കൊതുകിനും കോവിഡിനും എതിരെ പോരാട്ടം കടുപ്പിക്കുമെന്ന് കോർപറേഷൻ
text_fieldsകൊച്ചി: കോവിഡിനും കൊതുകിനുമെതിരെ പോരാട്ടം കടുപ്പിക്കണമെന്ന് കോർപറേഷൻ കൗൺസിൽ യോഗം. സംസ്ഥാനത്ത് പ്രതിദിനം ആയിരത്തോളം കോവിഡ് ബാധിതർ പെരുകിയതോടെ നഗരത്തിലും ജാഗ്രത കൂട്ടണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. കൊതുക് പെരുകി നഗര ജീവിതം ദുരിതമായെന്ന പരാതിയെത്തുടർന്ന് കൊതുക് നശീകരണം ഊർജിതമാക്കാനും തീരുമാനിച്ചു.
കോവിഡ് ഭീഷണി മുൻകൂട്ടി കണ്ട് മുൻകരുതൽ നടപടികൾ വേണമെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ഉൾപ്പെടെ കൗൺസിലർമാർ പറഞ്ഞു. ബൂസ്റ്റർ ഡോസ് വാക്സിനേഷൻ സംബന്ധിച്ച വ്യക്തത വേണം. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം ലഭിക്കാൻ മരണസർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ തടസ്സങ്ങളും വിവിധ കൗൺസിലർമാർ ചൂണ്ടിക്കാട്ടി.
ഡി.എം.ഒ, കോവിഡ് നോഡൽ ഓഫിസർ എന്നിവരെ ഉൾപ്പെടുത്തി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരുമെന്ന് മേയർ എം. അനിൽകുമാർ അറിയിച്ചു. കുട്ടികളുടെ വാക്സിനേഷൻ ആവശ്യപ്പെട്ട് വിവിധ സ്കൂളുകളിൽനിന്ന് ബന്ധപ്പെടുന്നുണ്ട്. സ്കൂളുകളിൽ എത്തി വാക്സിനേഷൻ നടത്തുന്നതിന് സർക്കാർ സ്കൂളുകൾക്കാണ് മുൻഗണനയെന്ന് അറിയുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.പുതിയ മാലിന്യസംസ്കരണ പ്ലാന്റുകൾ നിർമിച്ച് പ്രവർത്തനം ആരംഭിച്ചാൽ മാത്രമേ കൊതുക് വ്യാപനത്തിൽ ഗണ്യമായ കുറവ് വരുത്താനാകൂ. ഫോർട്ട്കൊച്ചിയിൽ മാലിന്യസംസ്കരണ പ്ലാന്റ് നിർമിക്കുന്നതിൽ നിന്ന് സി.എസ്.എം.എൽ ഏർപ്പെടുത്തിയ ഉത്തരേന്ത്യൻ കമ്പനി തന്നെ പിന്നോട്ടുപോയതാണ്. പ്ലാന്റ് വേണമെന്ന നിലപാടാണ് തനിക്ക്. നഗരത്തിൽ നിലവിലെ പ്ലാന്റുകളുടെ ശേഷി വർധിപ്പിക്കാനും പുതിയ നവീനമായ പ്ലാന്റുകൾ സ്ഥാപിക്കാനും ജല അതോറിറ്റിയോട് ആവശ്യപ്പെടും. ഇതിന് ഫണ്ട് അനുവദിക്കണമെന്ന് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടുമെന്നും മേയർ പറഞ്ഞു.
കൊതുകു ശല്യത്തിൽ പൊറുതി മുട്ടി പശ്ചിമ കൊച്ചി നിവാസികൾ
മട്ടാഞ്ചേരി: ഒരിടവേളക്കുശേഷം കൊതുകുശല്യംമൂലം പൊറുതിമുട്ടിയിരിക്കുകയാണ് പശ്ചിമ കൊച്ചി നിവാസികൾ. പകൽസമയങ്ങളിലും കൊതുകുശല്യത്തിന് വിരാമമില്ല. മുൻകാലങ്ങളെ അപേക്ഷിച്ച് കായലോര മേഖലകളിലാണ് കൊതുകുശല്യം രൂക്ഷമായത്. വേലിയേറ്റ സമയത്ത് പൊതുസ്ഥലങ്ങളിൽ കയറി കെട്ടിക്കിടക്കുന്ന മലിനജലവും കൂത്താടികൾ പെരുകാൻ കാരണമായിട്ടുണ്ട്.
കൊച്ചി നഗരസഭയുടെ മരുന്നുതളിയും ഫോഗിങ്ങും നാളുകളായി മുടങ്ങിയിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. നഗരസഭയുടെ കൊതുകുനിവാരണ പ്രവർത്തനങ്ങളുടെ കുറവാണ് ഇക്കുറി ശല്യം വർധിക്കാൻ കാരണമായതെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. കൊതുകുശല്യം നേരിടാൻ ഉപയോഗിക്കുന്ന തിരികൾ കടുത്ത ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുകയാണ്. നഗരസഭ പരിധികളിലെ കാനകൾ സമയാസമയങ്ങളിൽ ശുചീകരിക്കാത്തതും കൊതുക് പെരുകാൻ കാരണമായിട്ടുണ്ട്.
കുമ്പളങ്ങിയിലും തീരമേഖലയായ ചെല്ലാനത്തും കൊതുകുശല്യത്തിൽനിന്ന് മുക്തമല്ല. ഇതിനിടെ രൂക്ഷമായ കൊതുകുശല്യത്തിനെതിരെ കൊതുകുപിടിത്ത മത്സരം നടത്തി. ആന്റി മോസ്കിറ്റോ കൊച്ചി എന്ന സംഘടനയുടെ നേതൃതത്തിൽ മുണ്ടംവേലിയിലാണ് മത്സരം സംഘടിപ്പിച്ചത്.
എണ്ണതേച്ച സ്റ്റീൽ പ്ലേറ്റിൽ പത്തുമിനിറ്റ് നേരം കൊതുകുപിടിക്കുന്നതായിരുന്നു മത്സരം. 28 കൊതുകുകൾ പിടിച്ച ടി.എസ്. സൂരജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇലക്ട്രിക് കൊതുക് ബാറ്റ് സമ്മാനം നേടി. 25 കൊതുകിനെ പിടിച്ച ശ്രീരാജിനാണ് രണ്ടാം സമ്മാനമായ കൊതുകുവല ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.