ഭക്ഷണം വാങ്ങുന്നതിനെച്ചൊല്ലി തർക്കം; യുവാവിന് കുത്തേറ്റു
text_fieldsഅറസ്റ്റിലായ പ്രതികൾ
മൂവാറ്റുപുഴ: മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. കുത്തേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റുചെയ്തു. ഭക്ഷണം വാങ്ങുന്നതിനെ കുറച്ചുള്ള തർക്കമാണ് സംഭവത്തിന് കാരണം.
ആയവന കാലാമ്പൂർ മാവിൻചുവട് മോളേൽ വീട്ടിൽ ബിബിൻ സാബുവിനാണ് (28) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർക്കെതിരെ കല്ലൂർക്കാട് പൊലീസ് കേസെടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാലാമ്പൂർ കൊടിയമ്പിള്ളിൽ മനോജ് (49), കാലാമ്പൂർ മുറിത്തോട്ടത്തിൽ അരുൺ (38) എന്നിവരെയാണ് ബിബിന്റെ പരാതിയിൽ അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതിയായ ഏനാനല്ലൂർ കൊച്ചുപുരക്കൽ പ്രതീഷ് ഒളിവിലാണ്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് സംഭവം. ആയവന കാരിമറ്റത്ത് നടന്ന മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം കാറിൽ മടങ്ങുകയായിരുന്നു സുഹൃത്തുക്കളായ നാലംഗ സംഘം. യാത്രക്കിടയിൽ വാഴക്കുളത്ത് പോയി മദ്യം വാങ്ങി വാഹനത്തിൽവെച്ച് മദ്യപിക്കുകയും ചെയ്തു. തുടർന്ന് ഭക്ഷണം വാങ്ങുന്നതിനെ സംബന്ധിച്ച് തർക്കം ഉടലെടുക്കുകയും തർക്കം രൂക്ഷമായതോടെ മനോജ് കൈയിലുണ്ടായിരുന്ന പേന കത്തി ഉപയോഗിച്ച് ബിബിനെ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ശരീരത്തിൽ നാല് തവണ കുത്തേറ്റ ബിബിനെ വഴിയിൽ ഉപേക്ഷിച്ച് മറ്റു മൂന്നു പേർ കടന്നുകളയുകയായിരുന്നു. പിന്നീട് നാട്ടുകാരാണ് ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ നില ഗുരുതരമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

