ഇരുമ്പുപാലത്തിനോട് ചേര്‍ന്ന നടപ്പാത തകര്‍ന്നു
text_fieldsതൃപ്പൂണിത്തുറ: തോട്ടപ്പിള്ളിക്കാട്ടു പുഴക്ക് കുറുകേയുള്ള ഇരുമ്പുപാലത്തിനോട് ചേർന്ന നടപ്പാത തകര്‍ന്നുവീണു. പാലത്തിന്റെ ഇരുവശത്തുമായി വര്‍ഷങ്ങള്‍ക്കു മുമ്പ് പണിത നടപ്പാതകളില്‍ വടക്കുവശത്തെ നടപ്പാത അവസാനിക്കുന്ന ഭാഗമാണ് തകർന്നത്. ബുധനാഴ്ച രാവിലെയാണ് സംഭവം. ഈ സമയം കാല്‍നടയാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. അതേസമയം, പ്രധാനപാലത്തിന് ക്ഷതം സംഭവിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍.
നിലവിലെ ഗതാഗത സൗകര്യം പരിശോധിച്ച് അടിയന്തരമായി വേണ്ടപ്പെട്ടവര്‍ക്ക് നിർദേശം നൽകാന് പി.ഡബ്ല്യൂ.ഡി. ബ്രിഡ്ജസ് അസി.എന്‍ജിനീയര്‍, ഹില്‍പാലസ് പൊലീസ് സ്റ്റേഷന് എന്നിവരോട് ആവശ്യപ്പെട്ടതായി കെ. ബാബു എം.എല്‍.എ അറിയിച്ചു. അതേസമയം പുതിയ പാലത്തിന് ഭരണാനുമതി ലഭിച്ചതിനെതുടര്‍ന്ന് സർവെ നടപടികള്‍ ആരംഭിച്ചദിവസം തന്നെയാണ് അപകടം.
അപകടത്തെതുടര്‍ന്ന് കാല്‍നടയാത്ര നിരോധിച്ചിരിക്കുകയാണ്. നിലവില്‍ ഇരുചക്രവാഹനങ്ങള്‍ പ്രധാനപാലത്തിലൂടെ കടത്തിവിടുന്നുണ്ട്. കൊച്ചി നഗരത്തെയും തൃപ്പൂണിത്തുറയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഇരുമ്പ്പാലം. നൂറ്റാണ്ടിലേറെ പഴക്കമുള്ള പാലം അപകടത്തിലായതോടെ 2019 മാര്‍ച്ചില്‍ അടച്ചിട്ടതിനെതുടര്‍ന്ന് ഇരുചക്ര വാഹനങ്ങള്‍ക്കു മാത്രമാണ് പാലത്തിലൂടെ കടന്നുപോകാന്‍ അനുമതിയുള്ളത്. സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചിട്ട് ദീര്‍ഘകാലം കഴിഞ്ഞിട്ടും പാലം നിര്‍മാണം ആരംഭിക്കാത്തത് മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെ കഴിവുകേടാണെന്നും പാലം നിർമാണം എത്രയുംവേഗം ആരംഭിക്കാന്‍ നടപടി വേണമെന്നും സി.പി.എം തൃപ്പൂണിത്തുറ ഏരിയ കമിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.