കുറുന്തലക്കോട്ട് ചിറ മാലിന്യക്കുളമായി; നാട്ടുകാർ പ്രക്ഷോഭത്തിന്
text_fieldsഒഴുക്ക് നിലച്ച് മാലിന്യക്കുളമായി മാറിയ നെടുമ്പാശ്ശേരി പഞ്ചായത്തിലെ കുറുന്തലക്കോട്ട് ചിറ
അത്താണി: നെടുമ്പാശ്ശേരി പഞ്ചായത്തിലെ കുറുന്തലക്കോട്ട് ചിറ നവീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പഞ്ചായത്തിലെ 16,18 വാർഡുകളിലെ ഏകദേശം 600 ഓളം കുടുംബങ്ങളിലെ പ്രധാന കുടിവെള്ള സ്രോതസ്സാണ് കുറുന്തലക്കോട്ട്ചിറ. പ്രദേശത്തെ ഹെക്ടർ കണക്കിന് കൃഷികൾക്കും കുടിവെള്ളത്തിനും ഉപയുക്തമായ കുറുന്തലക്കോട്ട് ചിറ കാലാകാലങ്ങളിലെ സംരക്ഷണമില്ലാതെ വന്നതും അധികൃതരുടെ നിരുത്തരവാദിത്വപരമായ നടപടികളും കാരണമാണ് ചിറ നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നത്.
ഹോട്ടലുകളിലേയും ഫ്ലാറ്റുകളിൽനിന്നും ദേശീയ പാത വഴി തള്ളുന്ന സെപ്ടിക് ടാങ്ക് മാലിന്യവും മറ്റ് മാലിന്യവും നിറഞ്ഞതോടെ ഒഴുക്ക് നിലച്ച് ദുർഗന്ധപൂരിതമായ മാലിന്യക്കുളമായി മാറിയിരിക്കുകയാണ് ചിറ. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രധാന കവലയായ അത്താണിയിലെ പല ഹോട്ടലുകളിലേയും മാലിന്യം ഭീമമായ തോതിൽ ദേശീയപാതയോരത്തെ കാന വഴി ചിറയിൽ ഒഴുക്കുന്നത് പല തവണ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നാണാക്ഷേപം.
പരിസരവാസികളും മറ്റും മാലിന്യത്തിന്റെ അസഹ്യമായ ദുർഗന്ധം മൂലം വിഷമിക്കുകയാണ്. കാനയിൽ തള്ളുന്ന മാലിന്യം 18-ാം വാർഡിലെ പാലിയപ്പാടത്തേക്ക് എരുമത്തോട് വഴിയാണ് ഒഴുകിയെത്തുന്നത്. ഇത് മറ്റ് പ്രദേശങ്ങളിലുള്ളവർക്കും ദുരിതമായിരിക്കുകയാണ്. അടിയന്തരമായി ഇത് തടയണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഹോട്ടലുകൾക്ക് മുന്നിലെ ദേശീയപാത നിർമിച്ച കാനയുടെ കോൺക്രീറ്റ് സ്ലാബുകൾ പകൽ സമയങ്ങളിൽ ഗ്രാമവാസികളുടെ സാന്നിധ്യത്തിൽ മാറ്റി പരിശോധിക്കാൻ സാഹചര്യമൊരുക്കണമെന്നാവശ്യവും ഉയർന്നിട്ടുണ്ട്.
മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി അടിയന്തരമായി ചിറയിലെ പുല്ലും പായലും വൃത്തിയാക്കി സംരക്ഷിക്കാനും ജലനിരപ്പ് താഴ്ന്ന സാഹചര്യത്തിൽ മുൻ വർഷങ്ങളിലെ പോലെ ചൊവ്വര ഇറിഗേഷനിൽനിന്ന് വെള്ളം പമ്പ് ചെയ്ത് ചിറയിലേക്ക് എത്തിക്കാനുള്ള അടിയന്തിര നടപടി ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കുറുന്തലക്കോട്ട് ചിറക്കരികിൽ ദേശീയപാതയോട് ചേർന്ന് രാത്രി കക്കൂസ് മാലിന്യം തള്ളുന്നത് തടയാനുള്ള നടപടിയുണ്ടാകണമെന്നും ഒരു വർഷം മുമ്പ് പ്രദേശത്ത് സി.സി.ടി.വി കാമറ സ്ഥാപിക്കുന്നുവെന്ന പേരിൽ പോസ്റ്റുകൾ സ്ഥാപിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചെങ്കിലും നാളിതുവരെ കാമറ സ്ഥാപിച്ചിട്ടില്ലെന്നും അത് തത്പരകക്ഷികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും നാട്ടുകാർ ആരോപിച്ചു. കുറുന്തലക്കോട്ട് ചിറ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാകണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ട് പോകാനും ചിറ പരിസരത്ത് ചേർന്ന കുറുന്തലക്കോട്ട് ചിറ സംരക്ഷണ സമിതി യോഗം തീരുമാനിച്ചു.
സമരത്തിന്റെ മുന്നോടിയായി കലക്ടർ, പഞ്ചായത്ത് പ്രസിഡൻറ്, പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യ വകുപ്പ് തുടങ്ങിയ ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകാനും തീരുമാനിച്ചു.
വാർഡ് അംഗം ഉഷ സുന്ദരൻ അധ്യക്ഷത വഹിച്ചു. 18-ാം വാർഡ് അംഗം ജയകൃഷ്ണൻ, ഐശ്വര്യ നഗർ റസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് സുരേഷ് അത്താണി, പ്രവീൺ കുമാർ, പി.പി. ഐസക്, ശാന്തിനഗർ അസോസിയേഷൻ സെകട്ടറി എം.കെ. ബിജു, സാബു കോഴിക്കലാൻ, സാറാക്കുട്ടി, മേരി കോരത്, ഷിജുലാൽ, പി.ആർ. ബിജു, എ.എൻ. സുരേഷ്, അത്താണി ടൗൺ അസോസിയേഷൻ ഭാരവാഹികളായ ജോബി നെൽക്കര, കെ.എം. വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

