ഇതാ പ്രിയയാത്ര... ചരിത്രത്തിലേക്ക് സീറോ ടിക്കറ്റെടുത്ത് വനിതകൾ
text_fieldsകെ.എസ്.ആര്.ടി.സി സ്ത്രീകള്ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്ശിനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എറണാകുളം ജെട്ടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിർവഹിച്ചശേഷം ഹൈബി ഈഡൻ എം.പി ബസിൽ യാത്ര ചെയ്യുന്നു. ടി.ജെ വിനോദ് എം എൽ എ, കൊച്ചി മേയർ വി. കെ മിനിമോൾ തുടങ്ങിയവർ സമീപം
കൊച്ചി: ആവേശമായിരുന്നു..ആഘോഷമായിരുന്നു..ആരവമായിരുന്നു... യു.ഡി.എഫ് സർക്കാറിെൻറ സുപ്രധാന തീരുമാനമായ, സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ആദ്യദിനത്തിലെ മൂഡ്. തിങ്കളാഴ്ച രാവിലെ ഒമ്പതിന് എറണാകുളം ബോട്ട് ജെട്ടി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലായിരുന്നു ജില്ലാ തല ഉദ്ഘാടനം ഒരുക്കിയിരുന്നത്. ഉദ്ഘാടനത്തിൽ പങ്കുചേരാനും ആദ്യബസിലെ യാത്രക്കാരിയാവാനും വനിതകൾ ആവേശത്തോടെയെത്തി.
ബോട്ട് ജെട്ടി സ്റ്റാൻഡിൽ നിന്ന് ഹൈകോടതി ജങ്ഷൻ വരെയും തിരിച്ചും നടത്തിയ ഉദ്ഘാടന സർവിസിൽ യാത്രക്കാരായി കയറിയത് അസഖ്യം സ്ത്രീകളാണ്. ബസ് നിറഞ്ഞു കവിഞ്ഞിട്ടും ചരിത്രത്തിലേക്കുള്ള യാത്രയുടെ ഭാഗമാവാൻ വനിതകൾ ഇടിച്ചുകയറി. പദ്ധതി നടപ്പാക്കുന്ന ബസുകളെ തിരിച്ചറിയാനായി പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര എന്ന് ബസുകളുടെ പുറത്ത് എഴുതിയിട്ടുണ്ട്. ഹൈബി ഈഡൻ എം.പിയാണ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചത്. ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ വി.കെ. മിനിമോൾ, കൗൺസിലർ ദീപ്തി മേരി വർഗീസ്, മുൻ മേയർ സൗമിനി ജെയിൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയുടെ വിവിധ ഡിപ്പോകളിലും സ്റ്റാൻഡുകളിലും എം.എൽ.എമാർ ഉൾപ്പെടെയാണ് ഉദ്ഘാടന ചടങ്ങ് നിർവഹിച്ചത്. ജില്ലയിലൂടെ സർവിസ് നടത്തിയ എല്ലാ ഓർഡിനറി ബസുകളിലും മുമ്പെങ്ങുമില്ലാത്ത തിരക്കാണ് അനുഭവപ്പെട്ടത്.
ഏത് വൈബ്, ട്രിപ്പ് ൈവബ്...
സ്കൂളിൽ നിന്നും കോളജിൽ നിന്നും വിനോദയാത്ര പുറപ്പെടുന്നതു പോലത്തെ ആവേശത്തിലും ത്രില്ലിലുമായിരുന്നു വനിതാ യാത്രികർ. തലമുതിർന്ന സ്ത്രീകൾ മുതൽ സ്കൂൾ വിദ്യാർഥിനികൾ വരെ ആവേശത്തോടെ ബസിൽ കയറിപ്പറ്റി. എറണാകുളം ബോട്ട് ജെട്ടി ഡിപ്പോയിൽ നിന്ന് സ്ത്രീകളെ കൂടാതെ നിരവധി ട്രാൻസ്ജെൻഡർ വ്യക്തികളുമുണ്ടായിരുന്നു. സർക്കാറിന് ജയ് വിളിച്ചും ആർപ്പോ മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് ഇവർ കന്നിയാത്ര ആഘോഷമാക്കിയത്. മുഖ്യാതിഥികളും ആദ്യയാത്രയിൽ പങ്കെടുത്തു.
