മൂന്നാം ക്ലാസുകാരൻ ബസിടിച്ച് മരിച്ച സംഭവം; ഡ്രൈവറെ അറസ്റ്റ് ചെയ്തില്ല, ബസുകള്‍ തടഞ്ഞ് നാട്ടുകാർ
text_fieldsപള്ളുരുത്തി: ചെല്ലാനത്ത് മൂന്നാം ക്ലാസ് വിദ്യാർത്ഥി സ്വകാര്യ ബസിടിച്ച് മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ചെല്ലാനം തീരദേശ പാതയിൽ സ്വകാര്യ ബസുകള്‍ തടഞ്ഞിട്ടു. ജനുവരി 30ന് രാത്രി എട്ടോടെയാണ് ചെല്ലാനം ബസാറിനു സമീപം എട്ട് വയസ്സുകാരൻ ബസിടിച്ച് മരിച്ചത്. കടയിൽ പോയി തിരികെ റോഡിന്‍റെ അരികു ചേർന്ന് നടന്നുവരികയായിരുന്ന എനോയ് ജൂഡ് എന്ന ബാലനെയാണ് അമിത വേഗതയിൽ വന്ന ദേവനന്ദ എന്ന സ്വകാര്യ ബസ് ഇടിച്ചിട്ടത്.
കുട്ടി മരിച്ച് ഏഴു ദിവസം കഴിഞ്ഞിട്ടും ബസിനും ഡ്രൈവർക്കും എതിരെ കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു വാർഡ് അംഗം കെ.കെ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചത്. അപകടമുണ്ടാക്കിയ ബസിനു പകരം മറ്റൊരു ബസിന് ചെല്ലാനത്ത് സർവീസ് നടത്താൻ പെർമിറ്റ് നൽകിയ നടപടിക്കെതിരെയും പ്രതിഷേധം ഉയർന്നു. പ്രതിയെ പിടികൂടാത്തതിൽ പൊലീസിന്‍റെ ഭാഗത്തുനിന്ന് ഗുരുതുര വീഴ്ചയാണ് ഉണ്ടായതെന്നു നാട്ടുകാർ ആരോപിച്ചു.
വിഷയത്തിൽ അടിയന്തരനടപടി ഉണ്ടാകണമെന്നും പ്രതിയായ ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നും നടപടി താമസിപ്പിച്ചാൽ ചൊവ്വാഴ്ച മുതൽ ചെല്ലാനത്ത് ഗതാഗതം പൂർണമായും സ്തംഭിപ്പിക്കുന്നതും നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

