നൽകണം അവർ സ്വപ്നം കണ്ട ജീവിതം...
text_fieldsഎത്ര പദ്ധതികൾ പ്രഖ്യാപിച്ചാലും നിരന്തരം അവഗണന നേരിടുന്നവരാണ് ആദിവാസി വിഭാഗം. നമ്മുടെ സർക്കാർ സംവിധാനങ്ങളുടെ പരാജയമാണ് എടക്കാട്ടുവയലിലെ ആദിവാസി പുനരധിവാസ കേന്ദ്രം. പുരോഗമന രാഷ്ട്രീയക്കാർ ഉൾപ്പെടെ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ജനാധിപത്യവിരുദ്ധമായ പലതും ഊരിൽ അരങ്ങേറി.
നല്ലൊരു ജീവിതം സ്വപ്നംകണ്ടാണ് ആദിവാസികൾ എടക്കാട്ടുവയലിൽ എത്തിയത്. എല്ലാത്തിനും തടസ്സമായത് ഉദ്യോഗസ്ഥരാണ്. എടക്കാട്ടുവയൽ ഊരുസത്യത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ്. ആ കണ്ണാടിയിൽ സർക്കാർ സംവിധാനങ്ങൾ നടത്തിയ തട്ടിപ്പുകളെല്ലാം തെളിയുന്നുണ്ട്.
• കൃഷിചെയ്യാൻ ജലം വേണം
ജീവിക്കാൻ ഊരിലുള്ളവർക്ക് തൊഴിൽ വേണം. കൃഷി ചെയ്യാൻ താൽപര്യമുണ്ട്. എന്നാൽ, ആവശ്യമായ ജലസേചന സൗകര്യമില്ല. വീട്ടാവശ്യത്തിന് ചെറിയ രീതിയിൽ വാഴ, കപ്പ എന്നിവ കൃഷി ചെയ്യാൻ പോലും വെള്ളം കിട്ടുന്നില്ല. വേനൽക്കാലങ്ങളിൽ കടുത്ത ജലക്ഷാമം നേരിടുകയാണ്. ഒരേക്കർ മുതൽ അഞ്ച് ഏക്കർ ഭൂമി നൽകാനാണ് പുനരധിവാസ മിഷന് രൂപം നൽകിയത്.
അതായിരുന്നു സർക്കാറിെൻറ പ്രഖ്യാപനം. എന്നാൽ എടക്കാട്ടുവയലിൽ ആദിവാസികളെ ആറ് സെൻറ് പുരയിടത്തിൽ ഒതുക്കി. ആറുസെൻറിൽ കൃഷി ഉപജീവനമാർഗമുണ്ടാക്കാൻ സാധിക്കില്ല. ഈ സങ്കേതത്തിൽ കൃഷിക്ക് പ്രത്യേക സ്ഥലം നീക്കിവെച്ചിട്ടുമില്ല. ഊരിനുള്ളിലെ ആറ് സെൻറിൽ മൃഗപരിപാലന പ്രവർത്തനവും സാധ്യമാകില്ല. അതേസമയം, ഒഴിഞ്ഞു കിടക്കുന്ന പറമ്പിൽ പശു, ആട്, കോഴി വളർത്തൽ കേന്ദ്രങ്ങൾ പൊതുവായി നിർമിക്കാനാവും. അഞ്ചോ പത്തോ പശുക്കളെ വളർത്താൻ കഴിയുന്ന പൊതുവായ കാലിത്തൊഴുത്തും നിർമിക്കാം. കാർഷികവൃത്തിയിലേക്ക് വരാൻ ഇവിടുത്തെ ആദിവാസികൾ തയാറാണ്. കൃഷിവകുപ്പിെൻറ ഇടപെടലിലൂടെയേ ഇതിന് പരിഹാരമുണ്ടാകൂ. കുന്നിന് താഴെ കുളത്തിൽ അതിന് ആവശ്യമായ ജലമുണ്ട്. പമ്പ് ചെയ്ത് വെള്ളം കുന്നിൻ മുകളിലെത്തിച്ചാൽ കൃഷി നടത്താം.
കുന്നിന് ഏറ്റവും താഴെ മീൻ വളർത്തൽ കേന്ദ്രവും തുടങ്ങാം. അതിനും സർക്കാർ സബ്സിഡി ആദിവാസികൾക്ക് 100 ശതമാനമാണ്. കൃഷിവകുപ്പ് സുഭിക്ഷ കേരളം പദ്ധതിയുടെ ഫണ്ട് ചെലവഴിച്ചാൽ മതിയാകും. സർക്കാർ ഇക്കാര്യം ഗൗരവപൂർവം പരിഗണിക്കണമെന്നാണ് ഊരുനിവാസികൾ പറയുന്നത്.
