ആരുടെ കോട്ടയാകും കോതമംഗലം
text_fieldsഷിബു തെക്കുംപുറം (യു.ഡി.എഫ്), ആന്റണി ജോൺ (എൽ.ഡി.എഫ്), അജി നാരായണൻ (എൻ.ഡി.എ)
കോതമംഗലം: സീറ്റ് നിലനിർത്താൻ മൂന്നാം തവണയും ആന്റണി ജോണിനെ രംഗത്തിറക്കിയിരിക്കുകയാണ് എൽ.ഡി.എഫ്. യു.ഡി.എഫ് മേൽകൈയുള്ള മണ്ഡലം കഴിഞ്ഞ രണ്ട് തവണയായി നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനുറച്ച് യു.ഡി.എഫ് കേരള കോൺഗ്രസിലെ ഷിബു തെക്കുംപുറത്തെ തന്നെയാണ് എതിരാളിയായി കൊണ്ടുവന്നിരിക്കുന്നത്. വോട്ടു വിഹിതം വർധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ മുൻ നഗരസഭ കൗൺസിലറും എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്റുമായ ബി.ഡി.ജെ.എസിലെ അജി നാരയണനാണ് എൻ.ഡി.എ സ്ഥാനാർഥി. 1965 ൽ രൂപീകൃതമായ മണ്ഡലത്തിൽ കേരള കോൺഗ്രസിലെ കെ.എം. ജോർജാണ് ആദ്യ എം.എൽ.എ. 1967 ലെ തെരഞ്ഞെടുപ്പിൽ ടി.എം. മീതിയനിലൂടെ ഇടതുപക്ഷം വിജയിച്ചു.
പിന്നീട് നടന്ന എട്ട് തെരഞ്ഞെടുപ്പുകളിലും മണ്ഡലം യു.ഡി.എഫിനെ കൈവിട്ടില്ല. ’70 ൽ എം.ഐ. മർക്കോസ്, ’77 ൽ എം.വി. മാണി, ’80, ’82, ’87 വർഷങ്ങളിൽ ടി.എം. ജേക്കബ്, ’91, ’96, 2001 വർഷങ്ങളിൽ വി.ജെ. പൗലോസ് എന്നിവരാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2006ൽ വി.ജെ. പൗലോസിനെ തോൽപിച്ച് ടി.യു. കുരുവിള എം.എൽ.എയായി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഒപ്പമായിരുന്നു. 2011ൽ യു.ഡി.എഫിനൊപ്പം നിന്ന് ടി.യു. കുരുവിള വീണ്ടും എം.എൽ.എ ആയി. 2016ലാണ് മൂന്നാം മത്സരത്തിനിറങ്ങിയ ടി.യു. കുരുവിളയെ തോൽപിച്ച് ആന്റണി ജോൺ എം.എൽ.എ ആയത്. 19,282 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ആന്റണിയുടെ വിജയം. 2021 ൽ ആന്റണിയുടെ ഭൂരിപക്ഷം 6650 ആയി താഴ്ന്നു.
സാമുദായിക സമവാക്യങ്ങൾ മാറിമറിഞ്ഞതിന് പുറമെ ആന്റണി സ്വന്തം നിലക്ക് സൃഷ്ടിച്ച ബന്ധങ്ങളുമാണ് വിജയത്തിലേക്ക് നയിച്ചത്. ഏത് വിധേനയും സീറ്റ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിൽ മണ്ഡലത്തിൽ യു.ഡി.എഫ് നേരത്തേ തന്നെ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യു.ഡി.എഫിന് എട്ട് പഞ്ചായത്തിലും കോതമംഗലം നഗരസഭയിലും ബ്ലോക്ക് പഞ്ചായത്തിലും വൻ ഭൂരിപക്ഷത്തിൽ ഭരണം ലഭിച്ചതോടെ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന വാദം ഉയർന്നെങ്കിലും യു.ഡി.എഫ് നേതൃത്വം പരിഗണിച്ചില്ല. സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞതോടെ യു.ഡി.എഫ് ക്യാമ്പ് ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. രാഷ്ട്രീയ വോട്ടുകൾക്കപ്പുറം എൽ.ഡി.എഫ് സ്ഥാനാർഥിയെന്ന നിലയിൽ ആന്റണി ജോൺ ഉണ്ടാക്കിയ പ്രഭാവം മറികടക്കുക എന്നതാണ് യു.ഡി.എഫ് നേരിടുന്ന വെല്ലുവിളി.
