കുട്ടമ്പുഴയിൽ വോട്ട് ബഹിഷ്കരിച്ച് ആദിവാസികൾ; വോട്ട് ചെയ്തത് 105ൽ ഏഴുപേർ
text_fieldsകൊച്ചി: കുട്ടമ്പുഴ പഞ്ചായത്ത് അഞ്ചാം വാർഡായ താളംകണ്ടം ആദിവാസി ഊരിൽനിന്ന് ആകെ വോട്ട് ചെയ്തത് ഏഴുപേർ മാത്രം. 105 വോട്ടർമാരുള്ള ഇവിടെ ഊരിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചാണ് വോട്ട് ബഹിഷ്കരിച്ചത്. വോട്ടെടുപ്പിനുശേഷം തിരിച്ചുവരുന്നതിനിടെ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ കാൽമണിക്കൂറോളം കാട്ടാനയുടെ മുന്നിലുംപെട്ടു. ഭൂതത്താൻകെട്ട്-ഇടമലയാർ റോഡിലൂടെ മൂന്ന് ചെക്പോസ്റ്റുകൾ കടന്നുവേണം താളംകണ്ടം ഊരിലെത്താൻ. മുതുവാൻ വിഭാഗം ആദിവാസികളാണ് ഇവിടെ. ഊരിലേക്ക് ഗതാഗതയോഗ്യമായ റോഡ് വേണമെന്ന ആവശ്യം ഇവർ വർഷങ്ങളായി ഉയർത്തുന്നു.
താളംകണ്ടം ട്രൈബൽ കമ്യൂണിറ്റി ഹാളായിരുന്നു പോളിങ് സ്റ്റേഷൻ. ബുധനാഴ്ച വൈകീട്ട് നാലോടെ ഇവിടെയെത്തിയ പോളിങ് ഉദ്യോഗസ്ഥരും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് പരിമിതമായ സൗകര്യങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ സജ്ജമാക്കിയത്. സി.ഐയുടെ നേതൃത്വത്തിൽ അധിക സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. മൊബൈൽ ഫോൺ റേഞ്ചില്ലാത്ത ഇവിടെ ആലുവയിൽനിന്ന് ഹാംറേഡിയോ ഓപേററ്ററും എത്തി. ഹാംറേഡിയോ വഴിയാണ് പോളിങ് ശതമാനം ഉൾപ്പെടെ കൈമാറിയത്. പോളിങ് ഉദ്യോഗസ്ഥരുടെ കൂടെയുള്ള വനിതക്ക് ഊരിലെ ഒരുവീട്ടിൽ അഭയം നൽകി. ഒറ്റവാതിൽ മാത്രമുള്ള വീടിന് ചുറ്റും രാത്രി ആനകളുടെ ശല്യവും.
രാവിലെ ഊരുമൂപ്പനെത്തി ആദിവാസികൾ വോട്ട് ബഹിഷ്കരിക്കുന്ന വിവരം ഉദ്യോഗസ്ഥരെ അറിയിച്ചു. എങ്കിലും വോട്ട് ചെയ്യുന്നതിൽനിന്ന് ആരെയും വിലക്കിയിട്ടില്ലെന്നും പറഞ്ഞു. പിന്നീട് ഉദ്യോഗസ്ഥർക്ക് ചായ നൽകാൻ സഹായങ്ങൾ ചെയ്ത ആദിവാസി കുടുംബാംഗങ്ങളും മറ്റു രണ്ടുപേരുമാണ് വോട്ട് ചെയ്തത്.
വൈകീട്ട് ആറുകഴിഞ്ഞ് നടപടിക്രമങ്ങൾ പൂർത്തിയാക്കി തിരികെ മടങ്ങുേമ്പാഴാണ് ഉദ്യോഗസ്ഥർക്ക് മുന്നിൽ 'പ്രതിഷേധ'വുമായി ആനയും എത്തിയത്. വനംവകുപ്പിെൻറ ജീപ്പിന് മുന്നിൽ നിലയുറപ്പിച്ച ആനയെ എൻജിൻ ഇരപ്പിച്ച് പേടിപ്പിച്ചാണ് അവസാനം മാറ്റിയത്. പിന്നീട് രാത്രി എട്ടോടെ കോതമംഗലം എം.എ കോളജിലെ കലക്ഷൻ സെൻററിലെത്തി വോട്ട്യന്ത്രങ്ങൾ തിരികെയേൽപിച്ചതോടെയാണ് ഉദ്യോഗസ്ഥർക്ക് ശ്വാസംനേരെ വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.