നിർമാണത്തിലിരിക്കുന്ന വില്ലയിൽ നിന്ന് മോഷണം; മൂന്ന് യുവതികൾ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ യുവതികൾ
കൊച്ചി: തമ്മനം ഭാഗത്ത് നിർമാണത്തിലിരിക്കുന്ന വില്ലയിൽ നിന്ന് ബാത്ത് റൂം ഫിറ്റിങ്ങുകളും വയറിങ് സാധനങ്ങളും ഉൾപ്പടെ മൂന്ന് ലക്ഷത്തിലധികം രൂപ വിലവരുന്ന നിർമാണ സാമഗ്രികൾ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് തമിഴ്നാട് സ്വദേശിനികളെ പാലാരിവട്ടം പൊലീസ് അറസ്റ്റു ചെയ്തു.
തമിഴ്നാട് കരൂർ ജില്ലയിൽ കൺമണി(30), സീത(30, പാണ്ടിസെൽവി (26) എന്നിവരാണ് പിടിയിലായത്. ഈ മാസം 18ന് രാവിലെ 11.45ഓടെയാണ് നാടോടി സ്ത്രീകളായ മൂന്നുപേർ ആക്രി പെറുക്കാനെന്ന വ്യാജേന തമ്മനം ശിവാലയം റോഡിലുള്ള വില്ലയിൽ അതിക്രമിച്ച് കയറി വീടിനകത്ത് ബെഡ്റൂമിൽ സൂക്ഷിച്ചിരുന്ന നിർമാണ സാമഗ്രികൾ മോഷ്ടിച്ചത്. ഇടക്കൊച്ചി സ്വദേശിയായ കരാറുകാരന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ്, സി.സി ടി.വി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് പ്രതികളിലേക്കെത്തിയത്. പ്രതികളായസ്ത്രീകളെ ആലുവ മാർക്കറ്റിനു സമീപം ഫ്ലൈ ഓവറിനു താഴെ നിന്നാണ് കണ്ടെത്തിയത്.
മോഷണ മുതൽ കണ്ടെത്താനായിട്ടില്ല. ഇവ വില്പന നടത്തിയ സ്ഥാപനത്തെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തൊണ്ടി മുതൽ കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തും. പാലാരിവട്ടം ഇൻസ്പെക്ടർ കെ.ആർ. രൂപേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐ എം.പി. ആന്റണി, എ.എസ്.ഐമാരായ സി.പി, സിനി, പി.എൽ. സിജു, സി.പി.ഒമാരായ നസീറ, അമ്പിളി എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

