കാട്ടുതീ പടരുന്നത് തടയാൻ മുൻകരുതലുമായി വനംവകുപ്പ്: 10 കിലോമീറ്ററിൽ ഫയർലൈൻ തീർത്തു
text_fieldsകാട്ടുതീ തടയാൻ വനം വകുപ്പ് ഫയർലൈൻ ഒരുക്കുന്നു
കോതമംഗലം: വേനൽ ശക്തിപ്രാപിച്ചതോടെ വനമേഖലകളിൽ കാട്ടുതീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് വനം വകുപ്പ് മുൻകരുതൽ ആരംഭിച്ചു. നേര്യമംഗലം റേഞ്ചിന് കീഴിൽ വരുന്ന പ്രദേശങ്ങളിൽ 10 കിലോമീറ്ററിൽ ഫയർലൈൻ തീർത്താണ് വനം വകുപ്പിെൻറ മുൻകരുതൽ.
വേനൽക്കാലമായാൽ ജീവജാലങ്ങൾക്കും വനസമ്പത്തിനും കനത്ത നാശനഷ്ടമാണ് കാട്ടുതീ മൂലം ഉണ്ടാകുന്നത്. ഉണങ്ങിക്കിടക്കുന്ന കരിയിലക്ക് മുകളിൽ തീപ്പൊരി പതിച്ചാൽ ഒരുനിമിഷം മതി ഹെക്ടർ കണക്കിന് വനം കത്തിയമരാൻ. പുകവലി ശീലമുള്ളവർ വലിച്ചെറിയുന്ന അവശിഷ്ടങ്ങളിൽനിന്ന് കരിയിലക്ക് തീപിടിച്ച് വനത്തിനുള്ളിലേക്ക് തീ പടർന്നും കാട്ടുതീ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള തീ തടയാൻ ഫയർലൈനുകളാണ് ഏറ്റവും ഫലപ്രദം.
ആലുവ-മൂന്നാർ റോഡിൽ തലക്കോട്, നേര്യമംഗലം ഭാഗങ്ങളിൽ മുൻവർഷങ്ങളിൽ കാട്ടുതീ ഉണ്ടായിട്ടുണ്ട്. ഫയർ സോൺ ഏരിയയായ ഇവിടെ 15 കി.മീ. ദൂരത്തിലാണ് ഫയർ ലൈൻ വലിച്ചിരിക്കുന്നത്. റോഡിൽ നിന്ന് നിശ്ചിത ദൂരം വനത്തിലെ കരിയിലയും കത്ത് പിടിക്കാൻ സാധ്യതയുള്ള വസ്തുക്കളും നീക്കംചെയ്ത് കത്തിച്ചുകളഞ്ഞാണ് ഫയർലൈൻ തീർക്കുന്നത്. കാട്ടുതീ തടയാൻ ഫലപ്രദമായ നിരവധി മാർഗങ്ങളാണ് വനം വകുപ്പ് നടപ്പാക്കിവരുന്നതെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ജി.ജി. സന്തോഷ് പറഞ്ഞു.