ഒന്നും ചെയ്യാതെ കുടുംബശ്രീ
2017 ലാണ് ഊരിൽ കുടുംബശ്രീ യൂനിറ്റ് രൂപവത്കരിച്ചത്. അവർ വഴി തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിൽ നൽകുന്നെന്നല്ലാതെ മറ്റൊരു പ്രവർത്തനവും മുന്നോട്ടു കൊണ്ടുപോയിട്ടില്ല. കുടുംബശ്രീയുടെ പ്രവർത്തനത്തിന് 3.78 ലക്ഷം അനുവദിച്ചിരുന്നെന്നാണ് കണക്ക്. ആ തുക എന്തിന് വിനിയോഗിച്ചെന്ന് ആദിവാസികൾക്ക് അറിയില്ല. ആദിവാസി സ്ത്രീകൾ കുടുംബശ്രീ അംഗങ്ങളാണെങ്കിലും അവർക്ക് പ്രത്യേകിച്ച് അധികാരം ഒന്നുമില്ല. സ്ത്രീകൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിന് സംവിധാനം ആവശ്യമാണ്.
പ്രാദേശിക പ്രത്യേകതകൾ കണക്കിലെടുത്ത് തൊഴിൽ ലഭ്യത ഉണ്ടാക്കിയാൽ ഇവർക്ക് മുന്നോട്ടുപോകാനാകും. കുടുംബശ്രീ നിർമിച്ചുനൽകിയ വീടുകളിലെ തീരെ ചെറുതും സൗകര്യങ്ങൾ കുറഞ്ഞതുമായ അടുക്കള മെച്ചപ്പെടുത്തണമെന്നത് പൊതുവായ ആവശ്യമാണ്. ഊരിനകത്ത് വായനശാലയും അവശ്യമാണ്.
എടക്കാട്ടുവയലിൽനിന്ന് ഒരാളെ പ്രമോട്ടർ ആയി തെരഞ്ഞെടുക്കണമെന്നത് പ്രധാന ആവശ്യമാണ്. ഊരിലെ പൊതുവായ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി ഉദ്യോഗസ്ഥരെ അറിയിക്കേണ്ടത് ഇവരാണ്.
താമസത്തിനെത്താത്തവരുടെ ഭൂമി നൽകണമെന്ന്
ഊരിൽ താമസത്തിനെത്താത്ത ഗുണഭോക്താക്കളുടെ പട്ടയം റദ്ദ് ചെയ്തു പകരം ഭൂമി ആവശ്യമുള്ളവർക്ക് നൽകണമെന്ന നിർദേശമാണ് ഇവർ മുന്നോട്ടുവെക്കുന്നത്. അതല്ലെങ്കിൽ ആ ഭൂമി ഊരിലെ കൃഷിക്ക് ഉപയോഗിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു. കുടിവെള്ളത്തിന് ഉപയോഗിച്ചിരുന്ന മോട്ടോർ കുടുംബശ്രീക്കാർ കൊണ്ടുപോയെന്ന് ആരോപണമുണ്ട്. പട്ടികവർഗക്കാരുടെ ക്ഷേമത്തിനാണ് വകുപ്പ് പ്രവർത്തിക്കുന്നത്. ആ തിരിച്ചറിവ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകണമെന്നാണ് ഊരുനിവാസികളുടെ ആവശ്യം. പുനരധിവാസ മേഖലയുടെ അവസ്ഥയും പോരായ്മകളും ഉദ്യോഗസ്ഥർ തിരിച്ചറിയണം. ഊരുകളിൽ സോഷ്യൽ ഓഡിറ്റ് നടത്തണമെന്നാണ് മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് നേരത്തേ ആവശ്യപ്പെട്ടത്. സർക്കാർ അക്കാര്യം പരിഗണിക്കണം. മാതൃകാ ഊരായി മാറേണ്ട സ്ഥലത്താണ് ഉദ്യോഗസ്ഥർ നടത്തുന്ന തട്ടിപ്പും അനാസ്ഥയും കാരണം ജീവിതംദുരിതമാകുന്നത്. ഊരു നിവാസികളുടെ ആവശ്യം മന്ത്രി കെ. രാധാകൃഷ്ണനും ആദിവാസി പുനരധിവാസ മിഷനും പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.