സഭകളുമായുള്ള അടുത്ത ബന്ധം ആന്റണി ജോണിന്റെ വിജയത്തിന്റെ പ്രധാന ഘടകമായിരുന്നു. ആന്‍റണിക്ക് അനുകൂലമായി ക്രൈസ്തവ വോട്ടുകളുടെ ഏകീകരണം കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഉണ്ടായി. ഇക്കുറിയും അതിൽ മാറ്റമുണ്ടാവില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് സി.പി.എം. 2021ൽ ആന്റണി 64234 വോട്ടുകൾ നേടിയപ്പോൾ 57629 വോട്ടാണ് ഷിബു പിടിച്ചത്.എൻ.ഡി.എ സ്ഥാനാർഥി ഷൈൻ കെ. കൃഷ്ണൻ 4638 വോട്ട് മാത്രമാണ് നേടിയത്. എന്നാൽ ട്വന്റി 20 സ്ഥാനാർഥിയായി മത്സരിച്ച ഡോ. ജോ ജോസഫ് 7978ഉം എസ്.ഡി.പി.ഐ സ്ഥാനാർഥി ടി.എം. മൂസ 1286ഉം വോട്ട് പിടിച്ചിരുന്നു. ഗ്രൂപ്പ് പോരുകളും മൂപ്പിള തർക്കങ്ങളും മാറ്റിനിർത്തി തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രവർത്തനം ഏകോപിപ്പിച്ചാൽ വിജയം കൈവരുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.
എന്നാൽ, 10 വർഷം കൊണ്ട് മണ്ഡലത്തിൽ ആന്റണി സ്ഥാപിച്ച വ്യക്തി ബന്ധങ്ങളും മതമേലധ്യക്ഷൻമാരെ ചേർത്ത് നിർത്തിയുള്ള പ്രവർത്തനങ്ങളും സി.പി.എമ്മിന്റെ ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചാരണവും കൂടിയാകുമ്പോൾ ഹാട്രിക് വിജയത്തിൽ കുറഞ്ഞതൊന്നും സംഭവിക്കില്ലെന്നാണ് എൽ.ഡി.എഫ് കണക്ക് കൂട്ടൽ.
ഷിബു തെക്കുംപുറം (യു.ഡി.എഫ്)
മൂവാറ്റുപുഴ നിർമല കോളജിൽ കെ.എസ്.സി യൂനിറ്റ് പ്രസിഡന്റ്, കെ.എസ്.സി ജില്ല പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ കേരള കോൺഗ്രസ് ജില്ല പ്രസിഡന്റും യു.ഡി.എഫ് ജില്ല കൺവീനറും. മാതാപിതാക്കൾ: പരേതനായ ടി.വി. വർഗീസും ഏലിയാമ്മയും. ഭാര്യ: ബിജി. മക്കൾ: എലൻ ഏലു, എറിൻ ലിസ്ബത്ത്.
ആന്റണി ജോൺ (എൽ.ഡി.എഫ്)
കോതമംഗലം എം.എ കോളേജ് യൂനിയൻ ചെയർമാൻ, എസ്.എഫ്.ഐ ജില്ല പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ കോതമംഗലം ബ്ലോക്ക് സെക്രട്ടറി, ജില്ല സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം. മാതാപിതാക്കൾ: കെ.എം. ജോണി, ലില്ലി. ഭാര്യ: സ്റ്റെഫി ജോർജ് (അസി. പ്രഫസർ). മക്കൾ: ആലീസ്, ജോൺ.
അജി നാരായണൻ (എൻ.ഡി.എ)
കോതമംഗലം ചേലാട് സ്വദേശി. ബി.ഡി.ജെ.എസ് സംസ്ഥാന കമ്മിറ്റി അംഗം, കോതമംഗലം എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്റ്, നഗരസഭ മുൻ അംഗം. ഭാര്യ: ബീന (അധ്യാപിക, കീരംപാറ സെന്റ് സ്റ്റീഫൻസ് സ്കൂൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