പാട്ടും ആട്ടവുമായി യാത്രക്കാർ പ്രിയദർശിനി യാത്ര ആഘോഷമാക്കി. ചടങ്ങിൽ മധുര വിതരണവും സ്വകാര്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വനിതകൾക്കായി സമ്മാന വിതരണവും ഏർപ്പെടുത്തിയിരുന്നു. ഉദ്ഘാടന യാത്രക്കു ശേഷം ഗുരുവായൂർ ഡിപ്പോയിലേക്കുള്ള സർവിസാണ് പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി ആദ്യയാത്ര നടത്തിയത്. ഈ ബസിലും വലിയ ആവേശത്തിലാണ് യാത്രയിലുടനീളം വനിതകൾ ഉണ്ടായിരുന്നത്. ഹൈബി ഈഡൻ എം.പിയുടെ ഭാര്യ അന്ന ലിൻഡ ഈഡൻ ഉൾപ്പെടെ പാട്ടുമായി ആദ്യയാത്ര ഉല്ലാസയാത്രക്കു സമാനമാക്കി. വനിതകൾക്കായി നൽകുന്ന സീറോ ടിക്കറ്റ് ഫോട്ടോയെടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തും പെൺകുട്ടികൾ സന്തോഷം പ്രകടിപ്പിച്ചു.
''നല്ല കാര്യം...ഹാപ്പിയാണ്...''
ആദ്യദിനം യാത്ര ചെയ്ത എല്ലാ സ്ത്രീകൾക്കും പറയാനുണ്ടായിരുന്നത് ഒറ്റക്കാര്യം മാത്രമാണ്, 'ഇതൊരു നല്ല കാര്യമാണ്, ഹാപ്പിയാണ്'. കുടുംബ പ്രാരാബ്ധങ്ങൾക്കിടയിൽ വളരെ ചെറിയ വരുമാനത്തിനു ജോലി െചയ്യുന്ന സ്ത്രീകൾ മുതൽ വിദ്യാർഥിനികൾ വരെ ഇക്കൂട്ടത്തിലുണ്ട്. നിത്യേന വലിയൊരു തുക ബസ് ചാർജിനായി ചെലവഴിക്കുന്നവർക്ക് ഒരു മാസം ഈ തുക കൂട്ടിവെച്ചാൽ മറ്റു പല പ്രധാനപ്പെട്ട കാര്യങ്ങൾക്കും ഉപയോഗിക്കാനാവുമെന്ന സന്തോഷവും പല യാത്രക്കാരും പങ്കുവെച്ചു.
കുറഞ്ഞ ശമ്പളത്തിന് വീട്ടുജോലിക്കു പോകുന്ന സ്ത്രീകൾ മുതൽ 10000ത്തിൽ താഴെ വരുമാനമുള്ള സെയിൽസ് ഗേൾസ് വരെ ഇക്കാര്യത്തിൽ സന്തോഷവും സംതൃപ്തിയും പ്രകടിപ്പിക്കുന്നുണ്ട്. പ്രതിമാസം 3500 രൂപ വരെ വണ്ടിക്കൂലിക്കു മാത്രം ചെലവാകുന്നവർക്കും ഇപ്പോൾ സമാധാന യാത്രയാണ്. സ്ത്രീകൾക്കുള്ള ക്ഷേമ പ്രവർത്തനമാണെങ്കിലും ഇതിനെ പിന്തുണച്ചെത്തിയ പുരുഷൻമാരും 'ഓർഡിനറി' യാത്രികരുടെ കൂട്ടത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

