൽപനയും നിരോധിച്ചിട്ടുള്ള തിമിംഗല ഛർദിയുമായി രണ്ട് യുവാക്കൾ പിടിയിലായി. പുതുവൈപ്പ് സ്വദേശികളായ പുറക്കൽ വീട്ടിൽ ജിനീഷ് (39), അഞ്ച് തൈക്കൽ വീട്ടിൽ സൗമിത്രൻ (38) എന്നിവരാണ് 1.200 കിലോഗ്രാം തിമിംഗല ഛർദിയുമായി പള്ളുരുത്തി പൊലീസിന്റെ പിടിയിലായത്. പിടിച്ചെടുത്ത ആംബർ ഗ്രീസ് എന്ന് അറിയപ്പെടുന്ന തിമിംഗല ഛർദിക്ക് അന്താരാഷ്ട്ര വിപണിയിൽ രണ്ട് കോടിയോളം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു.
വില പറഞ്ഞ് ഉറപ്പിച്ച ശേഷം വിൽപനയ്ക്കായി തിമിംഗല ഛർദിയുമായി പോകുമ്പോഴാണ് ഇരുവരും പൊലീസിന്റെ വലയിലായത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അശ്വിതി ജിജിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് മട്ടാഞ്ചേരി അസി. പൊലീസ് കമ്മീഷണർ ഉമേഷ് ഗോയലിന്റെ നേതൃത്വത്തിൽ പള്ളൂരുത്തി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.കെ. സുധീർ, എസ്.ഐ അജ്മൽ ഹുസൈൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളേയും പിടിച്ചെടുത്ത തിമിംഗല ഛർദിയും എരുമേലി ഫോറസ്റ്റ് ഓഫീസർക്ക് തുടർ നടപടികൾക്കായി കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

