ഗ്യാസ് സിലിണ്ടറും ലൈറ്ററുമായി ആത്മഹത്യ ഭീഷണി മുഴക്കിയയാളെ കീഴടക്കി അഗ്നിരക്ഷാസേന
text_fieldsകാക്കനാട്: മാനസിക വിഭ്രാന്തിയെ തുടർന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ അഗ്നിരക്ഷാസേന കീഴ്പ്പെടുത്തി. ആലപ്പുഴ പൊന്നാട് പുത്തൻവീട്ടിൽ മുഹമ്മദ് അസ്ഹറുദ്ദീനെയാണ് (35) സാഹസികമായി രക്ഷപ്പെടുത്തിയത്.
ചെമ്പുമുക്ക് പുളിക്കലം റോഡിലെ സാന്ദ്ര അപാർട്മെൻറിെൻറ മൂന്നാം നിലയിലുള്ള ഫ്ലാറ്റിൽ വെള്ളിയാഴ്ചയാണ് സംഭവം. ഗ്യാസ് സിലിണ്ടറും ലൈറ്ററും കൈയിൽ പിടിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവ് രക്ഷാപ്രവർത്തനത്തിനായി ആരെങ്കിലും ഫ്ലാറ്റിനകത്ത് കയറിയാൽ തീകൊളുത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അഗ്നിരക്ഷാസേന അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സിലിണ്ടർ പൊട്ടിക്കുമെന്നായിരുന്നു മറുപടി. തുടർന്ന് ഇവർ തന്ത്രപൂർവം ജനാലയുടെ ചില്ല് പൊട്ടിച്ച് അസ്ഹറുദ്ദീെൻറ ശരീരത്തിലേക്ക് ശക്തമായി വെള്ളം ചീറ്റിച്ചു.
എന്താണെന്ന് മനസ്സിലാകാതെ ഇയാൾ പകച്ച് നിൽക്കുന്നതിനിടെ പൊലീസും അഗ്നിരക്ഷാസേന അംഗങ്ങളും ചേർന്ന് വാതിൽ പൊളിച്ച് അകത്തുകയറി പിടിച്ചുകെട്ടുകയായിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തൃശൂരിലെ മനോരോഗ ആശുപത്രിയിലേക്ക് റഫർ ചെയ്തതായി വാർഡ് കൗൺസിലർ കെ.എക്സ്. സൈമൺ പറഞ്ഞു. തൃക്കാക്കര അസി. സ്റ്റേഷൻ ഓഫിസർമാരായ പ്രദീപ് കുമാർ, എം.ആർ. മഹേഷ്, ഫയർ ഓഫിസർമാരായ എസ്. മൻസൂർ, എ.വി. അഭിലാഷ്, എസ്. ബിനീഷ് കുമാർ, ഹോം ഗാർഡ് സി. ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
സിനിമ മേഖലയിലാണെന്ന് പറഞ്ഞാണ് അസ്ഹറുദ്ദീനും രണ്ട് സുഹൃത്തുക്കളും ചേർന്ന് വാടകക്ക് ഫ്ലാറ്റെടുത്തത്. സുഹൃത്തുക്കളുമായുണ്ടായ തർക്കത്തെ തുടർന്ന് മൂന്ന് ദിവസം മുമ്പ് അസ്ഹറുദ്ദീൻ ഒരാളെ കുത്തിയതായും സമീപവാസികൾ പറഞ്ഞു. ഫ്ലാറ്റിൽനിന്ന് ഇറക്കിവിടുമെന്ന് ഭയന്ന് വെള്ളിയാഴ്ച രാവിലെ മുതൽ ആക്രമണസ്വഭാവം പ്രകടിപ്പിച്ച് ബഹളം വെക്കുകയും ഫർണിച്ചർ അടിച്ചുതകർക്കുകയും ചെയ്തിരുന്നു. വാർഡ് അംഗം അറിയിച്ചതിനെ തുടർന്ന് രാത്രി ഏഴരയോടെ അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.