ഓണാഘോഷം:നഗരത്തിൽ കാറ്ററിങ് യൂനിറ്റുകളിൽ പരിശോധന
text_fieldsകൊച്ചി: ഓണത്തോടനുബന്ധിച്ച് മുൻകരുതൽ നടപടിയായി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിൽ വ്യാപക പരിശോധന. ഓണസദ്യ തയ്യാറാക്കി വിതരണം ചെയ്യുന്ന ഏഴ് സ്ഥാപനങ്ങൾ ഉൾപ്പെടെ 77 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കൊച്ചി നഗരസഭ ആരോഗ്യ വിഭാഗം, ഫുഡ് സേഫ്റ്റി, പൊലീസ് എന്നീ വകുപ്പുകളുടെ സംയുക്ത സ്ക്വാഡാണ് പരിശോധന നടത്തിയത്. വൈറ്റില, കടവന്ത്ര, കതൃക്കടവ്, പാലാരിവട്ടം, കലൂർ, ബ്രോഡ്വേ, തമ്മനം, മേനക, ഏളംകുളം, ജനറൽ ആശുപത്രി പരിസരം, ബോട്ട് ജെട്ടി, എറണാകുളം ടൗൺ എന്നിവിടങ്ങളിലായി തട്ടുകടകൾ, പലഹാര യൂനിറ്റുകൾ, ചിപ്സ് കടകൾ, ഹോട്ടൽ, ബേക്കറി, കൂൾബാൾ, കാറ്ററിങ്ങ് യൂനിറ്റുകൾ, റെസ്റ്റോറന്റ്, കുഴിമന്തി, ചൈനീസ്, ഷവർമ കടകൾ എന്നിവ ഉൾപ്പടെ 77 സ്ഥാപനങ്ങളിൽ പരിശോധന നടന്നു. പഴകിയ സാധനങ്ങൾ, നിരോധിത കളർ, ലേബൽ ചെയ്യാത്ത ഭക്ഷണ വസ്തുക്കൾ, ഭക്ഷണ സാധനങ്ങൾ അശാസ്ത്രീയമായി കൈകാര്യം ചെയ്യൽ, ഹെൽത്ത് കാർഡിന്റെ അഭാവം, ലൈസൻസ് ഇല്ലാത്തത്, പുകവലി നിരോധിത ബോർഡ്, ശാസ്ത്രീയമായ മാലിന്യ സംസ്കരണം ഇല്ലാത്തത് മുതലായ ന്യൂനതകൾ കണ്ടെത്തിയ 33 കടകളിൽ നിന്നും 73500 രൂപ പിഴ ചുമത്തി. ഗുരുതര വീഴ്ചകൾ കണ്ടെത്തിയ കടകൾ താത്കാലികമായി അടപ്പിക്കുകയും ചെയ്തു.
ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുബോൾ ശ്രദ്ധിക്കേണ്ടതും, സുരക്ഷിതമാർഗ നിർദേശങ്ങളടങ്ങിയതുമായ ബോധവത്കരന്ന പോസ്റ്ററുകൾ എല്ലാ കടകളിലും പതിപ്പിക്കുകയും ചെയ്തു. കുടിവെള്ള പരിശോധനാ ഫലം ഇല്ലാത്തതും സംശയാസ്പദമായരീതിയിൽ കണ്ടെത്തിയതുമായ കടകളിൽ നിന്നും 53 കുടിവെള്ള സാമ്പിളുകൾ ശേഖരിച്ചു. 29 സാമ്പിളുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കുടിവെള്ള സാമ്പിൾ പരിശോധനാഫലം തൃപ്തികരമല്ലാത്തതും ശാസ്ത്രീയമായ മാലിന്യ സംസ്കരണം ഇല്ലാത്ത കടകൾക്കും പരിഹാര നിർദേശങ്ങൾ നൽകുകയും കോർപ്പറേഷൻ ഹെൽത്ത് വിഭാഗം പരിശോധന തുടരുമെന്ന് അറിയിപ്പും നൽകുകയും ചെയ്തിട്ടുണ്ട്. ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഷവർമ്മ, കുഴിമന്തി കടകൾ എന്നിവയ്ക്കുള്ള നിർദ്ദേശങ്ങൾ, പാലുല്പന്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പരിഹാര നിർദ്ദേശങ്ങൾ എന്നിവ ഫുഡ് സേഫ്റ്റി വിഭാഗം നൽകി. ഓണം സ്പഷ്ൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള സംയുക്ത പരിശോധനയും നടന്നുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

