മകനെ വിട്ടുകിട്ടാൻ ഹരജി: മൂന്ന് സംസ്ഥാനങ്ങൾക്ക് ഹൈകോടതിയുടെ നോട്ടീസ്
text_fieldsകൊച്ചി: മകനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതി ഇതേ ആവശ്യമുന്നയിച്ച് നൽകിയ ഹരജിയിൽ കേരള, തമിഴ്നാട്, മഹാരാഷ്ട്ര ഡി.ജി.പിമാരെ ഹൈകോടതി സ്വമേധയാ കക്ഷിചേർത്തു.
കുട്ടിയെ സേലത്തുനിന്ന് ഭർത്താവിന്റെ ബന്ധുക്കൾ മുംബൈയിലേക്ക് കടത്തിയെന്ന് ഹരജിക്കാരി ആരോപിക്കുന്ന സാഹചര്യത്തിലാണ് മൂന്നു സംസ്ഥാനങ്ങളിലെയും പൊലീസ് മേധാവികളെ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കക്ഷിചേർത്തത്.
ഭർത്താവ് വിജയും ബന്ധുക്കളും ചേർന്നാണ് കുട്ടിയെ തട്ടിയെടുത്തതെന്നാണ് ഹരജിയിലെ ആരോപണം. ബംഗളൂരുവിൽ വെച്ച് വിജയ് കുട്ടിയുടെ ശരീരത്തിൽ സിഗരറ്റ് വെച്ച് പൊള്ളിച്ചു. തുടർന്ന് ഇവർ കുട്ടിയുമായി കേരളത്തിലേക്ക് മടങ്ങിയെങ്കിലും ഇവിടെവെച്ച് സഹോദരീഭർത്താവ് കുട്ടിയെ ബലമായി വാങ്ങി തന്നെ വീട്ടിൽനിന്ന് പുറത്താക്കി വാതിലടച്ചു. തുടർന്ന് കായംകുളത്തെ സുഹൃത്തിന്റെ വീട്ടിലെത്തി.
കുട്ടിയെ വിട്ടുകിട്ടാൻ മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ കടന്നൽക്കുത്തേറ്റ് അൻപു റോസ് ആശുപത്രിയിലാവുകയും ചെയ്തു. തുടർന്ന് ദിശ എന്ന സംഘടന ഇടപെട്ടാണ് ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.