മലയിടംതുരുത്ത് നടക്കാവ് പര്യത്ത് കോളനി; വീണ്ടും കുടിയൊഴിപ്പിക്കാൻ നീക്കം
text_fieldsകിഴക്കമ്പലം: മലയിടം തുരുത്ത് നടക്കാവ് പര്യത്ത് കോളനി നിവാസികളെ വീണ്ടും കുടിയൊഴിപ്പിക്കാൻ നീക്കം. സുപ്രിം കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ സെംപ്റ്റബറിൽ കുടിയൊഴിപ്പിക്കാൻ നീക്കം നടത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് തൽക്കാലം നിർത്തിവെച്ചിരുന്നു. നാല് ദിവസത്തേക്ക് സാവകാശം അനുവദിച്ചതിനെ തുടർന്ന് കോളനി നിവാസികൾ പെരുമ്പാവൂർ മുൻസിഫ് കോടതിയെ സമീപിക്കുകയും തൽക്കാലിക സ്റ്റേ അനുവദിക്കുകയും ചെയ്തു.
എന്നാൽ അത് തള്ളിയതോടെയാണ് വീണ്ടും ഒഴിപ്പിക്കൽ നീക്കം ശക്തമാക്കിയത്. ഇതേ തുടർന്ന് കോളനി നിവാസികൾ ഹൈ കോടതിയെ സമീപിച്ചിരിക്കുകയാണ്.ഏഴ് പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ എട്ട് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
ദശാബ്ദങ്ങള്‍ക്കു മുമ്പ് തലമുറകളായി അനുഭവിച്ചുവന്ന ഭൂമിയാണെങ്കിലും പെരുവഴിയിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ് ഈ കുടംബങ്ങള്‍. 50 വര്‍ഷം മുമ്പാണ് തന്റെ ഭൂമി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കാളുകുറുമ്പന് അന്യായമായി കൈയേറിയിരിക്കുന്നതായി ചൂണ്ടിക്കാട്ടി മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരന്‍നായര്‍ ഇവര്‍ താമസിക്കുന്ന ഭൂമിക്കെതിരെ രംഗത്തെത്തുന്നത്. പിന്നീട് ഈ ഭൂമിയിക്കുവേണ്ടിയുള്ള നിയമയുദ്ധം സുപ്രീംകോടതി വരെ നീണ്ടുവെങ്കിലും വിധി എതിരായതാണ് ഇപ്പോള്‍ നടപടിയിലേയ്ക്ക് നീങ്ങാന്‍ കാരണമായത്.
തങ്ങളുടെ മുത്തച്ഛനായിട്ട് ലഭിച്ച ഭൂമിയാണിതെന്ന് കാളുകുറുമ്പന്റെ മകന് അയ്യപ്പന്(73) പറഞ്ഞു. മുപ്പത് വര്‍ഷം മുമ്പാണ് 80 വയസോളം പ്രായമുണ്ടായിരുന്ന തങ്ങളുടെ അച്ഛന് മരണമടഞ്ഞത്. അതിനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് തങ്ങളുടെ കുടുംബങ്ങള്‍ താമസിക്കുന്ന ഭൂമി തങ്ങളുടെ പൂര്‍വികരുടേതാണെന്ന് ചൂണ്ടിക്കാട്ടി കണ്ണോത്ത് ശങ്കരന് നായര്‍ നിയമനടപടികളുമായി കോടതികളെ സമീപിക്കുന്നത്. പിന്നീട് തന്റെ അച്ഛനും നിലനില്‍പ്പിനായി നിയമനടപടികളുമായി മുന്നോട്ട് പോയി.
ഇതിനിടെ ശങ്കരന് നായരും മരണപ്പെട്ടു. അതോടെ ശങ്കരന് നായരുടെ പെണ്മക്കളുടെ മക്കളാണ് ഈ കേസ് ഏറ്റെടുത്ത് നടത്തിയതെന്ന് കോളനി നിവാസികൾ പറഞ്ഞു. എന്നാല്‍ സാമ്പത്തികമായി ഏറെ പിന്നാക്കം നിന്ന തന്റെ കുടുംബത്തിന് കേസുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ലെന്നും അയ്യപ്പന് പറഞ്ഞു. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ കാലത്തുപോലും തങ്ങളുടേതായിരുന്ന ഭൂമി വര്‍ഷങ്ങള്‍ക്കിപ്പുറം നഷ്ടപ്പെട്ടുപോകുമ്പോള്‍ ഇനിയെന്തും ചെയ്യും എന്ന ആശങ്കയിലാണ് കുടുംബങ്ങൾ.
ജനിച്ച മണ്ണില്‍ നിന്നും തങ്ങളെ ആട്ടിപ്പായിച്ചാല്‍ ആത്മഹത്യല്ലാതെ മറ്റുമാര്‍ഗങ്ങളില്ലെന്നാണ് അവര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

