Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:53 AM IST Updated On
date_range 27 May 2022 5:53 AM ISTNEW വിജയ് ബാബു നാട്ടിലെത്തട്ടെയെന്ന് ഹൈകോടതി; പ്രതി എവിടെയാണെങ്കിലും അറസ്റ്റ് ചെയ്യാനാവുമെന്ന് സർക്കാർ
text_fieldsbookmark_border
കൊച്ചി: യുവ നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ വിജയ് ബാബു നാട്ടിലെത്തിയ ശേഷം മുൻകൂർ ജാമ്യ ഹരജിയിൽ തീരുമാനമെടുക്കാമെന്ന് ഹൈകോടതി. ഹരജിക്കാരൻ ആദ്യം നാട്ടിലെത്തട്ടെ. 30ന് എത്തുകയാണെങ്കിൽ അറസ്റ്റ് ചെയ്യരുതെന്ന നിർദേശവും കോടതി മുന്നോട്ടുവെച്ചു. എന്നാൽ, ഇതിനെ എതിർത്ത പ്രോസിക്യൂഷൻ, പ്രതി എവിടെയാണെങ്കിലും അറസ്റ്റ് ചെയ്യാനാവുമെന്ന് വ്യക്തമാക്കി. കാര്യക്ഷമമായി അന്വേഷിച്ചിട്ടും പിടികൂടാനാകാത്തത് ചൂണ്ടിക്കാട്ടിയാണ് പ്രതി മടങ്ങിയെത്തട്ടെ എന്ന നിർദേശം മുന്നോട്ടുവെക്കുന്നതെന്നും പ്രോസിക്യൂഷനെ സഹായിക്കാനാണിതെന്നും ജസ്റ്റിസ് പി. ഗോപിനാഥ് പറഞ്ഞു. യാത്രാരേഖകളൊക്കെ അന്വേഷണ സംഘത്തിന് കൈമാറണമെന്ന നിർദേശവും ഉന്നയിച്ചു. നിലപാട് അറിയിക്കാൻ സർക്കാർ സമയം തേടിയതിനെ തുടർന്ന് ഹരജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഇരയായ നടിയും കോടതിയെ സമീപിച്ചിട്ടുണ്ട്. മാർച്ച് 16നും 22നുമായി രണ്ടിടത്തുവെച്ച് വിജയ് ബാബു തന്നെ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ ആരോപണം. എന്നാൽ, പുതിയ സിനിമയിൽ മറ്റൊരു നടിയെ നിശ്ചയിച്ചതോടെയാണ് പീഡനാരോപണം ഉന്നയിച്ചതെന്നും പലതവണ പരാതിക്കാരി തന്റെ പക്കൽനിന്ന് പണം വാങ്ങിയെന്നുമാണ് വിജയ് ബാബുവിന്റെ ഹരജിയിൽ പറയുന്നത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് തങ്ങൾക്ക് ഉണ്ടായിരുന്നതെന്നും അവകാശപ്പെടുന്നു. ഇടക്കാല മുൻകൂർ ജാമ്യം നൽകി അറസ്റ്റ് ഒഴിവാക്കാമെന്നും തുടർന്ന് രണ്ടു ദിവസത്തിനുള്ളിൽ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കാമെന്നും സിംഗിൾ ബെഞ്ച് പറഞ്ഞെങ്കിലും സർക്കാറിന് വേണ്ടി ഹാജരായ അഡീ. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഇതിനോട് യോജിച്ചില്ല. പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. കേസ് രജിസ്റ്റർ ചെയ്തശേഷം നിയമനടപടികളിൽനിന്ന് രക്ഷപ്പെടാനാണ് വിദേശത്തേക്ക് കടന്നത്. തിരിച്ചെത്താൻ ഉപാധികൾ വെക്കുകയാണ്. അറസ്റ്റു ചെയ്യാൻ പ്രതിയുടെ കാലുപിടിക്കില്ല. എവിടെയാണെങ്കിലും അറസ്റ്റ് ചെയ്യും. ആർക്കാണെങ്കിലും ഇത്തരം ആനുകൂല്യം നൽകരുതെന്നും എ.ഡി.ജി.പി വാദിച്ചു. വിദേശത്തുള്ള പ്രതിയുടെ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കാൻ നിയമപരമായി തടസ്സമുള്ളതിനാലാണ് ഇങ്ങനൊരു നിർദേശം നൽകിയതെന്ന് കോടതി പറഞ്ഞു. മുൻകൂർ ജാമ്യ ഹരജി തള്ളിയാൽ പ്രതി മടങ്ങിയെത്താത്ത സാഹചര്യം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. ആരോപണം ഗുരുതരമാണ്. ഇരക്ക് നീതി ഉറപ്പാക്കുകയാണ് വേണ്ടത്. പ്രതി 30ന് മടങ്ങിയെത്തിയില്ലെങ്കിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളുമെന്നും സിംഗിൾ ബെഞ്ച് വാക്കാൽ പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ സർക്കാറിന്റെ നിലപാട് അറിയേണ്ടതുണ്ടെന്ന് എ.ഡി.ജി.പി വ്യക്തമാക്കി. തുടർന്നാണ് ഹരജി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. നേരത്തേ കോടതി നിർദേശപ്രകാരം 30ന് കൊച്ചിയിൽ തിരിച്ചെത്താനുള്ള വിമാന ടിക്കറ്റിന്റെ പകർപ്പ് വിജയ് ബാബു അഭിഭാഷകൻ മുഖേന ഹാജരാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story