കണ്ണമാലിയിൽ കടൽകയറ്റം; റോഡ് ഉപരോധിച്ച് നാട്ടുകാർ
text_fieldsപള്ളുരുത്തി: കണ്ണമാലിയിൽ കടൽ ക്ഷോഭം പ്രതിരോധിക്കാൻ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ കണ്ണമാലി പള്ളിക്കു സമീപം പ്രധാന റോഡ് ഉപരോധിക്കാൻ എത്തിയത്. കഴിഞ്ഞ ആറു ദിവസമായി കണ്ണമാലി തീരത്ത് ശക്തമായ കടലേറ്റമാണ് അനുഭവപ്പെടുന്നത്. തീരത്തോട് ചേർന്നുള്ള വീടുകളിൽ വെള്ളം കയറി.
നേരിൽക്കണ്ട് അഭ്യർഥിച്ചിട്ടും എം.എൽ.എ സ്ഥലം സന്ദർശിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കടൽക്ഷോഭത്തെ തുടർന്ന് വീട്ടുകാർ പലരും ഒഴിഞ്ഞുപോയതായി ചെല്ലാനം പഞ്ചായത്ത് പ്രസിഡന്‍റ് കെ.എൽ. ജോസഫ് പറഞ്ഞു.പൊലീസെത്തി ചർച്ച നടത്തിയാണ് സമരം നടത്തിയവരെ പിന്തിരിപ്പിച്ചത്. സൂചനയെന്ന നിലയിലാണ് തിങ്കളാഴ്ച ഉപരോധം നടത്തിയത്. വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.
ജിൻസൺ, ജിബിൻ വാച്ചാക്കൽ, ജോമോൻ, ആൻസി ട്രീസ, സാലി, ബെൻസി, ഷീബ ജേക്കബ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.നേരത്തേ തെക്കൻ ചെല്ലാനം മേഖലയിലാണ് ശക്തമായ കടലേറ്റം ഉണ്ടായിരുന്നതെങ്കിലും ഇവിടെ കടൽഭിത്തി നിർമാണത്തിന്‍റെ ഭാഗമായി ടെട്രോപോഡുകൾ സ്ഥാപിച്ച് തുടങ്ങിയതോടെ കടലേറ്റം കാര്യമായി അനുഭവപ്പെടുന്നില്ല. പകരം കണ്ണമാലി മേഖലയിൽ കടൽകയറ്റം ഏറി.
ആലോചനയോഗം ഇന്ന്
മട്ടാഞ്ചേരി: ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ചൊവ്വാഴ്ച ഫോർട്ട്കൊച്ചി സബ് കലക്ടർ പി. വിഷ്ണുരാജ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. രാവിലെ 10.30ന് സബ് കലക്ടറുടെ ചേംബറിലാണ് യോഗം. ടെട്രോപാഡ് കരാർ ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റി അധികൃതർ, ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ, അസി. എൻജിനീയർ തുടങ്ങിയവരുടെ യോഗമാണ് ചേരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.